കാഠ്മണ്ഡു: മാലിന്യം കുമിഞ്ഞ് കൂടിയ എവറസ്റ്റിലെ മാലിന്യം നീക്കം ചെയ്യാന്‍ പുതിയ പദ്ധതിയുമായി നേപ്പാള്‍ സര്‍ക്കാര്‍. 100 ടണ്‍ മാലിന്യം കൊടുമുടിയില്‍ നിന്നും നീക്കം ചെയ്യാനുതകുന്ന പദ്ധതിയ്ക്കാണ് നേപ്പാള്‍ സര്‍ക്കാര്‍ തുടക്കമിടുന്നത്. സ്വകാര്യ കമ്പനിയായ യെറ്റി എയര്‍ലൈന്‍സുമായി സഹകരിച്ച് ആരംഭിച്ച പദ്ധതിയുടെ ആദ്യ ദിവസം തന്നെ 1,200 കിലോയോളം മാലിന്യം ലുക്ല എയര്‍പോര്‍ട്ടില്‍ നിന്നും കാഠ്മണ്ഡുവിലേക്ക് കൊണ്ടുപോയി. ഇത് പുനരുപയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ഷേര്‍പാസ് എന്നറിയപ്പെടുന്ന ലോക്കല്‍ ഗൈഡുകളായിരുന്നു വര്‍ഷങ്ങളായി എവറസ്റ്റിലെ ക്ലീനിങ് ക്യാമ്പെയ്ന് നേതൃത്വം നല്‍കിയിരുന്നത്. എന്നാല്‍ ഇനിമുതല്‍ സാഗര്‍മാത പൊല്യൂഷന്‍ കണ്ട്രോള് കമ്മിറ്റിയായിരിക്കും ക്യാമ്പെയ്ന് ചുക്കാന്‍പിടിക്കുക. എങ്കിലും ഉയര്‍ന്ന ആള്‍ട്രാ യൂട്ടിലിറ്റിയിലുള്ള മാലിന്യം ഷേര്‍പാസ് തന്നെയായിരിക്കും ശേഖരിക്കുക.
ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിലേക്ക് ദിനംപ്രതി ആയിരക്കണക്കിന് പര്‍വതാരോഹകരും വിനോദ സഞ്ചാരികളുമാണ് ദിനം പ്രതി എത്തിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ കിലോ കണക്കിന് സാധന സാമഗ്രികളാണ് ഇവിടെ ഉപേക്ഷിച്ച് മടങ്ങുന്നത്. ബിയര്‍ ബോട്ടിലുകള്‍, ഓക്സിജന്‍ കാനുകള്‍, ഭക്ഷണ ടിന്നുകള്‍ തുടങ്ങി നിരവധി അവശിഷ്ടങ്ങളാണ് അവര്‍ ഇവിടെ ഉപേക്ഷിച്ചു പോകുന്നത്. പര്‍വതാരോഹകരോട് കൊടുമുടി കയറുമ്പോള്‍ കൊണ്ടുപോകുന്ന സാധനങ്ങള്‍ എല്ലാം തിരികെ കൊണ്ടുവരണം എന്ന നിര്‍ദേശം നിലനില്‍ക്കെയാണ് എവറസ്റ്റില്‍ ടണ്‍ കണക്കിന് മാലിന്യങ്ങള്‍ കുമിഞ്ഞുകൂടുന്നത്.
മലിനീകരണ നിയന്ത്രണ കമ്മിറ്റിയുടെ കണക്ക് പ്രകാരം ഒരു ലക്ഷത്തോളം പേരാണ് കഴിഞ്ഞ വര്‍ഷം എവറസ്റ്റ് സന്ദര്‍ശിച്ചത്. ഇതില്‍ 40000 ത്തോളം പേര് ട്രക്കര്‍മാരും പര്‍വതാരോഹകരുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: