ചക്കരക്കല്ല്: മുഖ്യമന്ത്രിയുടെ നിയോജകമണ്ഡലത്തില്‍ സംഘപരിവാര്‍ സംഘടനകളുടെ പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നതെന്ന് ബിജെപി ധര്‍മ്മടം നിയോജകമണ്ഡലം പ്രസിഡണ്ട് പി.ആര്.രാജന് പ്രസ്ഥാവനയില്‍ ആരോപിച്ചു. ധര്‍മ്മടം നിയോജകമണ്ഡലത്തിലെ കൂത്തുപറമ്പ്, തലശ്ശേരി, കതിരൂര്‍, ചക്കരക്കല്ല്, എടക്കാട് പോലീസ് സ്റ്റേഷന് പരിധിയില്‍ പോലീസിന്റെ മൗനസമ്മതത്തോടെ സിപിഎം വ്യാപകമായി അക്രമം അഴിച്ച് വിടുകയാണ്. അക്രമികള്‍ക്കെതിരെ നടപടിയെടുക്കാന്‍ പോലീസ് വിമുഖത കാണിക്കുകയാണ്. ഉത്സവ സ്ഥലങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ ഉയര്‍ത്തിയ കൊടി തോരണങ്ങള്‍ ഏകപക്ഷീയമായി എടുത്ത് മാറ്റുന്ന പോലീസ് പരാതി ലഭിച്ചാല്‍ പോലും സിപിഎമ്മിന്റെ കൊടികളോ ബോര്‍ഡുകളോ എടുത്ത് മാറ്റാന്‍ തയ്യാറാകുന്നില്ല.
ബിജെപി മുഴപ്പിലങ്ങാട് പഞ്ചായത്ത് പ്രസിഡണ്ടിനെ വധിക്കാന്‍ ശ്രമിച്ച കേസിലെ ഒരു പ്രതിയെ പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ചക്കരക്കല്ല് പോലീസ് സ്റ്റേഷന് പരിധിയിലെ വരയില്‍ മഠപ്പുര മുത്തപ്പന് ക്ഷേത്രത്തിനടുത്ത് സിപിഎം സംഘം തടഞ്ഞ് വെച്ച് അക്രമിച്ച കേസിലും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന പോലീസ് പരിക്കേറ്റവരുടെ പേരില്‍ കേസെടുക്കാനുള്ള നീക്കമാണ് നടത്തുന്നത്. നേരത്തെയും ചക്കരക്കല്ല് പോലീസില്‍ നിന്ന് ഇത്തരം നീക്കങ്ങളുണ്ടായിട്ടുണ്ട്. അക്രമികള്‍ക്കെതിരെ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രതിരോധത്തിന് അണികളെ സജ്ജരാക്കേണ്ടിവരുമെന്നും പി.ആര്.രാജന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: