മുംബൈ: റെയില്‍വേയില്‍ ജോലി ആവശ്യപ്പെട്ട്് മുംബൈയില്‍ നൂറകണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ ട്രാക്കിലിറങ്ങി ഉപരോധിച്ചു.ഇതേതുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ മുംബൈയില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. തിരക്കേറിയ സമയത്താണ് വിദ്യാര്‍ത്ഥികള്‍ ട്രാക്കുകള്‍ കൈയേറി കുത്തിയിരുന്നത്. ഇതോടെ രാവിലെ പുറപ്പെടേണ്ടിയിരുന്ന 30 ഓളം സര്‍വീസുകള്‍ റദ്ദാക്കി. ഒരു ലക്ഷത്തിലേറെ യാത്രക്കാരാണ് സ്റ്റേഷനുകളില്‍ കുടുങ്ങിപ്പോയത്.
ഉദ്യോഗാര്‍ത്ഥികളെ നീക്കാന്‍ വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ഇടയ്ക്ക് ലാത്തിച്ചാര്‍ജ് വരെ നടത്തിയെങ്കിലും പിരിഞ്ഞുപോകാന്‍ ഇവര്‍ തയ്യാറായില്ല. പ്ലക്കാര്‍ഡുകളും പിടിച്ച് മുദ്രാവാക്യം വിളിച്ച് അവര്‍ ട്രാക്കില്‍ തന്നെ ഇരിപ്പുറപ്പിച്ചു. അതിനിടെ, ചിലര്‍ ലോക്കല്‍ ട്രെയിനുകള്‍ക്ക് നേരെ കല്ലേറും നടത്തി.
റിക്രൂട്ട്മെന്റ് നടത്തിയിട്ട് നാല് വര്‍ഷമായെന്നും ഇതുവരെ ജോലി ലഭിച്ചിട്ടില്ലെന്നും ആരോപിച്ചാണ് ഉദ്യോഗാര്‍ഥികള്‍ രംഗത്തെത്തിയത്. പത്ത് പേര് ജോലി ലഭിക്കാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്തുവെന്നും സമരക്കാര്‍ ആരോപിച്ചു. സമരക്കാരില്‍ പലരും റെയില്‍വേയുടെ പരീക്ഷ പാസായി ലിസ്റ്റില്‍ ഇടം പിടിച്ചവരാണ്.പല തസ്തിലകകളിലും കഴിഞ്ഞ നാലു വര്‍ഷമായി നിയമനങ്ങള്‍ നടക്കുന്നില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: