കണ്ണൂര്‍: ബിജെപി പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്കി. വെണ്ടുട്ടായിയിലെ പ്രേംജിത്താണ് തന്നെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അഡ്വ.പി.പ്രേമരാജന്‍ മുഖേന ഹര്‍ജി നല്‍കിയത്. 2007 മാര്‍ച്ച് പതിനെട്ടിനാണ് പ്രേംജിത്തിനെ പിണറായിയില്‍ വെച്ച് സിപിഎം സംഘം വെട്ടിപ്പരിക്കേല്പിച്ചത്. അക്രമികള്‍ പ്രേംജിത്തിന്റെ ഇരു കൈപ്പത്തികളും വെട്ടിമാറ്റുകയായിരുന്നു. ഒരു കൈപ്പത്തി പിന്നീട് തുന്നിച്ചേര്‍ത്തെങ്കിലും പ്രേംജിത്ത് ഇപ്പോഴും എണ്‍പത് ശതമാനം വികലാംഗനാണ്.
കേസില്‍ സിപിഎമ്മുകാരായ പൂവാടന്‍ ശ്രീജേഷ്, ചെറുവളത്ത് ഷിജു, മൈനാട്ടില്‍ സനീഷ് എന്ന അള്ളുവന്‍, പരയത്ത് പ്രദീപന്, പന്തീരക്കണ്ടി കുന്നുമ്പ്രത്ത് ലജീഷ്, കോയിപ്രത്ത് രാജന്, പുതുക്കുടി പ്രദീപന്, മാവേലി പ്രദീപന് എന്നിവരെ അന്വേഷണ ഉദ്യോഗസ്ഥനായ തലശ്ശേരി സിഐ യു.പ്രേമന് അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ ടി.പി.ചന്ദ്രശേഖരന് വധക്കേസില്‍ അറസ്റ്റിലായ ടി.കെ.രജീഷ് സിപിഎം നേതാവ് പി.പി.രാമകൃഷ്ണന്റെ നിര്‍ദ്ദേശപ്രകാരം താനുള്‍പ്പടെയുള്ള സംഘമാണ് പ്രേംജിത്തിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്കി. പിണറായി ലോക്കല്‍ സെക്രട്ടറി പപ്പന്, പ്രാദേശിക നേതാവ് പ്രകാശന് എന്നിവരാണ് ഗൂഡാലോചന നടത്തിയതെന്നും രജീഷ് അന്വേഷണ സംഘത്തിന് വിവരം നല്‍കിയിരുന്നു. കേസിലെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.വി.സന്തോഷ് ഡിവൈഎസ്പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. തുടര്‍ന്ന് തലശ്ശേരി സിഐക്ക് തുടരന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ കൂത്തുപറമ്പ് പഴയനിരത്ത് സ്വദേശി പി.എം.മനോരാജ് എന്ന നാരായണന്, ടി.കെ.രജീഷ്, അരയാക്കൂല്‍ ബിജു എന്നിവരെക്കൂടി അന്വേഷണസംഘം പ്രതി ചേര്‍ത്തു.
എന്നാല്‍ ഗൂഢാലോചന അന്വേഷിക്കാതെയാണ് സിഐ വി.കെ.വിശ്വംഭരന് നായര്‍ അനുബന്ധ കുറ്റപത്രം നല്‍കിയതെന്ന് ഇന്നലെ കോടതിയില്‍ ഹാജരായ പ്രേംജിത്ത് കോടതിയെ ബോധിപ്പിച്ചു. അപൂര്‍ണ്ണമായ കുറ്റപത്രമാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പ്രതികള്‍ തങ്ങളുടെ ഉന്നത രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കുകയായിരുന്നു. നിരവധി തവണ തനിക്ക് നേരെ അക്രമണമുണ്ടായതിനാല് യഥാര്‍ത്ഥ പ്രതികളെ വെളിച്ചത്ത് കൊണ്ടുവരാന്‍ തുടരന്വേഷണം ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. കേസ് പരിഗണിക്കുന്നത് കോടതി മറ്റൊരു ദിവസത്തേക്ക് മാറ്റി. കേസില്‍ സമഗ്രമായ അന്വേഷണം നടന്നാല്‍ ഗൂഢാലോചന നടത്തിയവരുള്‍പ്പെടെ കൂടുതല്‍ പേര് പ്രതി ചേര്‍ക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: