കൊളംബോ: ത്രിരാഷ്ട്ര ട്വന്റി-20 പരമ്പരയുടെ കലാശപ്പോരാട്ടത്തില്‍ ടീം ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാനായത് സ്വപ്ന തുല്യമായ നേട്ടമാണെന്ന് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്. ഫൈനലില്‍ കളിച്ച ഷോട്ടുകള്‍ നന്നായി പരിശീലിച്ചിരുന്നുവെന്നും കാര്‍ത്തിക് പറഞ്ഞു. കഴിഞ്ഞ കുറേ മാസങ്ങളായി തനിക്ക് പൂര്‍ണ പിന്തുണ തന്ന ടീം സപ്പോര്‍ട്ടിംഗ് സ്റ്റാഫിനോടാണ് ഏറെ കടപ്പാടെന്നും കിരീടം നേടാനായിരുന്നില്ലെങ്കില്‍ ടൂര്‍ണമെന്റിലെ മറ്റ് ജയങ്ങള്‍ അപ്രസക്തമായേനെ എന്നും കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.
ബംഗ്ലാദേശിനെതിരായ ഫൈനലില്‍ അവസാന പന്തില്‍വരെ ഉദ്വേഗം നിറച്ചാണ് നീലപ്പടയെ കാര്‍ത്തിക് വിജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. അവസാന പന്തില്‍ ജയിക്കാന്‍ അഞ്ചു റണ്‍സെന്ന വെല്ലുവിളി കിടിലന്‍ സിക്സറിലൂടെ മറികടന്നാണ് കാര്‍ത്തിക് ഇന്ത്യക്ക് ആവേശജയവും കിരീടവും സമ്മാനിച്ചത്.
167 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ അരങ്ങേറ്റക്കാരന്‍ വിജയ് ശങ്കറുടെ തുഴച്ചില്‍ തോല്‍വിയിലേക്ക് വലിച്ചടുപ്പിച്ചുകൊണ്ടിരുന്ന സമയത്താണ് കാര്‍ത്തിക് അവതരിച്ചത്. കാര്‍ത്തിക് ക്രീസിലെത്തുമ്പോള്‍ രണ്ടോവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ 34 റണ്‍സാണ് വേണ്ടിയിരുന്നത്. നേരിട്ട ആദ്യ പന്ത് തന്നെ കാര്‍ത്തിക് വേലിക്കെട്ടിനു മുകളിലൂടെ പറത്തി. ആ ഓവറില്‍ കാര്‍ത്തിക് ആകെ നേടിയത് 22 റണ്‍സ്!.
ഒടുവില്‍ അവാസാന ബോളില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ ഓഫ് സ്റ്റംപിന് പുറത്തേക്കുപോയ പന്തില്‍ കാര്‍ത്തിന്റെ അളന്നുകുറിച്ച ഷോട്ട്. ബൗണ്ടറി ലൈനും കടന്ന് പന്ത് കൃത്യം ലക്ഷ്യത്തില്‍ ലാന്‍ഡ് ചെയ്തപ്പോള്‍ അമിതാഹ്ലാദങ്ങളില്ലാതെ നിറചിരിയോടെ നില്‍ക്കുകയായിരുന്നു ഈ ഡല്‍ഹി താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: