പ്രാപഞ്ചിക ബന്ധത്തില്പെട്ടവരെല്ലാം നിങ്ങളില്‍നിന്നും അന്യരാണ്. അവരാരും നിങ്ങളോടൊപ്പം ജനിച്ചവരല്ല. ശരീരപതനത്തിനു ശേഷം അവരാരും നിങ്ങളെ അനുഗമിക്കുന്നില്ല. ജീവിച്ചിരിക്കുന്നകാലത്തുമാത്രമേ അവരുമായി ബന്ധമുള്ളു. ഈശ്വരനാകട്ടെ നിങ്ങളില്‍തന്നെ വിരാജിക്കുന്നുണ്ട്. അവിടുന്ന് ആത്മീയമണ്ഡലത്തില്‍ നിങ്ങളുമായി ശാശ്വതബന്ധം പുലര്‍ത്തുകയാണ്. നിങ്ങളുടെ ഹൃദയത്തില്‍ തന്നെയാണ് അവിടുത്തെ വാസം. നിങ്ങളുടെ ചിന്തകളേക്കാള്‍ സമീപവര്ത്തിയാണദ്ദേഹം. നിങ്ങളുടെ ജീവനേക്കാള്‍ ഉറ്റവനാണവിടുന്ന്. നിങ്ങളുടെ അഗാധമായ ആത്മീയ സത്തയില്‍ നിങ്ങള്‍ ഈശ്വരന് തന്നെയാണ്. അഹന്തകളും വ്യക്തികളുമെല്ലാം ഉപരിതലത്തില്മാത്രം. അസ്തിത്വസാഗരമാണ് അവിടുന്ന്.
ഈശ്വരനും നിങ്ങളും ഒന്നാണെങ്കിലും അജ്ഞാനംമൂലം നിങ്ങള്‍ ആ പരമസത്യം അറിയുന്നില്ല.
മനസ്സ് നിങ്ങളുടെയും ഈശ്വരന്റേയും ഇടയിലായി വര്‍ത്തിക്കുന്നു. വിഷയപ്രപഞ്ചത്തിനഭിമുഖമായിട്ടാണ് അതിന്റെ നില്പ്. ഇതുകാരണം ഒന്നിനു പുറകേ ഒന്നായി ചിന്തകളങ്ങിനെ വന്നുകൊണ്ടിരിക്കും. അജ്ഞതമൂലം നിങ്ങള്‍ മനസ്സുമായി താദാത്മ്യം പ്രാപിക്കുന്നു. ആ താദാത്മ്യത മൂലം നിങ്ങള്‍ക്കു നിങ്ങളുടെ നിജസ്വരൂപത്തിന്റെ ആനന്ദം ആസ്വദിക്കാന്‍ കഴിയുന്നില്ല. ഈശ്വരവാണി ശ്രവിക്കുന്നില്ല. ഉള്ളില്‍നിന്നുള്ള മാര്‍ഗ്ഗദര്‍ശനം കൈക്കൊള്ളാനും കഴിയുന്നില്ല. ഈശ്വരസമ്പര്ക്കത്തിന്റെ നിസ്തുലമായ ആനന്ദാനുഭൂതി നിങ്ങള്ക്കുണ്ടാവുന്നില്ല. (ഈ ആനന്ദാനുഭൂതി അനുഭവിക്കുന്നതിന്നായി)ഈശ്വരവിശ്വാസത്തിന്റെ അത്ഭുത ശക്തിയും ഭക്തിയുടെ അതിശയമഹിമയും നിങ്ങളുടെ ജീവിതത്തില്‍ വെളിവാക്കണം. ജീവിതാവസാനംവരെ നിങ്ങള്‍ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുകയും വേണം.
(സമ്പാ:കെ.എന്‍.കെ.നമ്പൂതിരി)
പ്രതികരിക്കാൻ ഇവിടെ എഴുതുക: