ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് (ഐഇഡി) പൊതു പരീക്ഷകള്‍ക്ക് ഒരു സഹായിയെ വച്ച് എഴുതിക്കാന്‍ അനുവാദമുണ്ട്. 10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് അതേ സ്കൂളിലെ ഒന്‍പതിലെ ഏറെക്കുറെ മിടുക്കരായ കുട്ടികളെയാണ് സഹായിയായി വയ്ക്കുന്നത്. സമാശ്വാസ സമയത്ത് പരീക്ഷാര്‍ഥി മാത്രം ചോദ്യക്കടലാസ് വായിച്ചശേഷം പറഞ്ഞു കൊടുക്കുന്ന ഉത്തരങ്ങള്‍ സഹായി എഴുതുന്നു എന്നാണ് ചട്ടം. എന്നാല്‍ മാനസിക വെല്ലുവിളിയുള്ള കുട്ടികള്‍ക്കായി, സഹായി തന്നെ പുസ്തകങ്ങള്‍ നന്നായി പഠിച്ച് ചോദ്യം വായിച്ച്, സ്വന്തം പരീക്ഷ പോലെ എഴുതുന്ന രീതിയാണുള്ളത്.
ഈ അവസരം മുതലെടുത്ത് പല സ്കൂളുകളും, നൂറു ശതമാനം വിജയത്തിനായി ‘വ്യാജ ഐഇഡി ‘ കുട്ടികളെ സൃഷ്ടിക്കുന്ന പ്രവണത വ്യാപകമാണ്. ഒരുവിധ പ്രശ്നങ്ങളും ഇല്ലാത്തതും, എന്നാല്‍ പഠനത്തില്‍ മാത്രം ഏറെ പിന്നില്‍ നില്ക്കുന്നതുമായ കുട്ടികളെ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി ഐഇഡി ആക്കി സഹായിയെ വച്ച് പരീക്ഷ എഴുതിക്കുന്നു. സഹായി നന്നായി തന്നെ പഠിച്ച് പരീക്ഷ എഴുതുമ്പോള്‍ പരീക്ഷാര്‍ഥിക്ക് പൂര്‍ണവിശ്രമവും മനസ്സറിയാതെ വിജയവും. പത്താം ക്ലാസിലാണ് ഇത് വളരെ വ്യാപകം.
ഇപ്പോള്‍ നടക്കുന്ന പത്താം ക്ലാസ് പരീക്ഷയ്ക്ക് സഹായിയെ ഉപയോഗിക്കുന്ന പകുതിയിലേറെ പേരും, 11, 12 ക്ലാസുകളിലെ കുറെയേറെ പേരും ഇത്തരം ‘വ്യാജ ഐഇഡി’ കളാണ്. യഥാര്‍ഥത്തില്‍ അര്‍ഹതയുള്ള കുട്ടികളെ അവഹേളിക്കുന്ന ഈ നിയമവിരുദ്ധ നടപടി കര്‍ശനമായി തടയേണ്ടതാണ്. ഇല്ലാത്ത വൈകല്യങ്ങള്‍ ഉണ്ടെന്നു സ്ഥാപിക്കുന്നത് മനുഷ്യാവകാശ ലംഘനവും ഭാവിയില്‍ കുട്ടിക്ക് വൈകാരിക പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതുമാണ്. കുട്ടികളെ തട്ടിക്കൊണ്ടുപോയി അംഗഭംഗം വരുത്തി ദയനീയരാക്കുന്ന ഭിക്ഷാടനമാഫിയയുടെ രീതിക്കു സമാനമാണ് ഈ നടപടിയും.
ജോഷി ബി. ജോണ്‍
മണപ്പള്ളി, കൊല്ലം
പ്രതികരിക്കാൻ ഇവിടെ എഴുതുക: