ബംഗളൂരു: കോണ്‍ഗ്രസ് നേതാവ് വീരപ്പ മൊയ്ലിയുടേയും മകന് ഹര്‍ഷ മൊയ്ലിയുടേയും ട്വീറ്റുകളെ ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ കലഹം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ പണമാണ് പ്രധാന പങ്ക് വഹിക്കുന്നത്. പണത്തെ ആശ്രയിച്ചാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥികളെ പോലും നിശ്ചയിക്കുന്നതെന്നുമായിരുന്നു ട്വീറ്റ്. സംഭവം വിവാദമാകുകയും പാര്‍ട്ടിയില്‍ ചേരിച്ചിരിത്തിരിവ് രൂപപ്പെടാനും കാരണമായതോടെ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി(കെപിസിസി) ഹര്‍ഷ മൊയ്ലിക്ക് നോട്ടീസ് അയച്ചിരുന്നു.
അതിനിടെ കര്‍ണാടക കോണ്‍ഗ്രസിനെ ഉലച്ച ട്വീറ്റിന്റെ കാരണം വിശദീകരിച്ച് മൊയ്ലി രംഗത്തെത്തി. ട്വീറ്റര്‍ തന്റെ നിയന്ത്രണത്തിലല്ലെന്നും ഇത് ശരിയായ ട്വീറ്റ് അല്ലെന്നും പിന്‍വലിക്കുകയാണെന്നും മൊയ്ലി വിശദീകരിച്ചു. മൊയ്ലിയുടെ വിശദീകരണം വന്ന് മിനിറ്റുകള്‍ക്കുള്ളിലാണ് അതേ ട്വീറ്റ് മകന് ഹര്‍ഷ മൊയ്ലിയും പോസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി സിദ്ധരാമയ്യയും ട്വീറ്റ് ടാഗ് ചെയ്തിരുന്നു. പിന്നീട് രണ്ട് ട്വീറ്റുകളും പിന്‍വലിക്കുകയും ചെയ്തു.
സിദ്ധരാമയ്യയുടെ വിശ്വസ്തനും പിഡബ്ല്യുഡി മന്ത്രിയുമായ എച്ച് സി മഹാദേവപ്പയെ ലക്ഷ്യം വച്ചായിരുന്നു ട്വീറ്റ്. കര്‍ക്കല മണ്ഡലത്തിലെ പാര്‍ട്ടി ടിക്കറ്റില്‍ ഹര്‍ഷ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട യോഗത്തില്‍ മഹാദേവപ്പ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതാണ് മൊയ്ലിയേയും മകനെയും ചൊടിപ്പിച്ചതും ട്വീറ്റ് പോസ്റ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നുമാണ് കരുതുന്നത്. സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണം. വിഷയത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും സംഭവം മറന്നു കളയാനും മൊയ്ലി പറഞ്ഞു. തനിക്ക് ഇതേ കുറിച്ച് യാതൊരു അറിവുമില്ലെന്നാണ് മഹാദേവപ്പ വിഷയത്തോട് പ്രതികരിച്ചത്.
സിദ്ധരാമയ്യ ‘ഒരു 10 ശതമാനം മുഖ്യമന്ത്രി’ മാത്രമാണെന്ന് തെളിയിക്കുന്നതാണ് മൊയ്ലിയുടെ ട്വീറ്റെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ബിഎസ് യെഡ്യൂരപ്പ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: