ബീജിങ്: ചൈനയുടെ സ്വന്തമായ ഒരിഞ്ച് ഭൂമി പോലും വിട്ടു നല്‍കില്ലെന്നും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുമെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്.അഞ്ചു വര്‍ഷം നീളുന്ന രണ്ടാമത്തെ കാലാവധിയില്‍ പ്രസിഡന്റ് പദവിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇതോടെ ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍, ജപ്പാന്റെ അധീനതയിലുള്ള ഈസ്റ്റ് ചൈന കടലിലെ അവകാശവാദങ്ങള്‍, സൗത്ത് ചൈന കടലിലെ തര്‍ക്കങ്ങള്‍ എന്നിവയിലെല്ലാം ചൈന സ്വീകരിക്കുന്ന നിലപാട് ഇതായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
18 ദിന പാര്‍ലമെന്റ് സെഷനൊടുവില്‍ നടത്തിയ അരമണിക്കൂര്‍ നീണ്ട പ്രസംഗത്തിലാണ് ജിന്‍പിങ് തന്റെ നിലപാടുകള്‍ അറിയിച്ചത്. മറ്റു രാജ്യങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കാനോ ഭൂവിസ്തൃതി വര്‍ധിപ്പിക്കാനോ ചൈന ശ്രമിക്കില്ലെന്നും ജിന്‍പിങ് പറഞ്ഞു.
ഷി ജിന്‍പിങിനെ ചൈനയുടെ പ്രസിഡന്റായി ചൈനീസ് പാര്‍ലമെന്റ് കഴിഞ്ഞ ദിവസം തെരഞ്ഞെടുത്തിരുന്നു. അഞ്ചു വര്‍ഷം നീളുന്ന രണ്ടാമത്തെ കാലാവധിയിലേക്കാണു തെരഞ്ഞെടുത്തത്.ഒരാഴ്ച മുമ്പ് പാസാക്കിയ ഭരണഘടനാ ഭേദഗതി വഴി പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും രണ്ടു ടേം എന്ന വ്യവസ്ഥ നീക്കിയിരുന്നു. അതനുസരിച്ചു ഷി ജിന്‍പിങിനെ ആജീവനാന്തം പ്രസിഡന്റായി തുടരാം. പാര്‍ലമെന്റിലെ 2970 പേരും ഷിക്ക് വോട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: