കണ്ണൂര്‍: കീഴാറ്റൂരില്‍ ദേശീയപാത ബൈപ്പാസിനായി വയല്‍ ഏറ്റെടുക്കാനുളള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമരം നടത്തുന്നവരെ തളളി നിയമസഭയില്‍ മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും രംഗത്തെത്തി. ഇന്നലെ നിയമസഭയിലാണ് ഇരുവരും സമരക്കാരെ അതിരൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തിയത്. സംസ്ഥാന സര്‍ക്കാര്‍ ആദ്യമായാണ് ഇത്രയും ആധികാരികമായി വയലെറ്റെടുക്കുന്നതില് നിന്ന് പിന്നോട്ടില്ലെന്നും ബൈപ്പാസ് നിര്‍മ്മാണവുമായി മുന്നോട്ടു പോകുമെന്നും പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ മാസങ്ങളായി സ്വന്തം ഭൂമിയും വീടും നിലനിര്‍ത്താനായി പൊരുതുന്ന വയല്‍ക്കിളികളെ സര്‍ക്കാര്‍ വഴിയാധാരമാക്കുമെന്നുറപ്പായിരിക്കുകയാണ്. ദേശീയപാത വികസനം കീഴാറ്റൂരിലൂടെ തന്നെ നടത്തുമെന്നാണ് മുഖ്യമന്ത്രി ഇന്നലെ നിയമസഭയില്‍ പ്രഖ്യാപിച്ചത്.
വികസനത്തിനെതിരെ സമരം ചെയ്യുന്നവര്‍ വയല്‍ക്കിളികളല്ലെന്നും വയല്‍ കഴുകന്മാരാണെന്നുമാണ് മന്ത്രി സുധാകരന് നിയമയഭയില്‍ പരസ്യ പ്രസ്താവന നടത്തിയത്. തളിപ്പറമ്പില്‍ ദേശീയപാത നിര്‍മാണം തടയുന്ന വയല്‍ക്കിളികള്‍ക്ക് പിന്നില്‍ വികസനവിരുദ്ധരാണെന്നും ഇവരെ ജനങ്ങള്‍തന്നെ കൈകാര്യം ചെയ്യുമെന്നും ഏതാനും ദിവസം മുമ്പ് മന്ത്രി പ്രതികരിച്ചിരുന്നു. കിളികളുടെ പ്രശ്നം വേറെയാണെന്ന് മനസ്സിലായെന്നും സമരത്തെ തുണയ്ക്കുന്ന മാധ്യമങ്ങള്‍ സമൂഹവിരുദ്ധ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു. വീണ്ടും വയല്‍ക്കിളി കൂട്ടായ്മയ്ക്കതിരെ മന്ത്രി നടത്തിയ പരാമര്‍ശത്തിനെതിരെ സമരത്തെ അനുകൂലിക്കുന്നവരിലും പൊതുസമൂഹത്തിലും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിട്ടുണ്ട്. മന്ത്രി ജി.സുധാകരന്റെ പരാമര്‍ശനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്
ദേശീയ പാത ബൈപ്പാസ് നിര്‍മ്മാണത്തിനായി കീഴാറ്റൂര്‍ വയല്‍ ഏറ്റെടുക്കാനുളള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സിപിഐയും സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വയല്‍ നികത്തി ദേശീയപാതയുണ്ടാക്കുന്നതിന് മുന്നോടിയായി പരിഷത്ത് നടത്തിയ പരിസ്ഥിതി പഠന റിപ്പോര്‍ട്ടിലാണ് സര്‍ക്കാരിനും സിപിഎമ്മിനുമെതിരെ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ഭൂമിയേറ്റെടുക്കലിനെതിരെ ആദ്യഘട്ടത്തില്‍ പരിഷത്ത് രംഗത്ത് വന്നിരുന്നുവെങ്കിലും സിപിഎം നേതൃത്വം കണ്ണൂരുട്ടിയതിനെ തുടര്‍ന്ന് അന്ന് പിന്‍വാങ്ങിയിരുന്നു. അതിനു ശേഷം ആദ്യമായാണ് ഇപ്പോള്‍ വയല്‍ ഏറ്റെടുക്കലിനെതിരെ പരിഷത്ത് രംഗത്തെത്തിയിരിക്കുന്നത്. വയല്‍ക്കിളി സമരത്തിനെതിരെ ശക്തമായ നിലപാടെടുത്ത സിപിഎമ്മിന് പരിഷത്തിന്റെ പുതിയ നിലപാട് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.
പരിഷത്തിന്റെ പഠന റിപ്പോര്‍ട്ട് സിപിഎമ്മിനുളളിലും പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരിലെ സമരക്കാരെ എതിര്‍ക്കുന്ന പാര്‍ട്ടി കുടുംബങ്ങള്‍ക്കിടയിലും ഇതിനകം ചര്‍ച്ചയായി കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടിയുടെ പോഷക സംഘടനയെപ്പോലെ പ്രവര്‍ത്തിക്കുന്ന പരിഷത്തിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ കീഴാറ്റൂര്‍ വയലിനൊന്നും സംഭവിക്കില്ലെന്ന് ചൂണ്ടിക്കാട്ടി വയല്‍ക്കിളി സമരത്തിനെതിരെ നിലകൊളളുന്ന സിപിഎമ്മിന്റെ വാദങ്ങള്‍ പൂര്‍ണ്ണമായും പൊളിഞ്ഞിരുന്നു.
അതേസമയം കേരളം കീഴാറ്റൂരിലേക്ക് എന്ന മുദ്രാവാക്യം ഉയര്‍ത്തി വിവിധ സാമൂഹ്യ-സാംസ്ക്കാരിക രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തില്‍ 25 ന് കീഴാറ്റൂര്‍ വയലിലേക്ക് ബഹുജന മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകരും ബഹുജന സംഘടനാ നേതാക്കളും അണിനിരക്കുന്ന മാര്‍ച്ച് ഉച്ചക്ക് 2 മണിക്ക് തളിപ്പറമ്പ് ടൗണ്‍ സ്ക്വയറില്‍ നിന്നാരംഭിക്കും. കീഴാറ്റൂരില്‍ മാര്‍ച്ചിനു ശേഷം സിപിഎം പ്രവര്‍ത്തകര്‍ തീവെച്ച് നശിപ്പിച്ച വയലിലെ സമര പന്തല്‍ പുനഃസ്ഥാപിക്കും. തുടര്‍ന്നുളള ദിവസങ്ങളില്‍ ശക്തമായ സമരപരിപാടികള്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: