ന്യൂദല്‍ഹി: യുദ്ധസമാനമായ സാഹചര്യങ്ങളില്‍ സൈന്യത്തിന്റെ മൂന്നു വിഭാഗങ്ങളേയും ഒറ്റ ഉദ്യോഗസ്ഥന്റെ നിയന്ത്രണത്തിലാക്കുന്ന സംവിധാനം(ഇന്റഗ്രേറ്റഡ് തിയെറ്റര്‍ കമാന്‍ഡ്) നടപ്പാക്കാന്‍ കേന്ദ്ര സര്ക്കാന് നടപടികള്‍ ആരംഭിച്ചു. കര, നാവിക, വ്യോമ സേനകളിലെ സൈനികരും മറ്റു സംവിധാനങ്ങളും ഈ ഉദ്യോഗസ്ഥന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരായിരിക്കും. നിര്‍ണായക ഘട്ടങ്ങളില്‍ സംയുക്ത നീക്കം ആവശ്യമായി വരുമ്പോള്‍ സൈന്യത്തിന്റെ മൂന്നു വിഭാഗങ്ങള്‍ക്കുമിടയില്‍ ആശയക്കുഴപ്പം സംജാതമാകുന്ന സാഹചര്യം ഒഴിവാക്കാനാണിത്. മറ്റു പല രാജ്യങ്ങളിലും ഇപ്പോള്‍ ഈ സംവിധാനമുണ്ട്.
ഏതെങ്കിലും ഒരു വിഭാഗത്തിലെ ജനറല്‍ റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥനെ കമാന്‍ഡിങ് ഓഫീസറായി നിയമിക്കുന്ന തരത്തില്‍ ചട്ടത്തില്‍ ഭേദഗതിവരുത്താനുള്ള നടപടികള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. മറ്റു രണ്ടു വിഭാഗങ്ങള്‍ക്കും നേരിട്ടു നിര്‍ദേശങ്ങള്‍ നല്കാന് ഈ ഉദ്യോഗസ്ഥന് അധികാരമുണ്ടായിരിക്കും. സൈന്യത്തിലെ മൂന്നു വിഭാഗങ്ങളും വ്യത്യസ്തമായ ചട്ടങ്ങള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അടിയന്തിരഘട്ടങ്ങളെ സൈനിക നീക്കങ്ങള്‍ക്കു നിര്‍ദേശം നല്‍കുന്നതിനും വ്യത്യസ്ത സംവിധാനമാണ് നിലവിലുള്ളത്. സംയുക്ത സൈനിക നീക്കങ്ങളെ ഇത് പ്രതികൂലമായി ബാധിക്കുന്നതിന്റെ അനുഭവമുള്ളതിനാലാണ് അടിയന്തിര ഘട്ടങ്ങളില്‍ ഒറ്റ കമാന്‍ഡറുടെ നേതൃത്വം എന്ന സംവിധാനം കൊണ്ടുവരുന്നത്.
സൈനികമായി ഏറെ തന്ത്രപ്രാധാന്യമുള്ള ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബര്‍ കമാന്‍ഡില്‍(എഎന്‍സി) 2001ല്‍ ഈ സംവിധാനം നടപ്പാക്കിയെങ്കിലും വിജയിച്ചില്ല. എന്നാല്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്തുന്നതോടെ എഎന്‍സിയിലെ നാവിക കമാന്‍ഡര്‍ ഇന്‍ ചീഫിന് കര, വ്യോമസേനകള്‍ക്കു കൂടി നിര്‍ദേശങ്ങള്‍ നല്‍കാനാവും.
ചൈനയുമായുള്ള വടക്കന്‍ അതിര്‍ത്തിയിലും പാക്കിസ്ഥാനുമായുള്ള പടിഞ്ഞാറന്‍ തിര്ത്തിയിലും ഇന്റഗ്രേറ്റഡ് തിയെറ്റര്‍ കമാന്‍ഡ് സംവിധാനം കൊണ്ടുവരുന്നതിനെക്കുറിച്ചാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. തന്ത്രപ്രധാനമായ ഇന്ത്യന്‍ മഹാസമുദ്രത്തിലെ നീക്കങ്ങളും ഈ സംവിധാനത്തിനു കീഴിലാക്കാന്‍ ആലോചനയുണ്ട്. ആന്‍ഡമാന്‍ ആന്‍ഡ് നിക്കോബര്‍ കമാന്‍ഡും സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡും മാത്രമാണ് ഇപ്പോള്‍ കുറച്ചെങ്കിലും ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ ചൈനീസ് സൈന്യത്തില്‍ അഞ്ച് ഇന്റഗ്രേറ്റഡ് തിയെറ്റര്‍ കമാന്‍ഡുകളുണ്ട്. സംയുക്ത സൈനിക നീക്കങ്ങള്‍ ആവശ്യമായി വരുന്ന ഘട്ടങ്ങളില്‍ സൈനികരും മറ്റു സംവിധാനങ്ങളും ഒറ്റ ജനറലിന്റെ നിര്‍ദേശങ്ങള്‍ക്ക് കാതോര്‍ത്താല്‍ മതിയെന്നത് ഏറെ നിര്‍ണായകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: