കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കാന്‍ നീക്കമെന്ന രീതിയില്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെതായി മാധ്യമങ്ങളിലൂടെ പുറത്തു വന്ന വാര്‍ത്തകള്‍ ആസൂത്രിതമെന്ന് സൂചന. ഷുഹൈബ് വധക്കേസിലും കീഴാറ്റൂര്‍ വിഷയത്തിലും ഒറ്റപ്പെട്ട പാര്‍ട്ടിയെ രക്ഷിക്കാനും ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കെതിരായി ഉയരുന്ന ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനും സിപിഎം പോലീസിനെ കൂട്ടുപിടിച്ച് തയാറാക്കിയ തിരക്കഥയാണിതെന്നാണ് റിപ്പോര്‍ട്ട്.
ചര്‍ച്ചകളുടെ വഴിമാറ്റാന്‍ മാധ്യമങ്ങളെ ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാന്‍ പാര്‍ട്ടി ഉന്നതനേതൃത്വവും മുഖപത്രവും ആഭ്യന്തര വകുപ്പിനെ മറയാക്കി നടത്തിയ നീക്കമാണിതെന്നു വ്യക്തമായി.
കതിരൂര്‍ മനോജ് വധക്കേസില്‍ ജയരാജനടക്കമുളള പ്രതികള്‍ക്കെതിരായ യുഎപിഎ വകുപ്പ് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. ഈ തിരിച്ചടി മറച്ചുവെയ്ക്കാനും താനിപ്പോഴും ഭീഷണിയിലാണ് ജീവിക്കുന്നതെന്നും വരുത്തി തീര്‍ക്കാനുമുള്ള നീക്കമാണ് വാര്‍ത്തകള്‍ക്ക് പിന്നിലെന്നും അറിയുന്നു.
രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ ഗണ്മാന്മാരായുളള ജയരാജന് ഭീഷണിയുണ്ടെന്ന് പറയുന്നതുതന്നെ അപഹാസ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടുതല്‍ പോലീസ് സംരക്ഷണം വേണമെന്ന് ഇതുവരെ ജയരാജന് ആവശ്യപ്പെട്ടിട്ടില്ല. മാത്രമല്ല രഹസ്യാന്വേഷണ വിഭാഗത്തിന്റേതായി പുറത്തു വന്ന വിവരങ്ങള്‍ എസ്പിയോ മറ്റ് പോലീസ് ഉദ്യോഗസ്ഥരോ ഇതുവരെ സമ്മതിച്ചിട്ടില്ല. ഭീഷണിയുളളതായി വിവരം ലഭിച്ചിട്ടുണ്ടെങ്കില്‍ അത് പോലീസില്‍ നിന്ന് എങ്ങനെ ചോര്‍ന്നുവെന്ന ചോദ്യവും ഉയര്‍ന്നിട്ടുണ്ട്. ജയരാജനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തിയതാര്, കൃത്യം നിര്‍വ്വഹിക്കാന്‍ നിയോഗിച്ചിട്ടുളളവര്‍ ഏത് നാട്ടുകാര്‍ തുടങ്ങിയ വ്യക്തമായ സൂചനകള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചതും ദുരൂഹതയുയര്‍ത്തുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: