ഇരിട്ടി: പുന്നാട് ഗീതാഗ്രാമത്തില്‍ സമഷ്ടി ചണ്ഡികാ മഹായാഗം 2018 ഏപ്രില്‍ 7, 8, 9, 10 തീയതികളില്‍ നടക്കും. പുന്നാട് ഗീതാഗ്രാമത്തില്‍ നിവേദിതാ വിദ്യാലയാങ്കണത്തില്‍ വെച്ചാണ് യാഗം നടക്കുക. യാഗശാലയുടെ കാല്‍നാട്ട് കര്‍മ്മം വരുന്ന 22 ന് വ്യാഴാഴ്ച രാവിലെ 10 .30 നും 12 നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ നടക്കും.
അതിര് വരമ്പുകളില്ലാത്ത എല്ലാവര്ക്കും സ്വീകരിക്കുവാന്‍ സാധിക്കുന്ന ഒരു ലോകത്തെ പണ്ടുതന്നെ ഭാരതത്തിലെ ഋഷീശ്വരന്മാര് ദര്‍ശിച്ചിരുന്നു. കൃണ്വന്തോ വിശ്വമാര്യമ എന്ന ഋഗ്വേദ മന്ത്രം ശ്രേഷ്ഠ ലോകത്തെ പടുത്തുയര്‍ത്തേണ്ട കര്‍ത്തവ്യത്തെപ്പറ്റി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. യത്ര വിശ്വം ഭവത്യേകനീഢഠ എന്ന് ഉപനിഷത്തുക്കളും ഉദ്ഘോഷിച്ചിട്ടുണ്ട്. സര്‍വ ജീവരാശികള്‍ക്കുമുള്ള ഒരേ ഒരു കൂട് ഭൂമിയാകുന്നു എന്ന് അര്‍ഥം. ശ്രേഷ്ഠമായ ഒരു സമൂഹം വാര്‍ത്തെടുക്കാന്‍ ഉദാത്തചിന്തകളും അത്യുത്തമങ്ങളായ ആചാരാനുഷ്ഠാനങ്ങളും വേണം. ചിന്തയും ആചാരങ്ങളും ഒന്ന് ചേരുമ്പോള്‍ ഈര്‍ഷ്യയും, ദ്വേഷവും അശാന്തിയും ക്ഷോഭവും അവസാനിക്കും. ഇവയെ ജയിച്ച വ്യക്തി ശ്രേഷ്ഠനായി ത്തീരുകയും ചെയ്യും. ഇവിടെ ജാതിയോ, മതമോ, മറ്റ് പ്രത്യയ ശാസ്ത്രങ്ങളോ ഒന്നും ആവശ്യവുമില്ല.
ഗീതാഗ്രാമമായ പുന്നാട് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു മഹായാഗം നടക്കുകയാണ്. വൈദിക വിധിപ്രകാരം സമ്പൂര്‍ണ്ണവും സദ്ഫല ദായകവുമായ മഹായാഗം ശ്രീ ലക്ഷ്മി ഡോ.അനന്തശയന ശര്‍മ്മാജിയുടെയും മറ്റനേകം വിശിഷ്ടരായ തന്ത്രീശ്വരന്മാരുടേയും കാര്‍മ്മികത്വത്തിലാണ് നിര്‍വഹിക്കപ്പെടുന്നത്. പഞ്ചഭൂതാത്മകമായ ബ്രഹ്മാണ്ഡം സമഷ്ടിയും, പിണ്ണാണ്ഡമായ മനുഷ്യശരീരം വൃഷ്ടിയുമാണ്. ബ്രഹ്മാണ്ഡ ജനനിയായ പരാശക്തിയുടെ പ്രചണ്ഡ രൂപം തന്നെയാണ് ചണ്ഡിക. ആ സമഷ്ടി സ്വരൂപവുമായി മനുഷ്യനിലുള്ള വ്യഷ്ടി ഭാവത്തെ സമന്വയിപ്പിക്കുന്ന പ്രക്രിയയാണ് യാഗാവസരങ്ങളില്‍ നടക്കുന്നത്. ഒപ്പം സമൂഹത്തിന്റെയും സമസ്ത പ്രകൃതിയുടേയും ഉത്കര്‍ഷത്തിനും ഉന്മേഷത്തിനും സമഷ്ടി ചണ്ഡികാ മഹായാഗം പര്യാപ്തമായി മാറുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: