അഴിമതിക്കേസില്‍പ്പെട്ട് മകന് ജയിലില്‍ കിടക്കുമ്പോഴും, ആറുപതിറ്റാണ്ട് ഭരിച്ച ഇന്ത്യാ മഹാരാജ്യം ഇനിയും ഭരിക്കാന്‍ തങ്ങള്‍ക്കറിയാം എന്ന കാപട്യം നിറഞ്ഞ പി.ചിദംബരത്തിന്റെ വാക്കുകള്‍ കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനത്തെ അക്ഷരാര്‍ത്ഥത്തില്‍ ‘സമ്പുഷ്ടമാക്കി’. ആറുപതിറ്റാണ്ടുകൊണ്ട് ദാരിദ്ര്യത്തില്‍ നിന്ന് കോണ്‍ഗ്രസ് മോക്ഷം കൊടുത്ത 14 കോടി ഇന്ത്യക്കാരുടെ കണക്കും ചിദംബരം പ്ലീനറി സമ്മേളന വേദിയില്‍ നിരത്തി. മാറ്റത്തിന് സമയമായി എന്ന മുദ്രാവാക്യമുയര്‍ത്തി മൂന്നുദിവസം നീണ്ട കോണ്‍ഗ്രസ് സമ്മേളനം രാഹുല്‍ഗാന്ധിയെ ‘മാറ്റിയെടുക്കാനുള്ള’ കേവല ശ്രമങ്ങള്‍ക്കപ്പുറം യാതൊന്നും മുന്നോട്ടു വച്ചില്ല.
ബോക്സിംഗ് റിങ്ങിലേക്ക് കായിക താരങ്ങളെ ക്ഷണിക്കുന്ന താളത്തില്‍ മന്‍മോഹന്‍സിങ്ങിനെ പ്രസംഗ വേദിയിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള അവതരണം. രാഹുല്‍ഗാന്ധി മുതല്‍ ക്രിക്കറ്റ് താരം നവ്ജ്യോത്സിങ് സിദ്ദു വരെ നീളുന്ന പ്രാസംഗികരെ പ്രത്യേക ഈണത്തിലും താളത്തിലും സദസ്സിനെ പരിചയപ്പെടുത്തുന്ന പുതുരീതിയുടെ അമ്പരപ്പ്. പാര്‍ട്ടിയിലെ രാഹുല്‍ ഗാന്ധിയുടെ തട്ടിക്കൂട്ട് ഭരണ പരിഷ്ക്കാരങ്ങള്‍ക്ക് വീരപരിവേഷം നല്കാന് ചേര്‍ന്ന കോണ്‍ഗ്രസ്സ് പ്ലീനറി സമ്മേളനത്തെപ്പറ്റി വാഴ്ത്തിപ്പാടാന് ചില മാധ്യമങ്ങള്‍ കൂടി ഇല്ലാതിരുന്നെങ്കില്‍ ദയനീയമാകുമായിരുന്നു അവസ്ഥ.
ബിജെപിക്കെതിരെ വിശാല പ്രതിപക്ഷ ഐക്യമാണ് കോണ്‍ഗ്രസ്സിന്റെ പ്ലീനറി സമ്മേളനത്തിന്റെ ആഹ്വാനം. എന്നാല്‍ കൂടെയുള്ള എന്‍സിപി വരെ മൂന്നാംമുന്നണിക്ക് പുറകേയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം അവശേഷിക്കെ കോണ്‍ഗ്രസ്സിനെ പിന്തുണച്ച് ഇതുവരെ ഒരു രാഷ്ട്രീയ പാര്‍ട്ടിപോലും രംഗത്തു വരാത്ത സാഹചര്യത്തില്‍ തങ്ങളുടെ വിപണി മുല്യം നഷ്ടപ്പെട്ടിട്ടില്ല എന്ന് തെളിയിക്കേണ്ടത് കോണ്‍ഗ്രസ്സും രാഹുല്‍ഗാന്ധിയുമാണ്. അതിനുള്ള ശ്രമങ്ങള്‍ക്ക് പ്ലീനറി സമ്മേളനം അരങ്ങൊരുക്കുമെന്ന് കരുതിയ കോണ്‍ഗ്രസ്സിലെ ദേശീയ നേതാക്കള്‍ക്ക് പക്ഷേ സമ്മേളനം അവസാനിക്കുമ്പോള്‍ ഉള്ളില്‍ നിരാശയാണ് അവശേഷിക്കുന്നത്.
2004 മുതല്‍ തുടര്‍ച്ചയായി രണ്ടുവട്ടം ഇന്ത്യ ഭരിച്ച യുപിഎ എന്ന സഖ്യസംവിധാനത്തില്‍ ഇന്ന് അവശേഷിക്കുന്നത് കേരളത്തിലെ രണ്ട് പ്രാദേശിക പാര്‍ട്ടികള്‍ മാത്രമാണ്. ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗും ആര്‍എസ്പിയുമാണ് അത്. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും എന്‍.കെ. പ്രേമചന്ദ്രനും മാത്രമാണ് രാഹുലിന് കൂട്ടായി ഇന്ത്യയിലിന്ന് ബാക്കിയുള്ളത് എന്നര്‍ത്ഥം. ബംഗാള്‍ ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്സോ തെലങ്കാനയിലെ ടിആര്‍എസ്സോ ഒറീസയിലെ ബിജു ജനതാദളോ കേരളത്തിലെ സിപിഎമ്മോ യുപിഎയുമായി സഹകരിക്കുന്നതിനെപ്പറ്റി നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ആലോചിക്കുന്നുപോലുമില്ല. 2019 മെയ് മാസത്തിന് മുമ്പായി കോണ്‍ഗ്രസിന്റെ നേതൃത്വത്തിലൊരു ശക്തമായ യുപിഎ സംവിധാനം രാജ്യത്ത് നിലവില്‍ വരുമെന്ന പ്രതീക്ഷയും ആര്‍ക്കുമില്ല. മൂന്നാം മുന്നണിക്കായി എല്ലാ പ്രാദേശിക പാര്‍ട്ടികളും ശ്രമിക്കുമ്പോള്‍ അവിടെയും പുറത്താണ് കോണ്‍ഗ്രസിന്റെ സ്ഥാനം. കോണ്‍ഗ്രസ്സിനെ കൂടെക്കൂട്ടി മത്സരിക്കാനുള്ള യാതൊരു ആഗ്രഹവും ഒരു സംസ്ഥാനത്തും ആരും പ്രകടിപ്പിക്കുന്നില്ല. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളുമായി യാതൊരു വ്യക്തിബന്ധവുമില്ലാത്ത രാഹുല്‍ഗാന്ധിക്ക് 2019ന് മുമ്പായി ഇവരെയൊക്കെ അണിനിരത്തി നരേന്ദ്രമോദിക്കെതിരെ കുരുക്ഷേത്ര യുദ്ധം നടത്താനാവുമെന്ന് വിശ്വസിക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലെ താമസക്കാരാണ്.
കോണ്‍ഗ്രസ്-ബിജെപി ഇതര ഫെഡറല്‍ മുന്നണിക്കാണ് തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ ശ്രമങ്ങള്‍. കൊല്‍ക്കത്തയിലെത്തി മമതാ ബാനര്‍ജിയുമായി റാവു കൂടിക്കാഴ്ച നടത്തി. ബിഎസ്പി, സമാജ്വാദി പാര്‍ട്ടി, ഇടതുപാര്‍ട്ടികള്‍ എന്നിവയുടെ പിന്തുണയും റാവുവിന് ലഭിച്ചേക്കാം. എന്നാല്‍ ഇവര്‍ക്കാര്‍ക്കും രാഹുല്‍ഗാന്ധിക്ക് കീഴില്‍ കോണ്‍ഗ്രസിന്റെയോ യുപിഎയുടേയോ ഭാഗമാകാന്‍ താല്‍പ്പര്യമില്ല. മമതാ ബാനര്‍ജിയും മായാവതിയും ചന്ദ്രശേഖര റാവുവും, രാഹുല്‍ഗാന്ധിയുമായി ഇനിയും അടുക്കാന്‍ തയ്യാറാവാത്ത നേതാക്കളുമാണ്. ഈ സാഹചര്യത്തില്‍ ബിജെപി ഇതര കക്ഷികളെ ഒരു കുടക്കീഴില് ഒരുമിപ്പിച്ച് മുന്നോട്ടു പോകാന്‍ രാഹുല്‍ഗാന്ധി എന്തു മാജിക് കാണിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതുതന്നെയാണ്.
കര്‍ണ്ണാടക തെരഞ്ഞെടുപ്പാണ് കോണ്‍ഗ്രസിനെ സംബന്ധിച്ച് വരാനിരിക്കുന്ന ഏറ്റവും പ്രധാന അഗ്നിപരീക്ഷ. ഏതുവിധേനയും അധികാരത്തില്‍ തുടരാനുള്ള സിദ്ധരാമയ്യ സര്‍ക്കാരിന്റെ ശ്രമങ്ങളുടെ ജയപരാജയങ്ങള്‍ രാഹുലിന്റെ വിധിയേയും ബാധിക്കും. ഗോവ, മണിപ്പൂര്‍, മേഘാലയ ഭരണങ്ങള്‍ നഷ്ടപ്പെട്ട രാഹുല്‍ഗാന്ധിയുടെ രാഷ്ട്രീയ മികവില്‍ സിദ്ധരാമയ്യയ്ക്ക് വലിയ വിശ്വാസമില്ലാത്തതിനാല്‍ പ്രാദേശിക വികാരങ്ങള്‍ ആളിക്കത്തിച്ചുകൊണ്ടുള്ള പ്രചാരണമാണ് കര്‍ണ്ണാടകത്തില്‍ നടക്കുന്നത്. സര്‍ക്കാര്‍ സ്പോണ്‍സേഡ് പ്രാദേശികവാദത്തിന്റെ തിക്തഫലങ്ങള്‍ക്ക് കര്‍ണ്ണാടകം സാക്ഷ്യം വഹിക്കേണ്ടിവരുമോ എന്ന ആശങ്കയാണ് ഉയരുന്നത്.
ആന്ധ്ര, തെലങ്കാന, കര്‍ണ്ണാടക, തമിഴ്നാട്, കേരളം എന്നീ സംസ്ഥാനങ്ങള്‍ ചേര്‍ന്ന ദ്രാവിഡ നാട് എന്ന വിഘടനവാദ ആശയത്തിന് പുതുജീവന്‍ നല്കിയ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിക്ക് തമിഴ്നാട്ടില്‍ ഡിഎംകെയുടെ അടക്കം പിന്തുണ ഏറി വരുന്നുണ്ട്. എന്നാല്‍ ദ്രാവിഡനാട് എന്ന വിഷയത്തില്‍ ഇനിയും കോണ്‍ഗ്രസ്സ് ദേശീയ നേതൃത്വമോ രാഹുല്‍ഗാന്ധിയോ പ്രതികരിച്ചിട്ടില്ല. സ്വന്തം സംസ്ഥാന പതാക അടക്കം പുറത്തിറക്കി കര്‍ണ്ണാടകത്തില്‍ സിദ്ധരാമയ്യ നടത്തുന്ന വിഘടനവാദ നീക്കത്തോട് മൗനം പാലിക്കുന്ന കോണ്‍ഗ്രസ്, ദേശീയ സുരക്ഷയ്ക്കായി തങ്ങള്‍ ചെയ്ത മഹത് കാര്യങ്ങള്‍ അക്കമിട്ട് നിരത്തുന്ന പ്ലീനറി സമ്മേളനം വലിയ രാഷ്ട്രീയ അശ്ലീലമായാണ് സമാപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: