കൊച്ചി: സ്കൂളുകളിലും കോളേജുകളിലും സര്‍വ്വകലാശാലകളിലും തന്റെ കവിതകള്‍ പഠിപ്പിക്കരുതെന്ന് പൊതു സമൂഹത്തോടും അധികാരികളോടും അപേക്ഷിക്കുന്നതായി കവിയും അഭിനേതാവുമായ ബാലചന്ദ്രന് ചുള്ളിക്കാട്. മലയാളം നന്നായി അറിയാത്ത അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് തന്നെ ഇത്തരത്തിലുള്ള നടപടിക്ക് പ്രേരിപ്പിച്ചതെന്ന് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കേരി മാര്‍ക്ക് കൊടുത്ത് വിദ്യാര്‍ത്ഥികളേ വിജയിപ്പിക്കുകയും അവര്‍ക്ക് ഉന്നത ബിരുദങ്ങള്‍ നല്‍കുകയും ചെയ്യുന്നു. മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ അധ്യാപകരായി നിയമിക്കുന്നു. അബദ്ധപ്പഞ്ചാംഗങ്ങളായ മലയാള പ്രബന്ധങ്ങള്‍ക്ക് പോലും ഗവേഷണ ബിരുദം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഭരണാധികാരികളും കച്ചവടക്കാരും ഒരുമിച്ചുള്ള മാഫിയയാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ അന്യായമായി മാര്‍ക്ക് നല്‍കുന്നതിന് പിന്നില്‍. അധ്യാപക തസ്തികകള്‍ വര്ധിപ്പിക്കാനുള്ളതിനും സ്കൂളുകളിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനുമുള്ള കച്ചവട തന്ത്രമാണിത്. ഈ കച്ചവട തന്ത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കണം. ഭാവി തലുറയെ ലക്ഷ്യമാക്കിയല്ല താന്‍ കവിതയെഴുതുന്നത്. മറിച്ച് സമാനഹൃദയര്‍ക്കുവേണ്ടി മാത്രമാണ്. കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ അനുവദിച്ചതില്‍ ഖേദമുണ്ട്.
അന്‍പത് വര്‍ഷത്തെ കവിതയെഴുത്തിനിടയില്‍ സാഹിത്യത്തിന് ഒരു പുരസ്ക്കാരവും വാങ്ങിച്ചിട്ടില്ല. താനാദ്യമായാണ് ഈ അപേക്ഷ എല്ലാവരുടേയും മുന്നില്‍ വയ്ക്കുന്നത്. കഴിഞ്ഞിടെ ഒരു സര്‍വ്വകലാശാലയില്‍ കവിത വായിക്കാന്‍ ക്ഷണം കിട്ടി ചെന്നപ്പോള്‍ ഉണ്ടായ അനുഭവമാണ് ഇങ്ങനെയൊരു ആവശ്യവുമായി മുന്നോട്ട് വരാന്‍ കാരണമായത്. ഒരു പ്രത്യേക കവിത വായിക്കണമെന്നാവശ്യപ്പെട്ട് ഒരു വിദ്യാര്‍ത്ഥി കുറിപ്പ് നല്‍കുകയും തുടര്‍ന്ന് അത് വായിക്കുകയും ചെയ്തു. അത് വായിച്ചപ്പോള്‍ ഞെട്ടി. കാരണം അതില്‍ നിറയെ അക്ഷരത്തെറ്റായിരുന്നു. ആനന്ദം എന്ന വാക്കിന് പകരം ആനന്തം എന്നു തെറ്റിച്ചുള്പ്പടെയുള്ള നിരവധി തെറ്റുകള്‍.
എം.എ സംസ്കൃതം പഠിക്കുന്നയാളാണ് ഈ തെറ്റ് വരുത്തിയെന്നാണ് പ്രധാന വസ്തുത. ഇങ്ങനെയൊരാള്‍ക്ക് പ്രവേശനം കിട്ടിയതെങ്ങനെയാണ്. തന്റെ കവിതയില്‍ ഗവേഷണം നടത്തുന്ന അധ്യാപിക കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഗവേഷണവുമായി ബന്ധപ്പെട്ട് ചോദ്യാവലി അയച്ചു തന്നിരുന്നു. ചോദ്യങ്ങളില്‍ നിരവധി അക്ഷരത്തെറ്റുകള്‍, ചോദ്യങ്ങളെല്ലാം അര്‍ഥശൂന്യവും. ഇവരൊക്കെ ആദ്യം അക്ഷരം പഠിച്ചതിന് ശേഷം തന്റെ കവിത പഠിപ്പിച്ചാല്‍ മതി. ഭാഷ അറിയാത്ത തലമുറ തന്നെ മറന്നുപൊയ്ക്കൊള്ളട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: