ഉത്തര മലബാര്‍ വഴി കടന്നുപോകുന്ന ദേശീയപാതയ്ക്ക് തളിപ്പറമ്പ് ഭാഗത്തുള്ള പുതിയ പാതയാണ് കീഴാറ്റൂര്‍ വയല്‍ വഴി കടന്നുപോകുന്നത്. നിലവിലുള്ള എതിര്‍പ്പുകള്‍ മറികടന്ന് ഇതുവഴി ദേശീയ പാത നിര്‍മിക്കാന്‍ ഭരണകൂടത്തിന് സാധിച്ചേക്കും. പക്ഷേ അത് പിന്നീടുണ്ടാക്കുന്ന പാരിസ്ഥിതിക വിപത്തുകളെക്കുറിച്ച് നാം വളരെ സഹിഷ്ണുതയോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. നെല്‍വയലുകളെ അതിന്റെ സ്ഥലവിലയുടെ അടിസ്ഥനത്തില്‍ കാണാതെ സേവന മൂല്യത്തിലൂടെ കാണുമ്പോള്‍ മാത്രമേ ഇതിന്റെ ഗൗരവം നമുക്ക് ബോധ്യപ്പെടുകയുള്ളൂ.
1997-ല്‍ പ്രസിദ്ധീകരിച്ച കോന്സ്ടാന്സ എന്ന ഗവേഷകന്റെ പരിസ്ഥിതി പഠന റിപ്പോര്‍ട്ടിന്റെ സാരാംശം ഇവിടെ കുറിക്കട്ടെ: വായു, ജലം, ഭക്ഷണം, അസംസ്കൃത പദാര്‍ത്ഥങ്ങള്‍, മണ്ണൊലിപ്പ് തടയല്‍, മാലിന്യ നിര്‍മാര്‍ജനം, പരാഗണം, ജലവിതരണം, ജൈവ നിയന്ത്രണം, അഭയം, വിനോദം, സാംസ്കാരികം തുടങ്ങി 17 പാരിസ്ഥിതിക പ്രക്രിയകളെ അടിസ്ഥാനപ്പെടുത്തിയുള്ള പാരിസ്ഥിതിക സേവന മൂല്യനിര്‍ണയമാണ് ഇവിടെ നടത്തിയിട്ടുള്ളത്. വിവിധ ജൈവമേഖലകള്‍ ആയ ഉഷ്ണമേഖലാ വനം, കണ്ടല്‍വനം, ചതുപ്പുകള്‍, തണ്ണീര്‍ത്തടങ്ങള്‍, അഴിമുഖങ്ങള്‍ എന്നിവയുടെ പാരിസ്ഥിതിക മൂല്യം യഥാക്രമം 2007, 9990, 19580, 14786, 22830 ഡോളറുകളാണ്.
അതായത് നമ്മള് ഏറ്റവും അധികം വില കല്പിക്കുന്ന ഉഷ്ണമേഖലാ വനത്തെക്കാള്‍ ഏഴിരട്ടിയിലധികം മൂല്യമുള്ള സ്ഥലമാണ് നെല്‍വയല്‍കൂടി ഉള്‍പ്പെട്ടിട്ടുള്ള തണ്ണീര്‍ തടങ്ങള്‍ എന്നര്‍ത്ഥം. ഇന്നത്തെ കറന്‍സി മൂല്യമനുസരിച്ച് ഇത് 177432 ഡോളര്‍ വരും. ഇത് ഒരു വര്‍ഷം ഒരു ഹെക്ടറില്‍നിന്ന് ലഭിക്കുന്ന സേവന മൂല്യമാണ്. അതായത് ഒരു കൃഷിക്കാരന് ഒരേക്കറില്‍നിന്ന് ഒരു ടണ്‍ നെല്ല് കിട്ടുമ്പോള്‍ അയാള്‍ക്ക് ലഭിക്കുന്ന താങ്ങുവില 23500 രൂപയാണ്. അതോടൊപ്പം തന്റെ ഒരേക്കര്‍ നെല്‍വയല്‍ വഴി സമൂഹത്തിനു ഓരോ വര്‍ഷവും ലഭിക്കുന്നത് 4885000 രൂപയുടെ പാരിസ്ഥിതിക സേവനമൂല്യമാണ്. പണംകൊണ്ട് പകരം വെയ്ക്കാവുന്നതല്ല പ്രകൃതി നല്കുന്ന ഈ സേവനം എന്ന തിരിച്ചറിവുകൂടി നമുക്കുണ്ടാകണം.
കേരളത്തിലെ നെല്‍വയലുകളെ പറ്റി ഇത്തരത്തിലുള്ള ഒരു ഗൗരവമേറിയ പഠനം ഗടആആ മുന്‍ ചെയര്മാന് ആയിരുന്ന ഡോക്ടര്‍ വി. എസ്.വിജയന് നടത്തിയിരുന്നു. (ആറന്മുള വിമാനത്താവളം). ഈ സാഹചര്യത്തില്‍ നെല്‍വയലുകളുടെ പാരിസ്ഥിതിക സേവനവും നെല്‍കൃഷിയും നിലനിര്‍ത്തിക്കൊണ്ട് ദേശീയപാത നിര്‍മിക്കുന്ന കാര്യം നമുക്ക് ആലോചിക്കാവുന്നതാണ്. കണ്ണൂരിലെ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനവും ഇത്തരുണത്തില്‍ വളരെ ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നു.
നെല്‍വയല്‍ നികത്താനുള്ള മണ്ണിന്റെ അളവിനെ പറ്റിയും, കുന്നുകള്‍ ഇടിച്ചു നിരപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെപ്പറ്റിയും റിപ്പോര്‍ട്ടില്‍ പ്രതിപാദിച്ചിട്ടുണ്ട്. എങ്കിലും അവരുടെ ബദല്‍ നിര്‍ദേശം സീകരിക്കാമോ എന്ന് വിദഗ്ദ്ധ സമിതി തീരുമാനിക്കേണ്ടതാണ്. മേല്‍പ്പറഞ്ഞ സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ സര്‍ക്കാരിന്റെയും, വിദഗ്ധ സമിതിയുടെയും, രാഷ്ട്രീയസമിതികളുടെയും, സമരസമിതികളുടെയും, സര്‍വോപരി പൊതുജനങ്ങളുടെയും മുന്‍പാകെ ഒരുമിച്ചുള്ളപരിഗണനയ്ക്കായി സമര്‍പ്പിക്കട്ടെ.
ഒന്ന്: കീഴാറ്റൂര്‍ വയലിലൂടെ വരുന്ന നാലു കിലോമീറ്റര്‍ ദൂരം നിര്‍ദിഷ്ട ഉയരത്തില്‍ മേല്‍പ്പാലങ്ങള്‍ നിര്‍മിച്ച് രണ്ടു ദിശകളിലേക്കും പണിയാവുന്നതാണ്. ഒറ്റ തൂണില്‍ പണിയുന്ന ഈ മേല്‍പ്പാലങ്ങള്‍ക്ക് രണ്ടുവരി പാത കൂടാതെ സര്‍വീസ് റോഡിനുള്ള വീതിയും കരുതണം.
ഒന്ന്: മേല്‍പ്പാലങ്ങള്‍ പണിയാന്‍ വേണ്ടി നിര്‍മിക്കുന്ന താല്കാലിക റോഡുകളിലെ മണ്ണ് നീക്കം ചെയ്ത് വയലിന്റെ പൂര്‍വസ്ഥിതി പുനഃസ്ഥാപിക്കണം. വയലിലൂടെയുള്ള നീരൊഴുക്കിന് ഇത് അത്യന്താപേക്ഷിതമാണ്.
രണ്ട്: മേല്‍പ്പാലങ്ങളുടെ കൈവരികളില്‍ മൂന്ന് മീറ്റര്‍ ഉയരത്തില്‍ കമ്പിവേലി നിര്‍മിക്കേണ്ടതാണ്. നെല്‍വയലുകളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ഇത് വഴി തടയാം.
നാല്: സ്ഥലമുടമകള്‍ക്ക് വില നല്കി സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്താലും പ്രസ്തുത സ്ഥലങ്ങളില്‍ നെല്‍കൃഷി തുടര്‍ന്ന് നടത്താനുള്ള അവകാശം സ്ഥലമുടമകള്‍ക്കുതന്നെ നല്കി സര്‍ക്കാര്‍ മഹാമനസ്കത കാട്ടണം. (ഗെയില്‍ മാതൃക)
നെല്‍പ്പാടങ്ങള്‍ നാഥനില്ലാത്ത അവസ്ഥയിലായാല്‍ അത് മാലിന്യ കേന്ദ്രങ്ങളായി മാറും. സമൂഹത്തിനു ദോഷകരമായി മാറും. ( മേല്‍പ്പാലത്തിനു കീഴെ കൃഷി വിജയിക്കുമോ എന്ന കാര്യം തല്കാലം കൃഷി വകുപ്പിന് വിടാം.)
അഞ്ച്: വയലുകളില്‍ മേല്‍പ്പാലങ്ങള്‍ തീര്‍ത്തു റോഡ് നിര്‍മിക്കുക വഴി ഇരുഭാഗങ്ങളിലും ഉണ്ടാകാവുന്ന കയ്യേറ്റങ്ങളും നഗരവല്‍ക്കരണവും തടയാവുന്നതാണ്. ഉദാ: ചാല ബൈപാസ്.
ആറ്: വയലിലൂടെ മേല്‍പ്പാല റോഡുകള്‍ നിര്‍മിക്കാന്‍ അഞ്ച് ഇരട്ടിയെങ്കിലും ചെലവ് വരും. എങ്കിലും പ്രകൃതി നല്കുന്ന പാരിസ്ഥിതിക സേവനമൂല്യം അതിലും എത്രയോ വലുതാണ്.
വികസനം ഏതൊരു നാടിനും ആവശ്യമാണ്. അത് പരിസ്ഥിതിക്ക് വലിയ കോട്ടംതട്ടാതെ ആയിരിക്കണമെന്ന് മാത്രം. കുന്നുകള്‍ ഇടിച്ചും വയലുകള്‍ നികത്തിയുമുള്ള വികസനങ്ങള്‍ കണ്ണൂരില്‍ അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. കണ്ണൂരിന്റെ തന്നെ പരിസ്ഥിതി പഠന കേന്ദ്രമായ സീക്ക് ഇടനാടന്‍ ചെങ്കല്ക്കുന്നുകളെപ്പറ്റി നടത്തിയ പഠനത്തില്‍ കുന്നുകള്‍ ജലസംഭരണികള്‍ ആണെന്ന് തെളിഞ്ഞിട്ടുണ്ട്. ആ സ്ഥിതിക്ക് കുടിവെള്ളം മുട്ടിച്ചുകൊണ്ടുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നിരുല്‍സാഹപ്പെടുത്തേണ്ടതാണ്. ബന്ധപ്പെട്ടവരെല്ലാം സഹിഷ്ണുതയോടെ ചര്‍ച്ച ചെയ്താല്‍ തീര്‍ക്കാവുന്നതാണ് കീഴാറ്റൂര്‍ പ്രശ്നം!.
(ഐഎഫ്എസ് മുന്‍ ഉദ്യോഗസ്ഥനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: