ന്യൂദല്‍ഹി: ഇറാഖിലെ മൊസൂളില്‍ നിന്ന് 2014 ജൂണില്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെയും ഐഎസ് ഭീകരര്‍ കൊന്നു കുഴിച്ചുമൂടിയെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് രാജ്യസഭയില്‍ വെളിപ്പെടുത്തി. നാലു വര്‍ഷത്തെ അന്വേഷണത്തിനു ശേഷമാണ് ഇവര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കാനായത്. വെളിപ്പെടുത്തല്‍ രാജ്യത്തെയാകെ ഞെട്ടിച്ചു.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരാണ് ഇവരെ വധിച്ചതെന്നും മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴികളില്‍ മൂടുകയായിരുന്നുവെന്ന് കണ്ടെത്തിയതായും സുഷമ പറഞ്ഞു. മൃതദേഹങ്ങളുടെ അവശിഷ്ടങ്ങള്‍ വലിയ കുഴികളിലാണ് കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയിലൂടെ എല്ലാവരേയും തിരിച്ചറിഞ്ഞതായി തിങ്കളാഴ്ചയാണ് ഇറാഖി സര്‍ക്കാരിന്റെ അറിയിപ്പ് ലഭിച്ചതെന്നും മന്ത്രി വിശദീകരിച്ചു. പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ബീഹാര്‍, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് കൊല്ലപ്പെട്ടവര്‍. കാണാതായവരുടെ ബന്ധുക്കളില്‍ നിന്ന് ശേഖരിച്ച ഡിഎന്‍എ സാമ്പിളുകള്‍ പരിശോധിച്ചാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. 38 പേരുടെ ഡിഎന്‍എ സാമ്പിളുകളും പൂര്‍ണ്ണമായും യോജിച്ചു. ഒരാളുടെ മാത്രം 70 ശതമാനമാണ് യോജിച്ചത്. അടുത്ത ബന്ധുക്കളില്ലാത്ത വ്യക്തിയായിരുന്നു ഇത്.
ഉപഗ്രഹ സഹായത്തോടെയാണ് മൃതദേഹങ്ങള്‍ കൂട്ടത്തോടെ കുഴിച്ചിട്ട സ്ഥലങ്ങള്‍ കെണ്ടത്തിയത്. അവ സംസ്കരിക്കാന്‍ വിട്ടു നല്‍കണമെന്ന് കേന്ദ്രം ഇറാഖി ഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൃതദേഹങ്ങളുടെ കൂമ്പാരത്തില്‍ നിന്ന് ശേഖരിച്ച ഭാഗങ്ങള്‍ ബാഗ്ദാദിലെത്തിച്ചാണ് വിദഗ്ധ പരിശോധന നടത്തിയത്. വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ്ങിന്റെ നേതൃത്വത്തില്‍ ഇതിനായി അക്ഷീണ പ്രയത്നം നടന്നു. ഇറാഖി സര്‍ക്കാരിന്റെ സഹായങ്ങള്‍ക്ക് എല്ലാവിധ നന്ദിയും അറിയിക്കുന്നതായും സുഷമാ സ്വരാജ് പറഞ്ഞു.
ഭൗതികാവശിഷ്ടങ്ങള്‍ എത്തിക്കാന്‍ വി.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ പ്രത്യേക വിമാനത്തില്‍ ഇറാഖിലേക്ക് പോകും. അമൃത്സര്‍, പാട്ന, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ മൃതദേഹങ്ങള്‍ കൊണ്ടുവന്ന ശേഷം എല്ലാവരുടേയും വീടുകളിലേക്ക് എത്തിക്കുമെന്നും സുഷമാ സ്വരാജ് രാജ്യസഭയെ അറിയിച്ചു. ദുഃഖകരമായ വാര്‍ത്തയില്‍ രണ്ടു മിനിറ്റ് മൗനമാചരിക്കുന്നതായി രാജ്യസഭാ ചെയര്മാന് എം. വെങ്കയ്യ നായിഡു സഭയെ അറിയിച്ചു.
ആഭ്യന്തര സംഘര്‍ഷത്തില്‍ പെട്ട മൊസൂളില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെയാണ് ഇന്ത്യന്‍ പൗരന്മാര് ഐഎസ് ഭീകരരുടെ തടവിലായത്. ബംഗ്ലാദേശികള്‍ക്കൊപ്പം തടവില്‍ നിന്ന് രക്ഷപ്പെട്ട ഇന്ത്യക്കാരന് ഹര്‍ജിത് മാഷി കൂട്ടക്കൊല കണ്ടെന്ന് അവകാശപ്പെട്ടെങ്കിലും അതില്‍ യാഥാര്‍ത്ഥ്യമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. കാലില്‍ വെടിയേറ്റെന്ന മാഷിയുടെ വാദവും തെറ്റാണെന്ന് തെളിഞ്ഞിരുന്നു.
കേരളത്തില്‍ നിന്നുള്ള 46 നഴ്സുമാരെ അടക്കം ആയിരക്കണക്കിന് പേരെ സംഘര്‍ഷഭരിതമായ ഇറാഖില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ രക്ഷപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: