കൊടുങ്ങല്ലൂർ: മീനഭരണി മഹോത്സവദിവസങ്ങളിൽ സേവാഭാരതിയുടെ നേതൃത്വത്തിൽ നടന്നത് സാർത്ഥകമായ സേവന പ്രവർത്തനങ്ങൾ. വിവിധ ഹൈന്ദവ സാമുദായിക-സാമൂഹ്യ-സന്നദ്ധ സേവാ സംഘടനകളെ ഏകോപിപിച്ച് രൂപീകരിച്ച അന്നദാന യജ്ഞ സമിതിയുടെ ആഭിമുഖ്യത്തിലാണ് സേവാഭാരതി പ്രവർത്തകർ കർമ്മനിരതരായത്. മൂന്നു ദിവസങ്ങളിൽ തുടർച്ചയായി രണ്ട് ലക്ഷത്തിൽപരം ഭക്തർക്ക് അന്നദാന പന്തലിൽ ഭക്ഷണം വിളമ്പി.
രാവിലെ പ്രഭാത ഭക്ഷണത്തോടെ ആരംഭിച്ച് തുടർച്ചയായി നടത്തിയ അന്നദാനത്തിൽ രണ്ടായിരത്തോളം പ്രവർത്തകരാണ് വിവിധ സമയങ്ങളിലായി സേവനത്തിനെത്തിയത്. മാർച്ച് 17 ന് നൂറുകണക്കിന് ഭക്തർ അന്നദാന കലവറയിലേക്ക് ഉൽപന്ന സമർപ്പണം നടത്തി. കഴിഞ്ഞ അഞ്ചു വർഷമായി മീനഭരണി നാളുകളിൽ നടത്തിവരുന്ന അന്നദാനത്തിൽ ഓരോ വർഷവും ജനപങ്കാളിത്തം വർദ്ധിച്ചു വരുന്നത് സേവാഭാരതി പ്രവർത്തനങ്ങളുടെ സ്വീകാര്യത വർദ്ധിക്കുന്നതിന് തെളിവാണ്.
അന്നദാനത്തിന് പുറമേ 24 മണിക്കൂറും കുടിവെള്ള വിതരണം, ചികിത്സാ സഹായം, ആമ്പുലൻസ് സർവ്വീസ്, ഇൻഫർമേഷൻ സെന്റർ എന്നിവയും അന്നദാന പന്തലിൽ ഒരുക്കിയിരുന്നു. കൂട്ടം തെറ്റിയ നൂറുകണക്കിന് ഭക്തരെ ഇൻഫർമേഷൻ സെന്ററിലെ ഉച്ചഭാഷിണി അറിയിപ്പിലൂടെ ഉറ്റവരുടെ സമീപം എത്തിക്കാൻ കഴിഞ്ഞു. വിവിധ വൈദ്യ വിഭാഗങ്ങളിലെ ഇരുപതോളം ഡോക്ടർമാർ നൂറുകണക്കിന് ദേവി ഭക്തർക്ക് ചികിത്സാ സഹായം നൽകി. സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആബാലവൃദ്ധം ജനങ്ങൾ സേവാഭാരതിയുടെ സേവന പ്രവർത്തനങ്ങളിൽ പങ്കാളികളായി.
മുപ്പതിലധികം ഉപസമിതികൾ രൂപീകരിച്ച് ആഴ്ചകൾക്കു മുമ്പേ ആരംഭിച്ച ചിട്ടയായ പ്രവർത്തനങ്ങളാണ് അന്നദാന മഹായജ്ഞത്തെ വിജയമാക്കി തീർത്തത്. ടി. രാമൻകുട്ടി നായർ ചെയർമാനും മേജർ ജനറൽ ഡോ: പി.വിവേകാനന്ദൻ വർക്കിംഗ് ചെയർമാനും അഡ്വ: എം. ത്രിവിക്രമൻ അടികൾ ജനറൽ കൺവീനറുമായി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സേവാഭാരതി സെക്രട്ടറി സജീവൻ പറ പറമ്പിൽ, എം.ബി.ഷാജി, കെ.ബിജു, ഇ.കെ.വേണു, കെ.ദിലീപ് കുമാർ മാസ്റ്റർ, വി.ജി.ഹരിദാസ് എന്നിവർ ജോയന്റ് കൺവീനർമാരും ശശികുമാർ ട്രഷററുമാണ്. അതിഥി ധർമ്മത്തിന്റെ സാർത്ഥകമായ മൂന്നു ദിനരാത്രങ്ങൾ അവിസ്മരണീയമാക്കിയാണ് അന്നദാനയജ്ഞം പരിസമാപ്തിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: