തിരുവനന്തപുരം: വര്‍ക്കലയില്‍ സര്‍ക്കാര്‍ ഭൂമി സ്വകാര്യവക്തിക്കു വിട്ടു നല്കിയ സബ് കളക്ടറുടെ നടപടി സ്റ്റേ ചെയ്തു. വി. േജായി എംഎല്‍എയുടെ പരാതിയെ തുടര്‍ന്നാണ് ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചത്. വിഷയം സംബന്ധിച്ച് ഭൂവിനിയോഗ നിയമം ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറെ ചുമതലപ്പെടുത്തി.
ഒരു കോടിരൂപ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്.അയ്യര്‍ സ്വകാര്യവ്യക്തിക്കു വിട്ടുകൊടുത്തു എന്നാണ് പരാതി. വര്‍ക്കല അയിരൂര്‍ വില്ലേജിലെ ഇലകമണ്‍ പഞ്ചായത്തിലെ വില്ലിക്കടവില്‍ പാരിപ്പള്ളി സംസ്ഥാന പാതയോരത്തെ 27 സെന്റ് റോഡ് പുറമ്പോക്ക് ഭൂമി സംബന്ധിച്ച വിഷയമാണ് സബ് കളക്ടറെ കുടുക്കിയത്. സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തി കൈവശം വച്ചിരിക്കുയാണെന്ന് കാട്ടി വര്‍ക്കല തഹസീല്‍ദാര്‍ റവന്യൂ വകുപ്പിന് റിപ്പോര്‍ട്ട് നല്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ജൂലൈയില്‍ റവന്യൂവകുപ്പ് പുറമ്പോക്ക് ഭൂമി ഏറ്റെടുത്തു. സ്ഥലം എംഎല്‍എയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഈ സ്ഥലത്ത് പോലീസ് സ്റ്റേഷന് നിര്‍മ്മിക്കാനും തീരുമാനിച്ചിരുന്നു.
തഹസീല്‍ദാറുടെ നടപടിക്കെതിരെ സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിച്ചു. അന്വേഷിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ സബ് കളക്ടര്‍ക്ക് ഹൈക്കോടതി ഉത്തരവ് നല്കി. അന്വേഷണത്തില്‍ തഹസീല്‍ദാറുടെ ഉത്തരവ് റദ്ദ് ചെയ്ത് സ്വകാര്യ വ്യക്തിക്കു ഭൂമി വിട്ടു നല്കാന് സബ്കളക്ടര്‍ ഉത്തരവിടുകയായിരുന്നു. ഭൂവിനിയോഗ നിയമം അനുസരിച്ചാണ് ഭൂമി നല്‍കിയതെന്നും ഭൂവുടമയെ നേരിട്ടു കണ്ടിട്ടില്ലെന്നും ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. ശബരിനാഥ് എംഎല്‍എയുടെ ഭാര്യയാണ് ദിവ്യ എസ്. അയ്യര്‍. സ്വന്തം രാഷ്ട്രീയലാഭം മാത്രം ലക്ഷ്യം വച്ച് വര്‍ക്കല എംഎല്‍എ മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ കളങ്കമുണ്ടാക്കുന്നത് ശരിയല്ലെന്നും പരാതിക്കാര്‍ക്ക് നിയമപരമായി നേരിടാമെന്നും ശബരിനാഥന് എംഎല്‍എയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: