കൊച്ചി: നിയുക്ത രാജ്യസഭാംഗവും ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി.മുരളീധരന് ജന്മഭൂമി സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് ഒന്നര മണിയോടെ ജന്മഭൂമിയിലെത്തിയ മുരളീധരനെ മാനേജിങ് ഡയറക്ടര്‍ എം.രാധാകൃഷ്ണന്, മാനേജിങ് എഡിറ്റര്‍ കെ.ആര് ഉമാകാന്തന്‍, എഡിറ്റര്‍ ടി.അരുണ്‍കുമാര്‍, ജനറല്‍ മാനേജര്‍ കെ.ബി ശ്രീകുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
സ്വീകരണത്തിന് ശേഷം ജന്മഭൂമി ജീവനക്കാരുമായി സംവദിച്ച മുരളീധരന്, ജന്മഭൂമിയുടെ പ്രധാന്യത്തെ കുറിച്ച് വിശദീകരിച്ചു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദേശീയതയ്ക്ക് ഊന്നല്‍ നല്കുന്ന മാധ്യമപ്രവര്‍ത്തനം കൂടുതല്‍ ആവശ്യപ്പെടുന്ന സംസ്ഥാനം കേരളമാണ്. അതുകൊണ്ട് തന്നെ മറ്റ് മാധ്യമങ്ങളേക്കാള്‍ ജന്മഭൂമിക്ക് പ്രാധാന്യം കൂടുതലുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ബിജെപി പ്രാതിനിധ്യം ഉണ്ടാവണം. 2021ല്‍ നിയമസഭയിലും മുഖ്യ പങ്കാളിത്തം നേടാന്‍ ബിജെപിക്ക് സാധിക്കണമെന്നും അതിനുള്ള പ്രവര്‍ത്തനമാണ് വേണ്ടതെന്നും മുരളീധരന് പറഞ്ഞു.
കാലത്ത് മലബാറില്‍നിന്ന് എറണാകുളത്തെത്തിയ വി. മുരളീധരന് ബിജെപി പ്രവര്‍ത്തകര്‍ സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: