ശ്രീകണ്ഠപുരം: ജില്ലയില്‍ യുഡിഎഫിലെ ഘടകകക്ഷികളായ ലീഗും കോണ്‍ഗ്രസും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കോണ്‍ഗ്രസുമായി അകന്നുനില്ക്കുന്ന ലീഗിനെ കൂട്ടുപിടിച്ച് ശ്രീകണ്ഠപുരം നഗരസഭാ ഭരണം കൈക്കലാക്കാന്‍ സിപിഎം അണിയറ ശ്രമം. മുപ്പതംഗ നഗരസഭയില്‍ 13 സീറ്റ് എല്‍ഡിഎഫിനും 2 സീറ്റ് മുസ്ലീം ലീഗിനും 3 സീറ്റ് യുഡിഎഫ് വിമതര്ക്കുമാണുള്ളത്. വിമതരെ ഒപ്പം നിര്‍ത്തിയാണ് പുതുതായി രൂപീകരിച്ച ശ്രീകണ്ഠപുരം നഗരസഭയുടെ ഭരണം യുഡിഎഫ് കൈക്കലാക്കിയത്. കോണ്‍ഗ്രസും മുസ്ലീം ലീഗും തര്‍ക്കം തുടങ്ങിയതോടെ നഗരസഭാ ഭരണം തന്നെ താളംതെറ്റിയിരിക്കുകയാണ്.
യുഡിഎഫിന്റെ ശക്തികേന്ദ്രമായ ഇരിക്കൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്-ലീഗ് ബന്ധം തകര്‍ന്ന മട്ടിലാണുള്ളത്. സര്‍ക്കാര്‍ അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നഗരസഭാ കാര്യാലയം നവീകരിക്കാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയപ്പോള്‍ ലീഗ് എതിര്‍ക്കുകയും ഇതേ തുടര്‍ന്ന് 75 ലക്ഷം രൂപ കാര്യാലയ നവീകരണത്തിനും 25 ലക്ഷം മറ്റൊരു പദ്ധതിക്കും മാറ്റുകയായിരുന്നു. ടൗണ്‍ വികസനത്തിന് മുപ്പത് ലക്ഷം രൂപ അനുവദിക്കണമെന്നാവശ്യപ്പെട്ട് ലീഗ് അംഗങ്ങള്‍ ബഹളം വെച്ചതാണ് കഴിഞ്ഞ ദിവസത്തെ നഗരസഭാ യോഗം അലങ്കോലപ്പെടാന്‍ കാരണമായത്.
യോഗത്തിനിടയില്‍ ലീഗ്-കോണ്‍ഗ്രസ് അഗങ്ങള്‍ തമ്മില്‍ വാക്കേറ്റം നടത്തുകയും ചെയ്തിരുന്നു. ഈ ഘട്ടത്തില്‍ മുസ്ലീംലീഗ് അംഗങ്ങള്‍ക്ക് പിന്തുണയുമായി സിപിഎം അംഗങ്ങള്‍ രംഗത്തുവന്നത് ശ്രദ്ധേയമായിരുന്നു. ഇത്തരം സംഭവങ്ങള്‍ മുതലെടുത്ത് ലീഗ് അംഗങ്ങളെയും യിഡിഎഫ് വിമതരില്‍ ഒരാളെയും ഉപയോഗിച്ച് ഭരണം പിടിച്ചെടുക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എന്നാല്‍, കോണ്‍ഗ്രസിന്റെ ജില്ലാ നേതൃത്വം പ്രശ്നത്തില്‍ ഇടപെട്ടതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: