തുറവൂര്‍: ദേശീയപാതയോരത്ത് ഗതാഗത തടസം സൃഷ്ടിച്ച് പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനത്തിന് പുല്ലുവില. അനധികൃത പാര്‍ക്കിങ് വാഹനാപകടങ്ങള്‍ക്കും ഗതാഗത കുരുക്കിനും കാരണമായതോടെയാണ് പൊതുമരാമത്ത് മന്ത്രി ഇത്തരത്തിലുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പ്രഖ്യാപിച്ചത്.
ഇതിന് വിരുദ്ധമായി ദേശീയപാതയോരത്ത് അനധികൃത പാര്‍ക്കിങ് പെരുകുകയാണ്. തുറവൂര്‍ മഹാക്ഷേത്രത്തിന് മുന്നിലും ആലപ്പുഴ ഭാഗത്തേയക്കുള്ള കാത്തുനില്‍പ്പ് പുരയുടെ പരിസര പ്രദേശങ്ങളിലുമാണ് പ്രധാനമായും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. ഇരുചക്രവാഹനങ്ങളും സ്വകാര്യ ബസുകളും വാഹനങ്ങളുമടക്കം പാതയോരത്ത് പാര്‍ക്കു ചെയ്യുന്നത് നിരന്തരം ഗതാഗത തടസത്തിന് കാരണമാകുന്നതി നോടൊപ്പം യാത്രക്കാരെയും ദുരിതത്തല്‍ ആഴ്ത്തുകയാണ്.
വിവിധ സ്ഥലങ്ങളിലേക്ക് പോകാനെത്തുന്നവര്‍ക്ക് പാതയോരം കൈയേറി സ്വകാര്യവാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ യഥാസമയം ബസില്‍ കയറി പറ്റാന്‍ കഴിയാത്ത സ്ഥിതിയാണ്. ഇത് സംബന്ധിച്ച് യാത്രക്കാന് പലതവണ പരാതികള്‍ നല്‍കിയെങ്കിലും പോലീസും മോട്ടോര്‍വാഹന വകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്നാണ് ആക്ഷേപം.
അനധികൃത പാര്‍ക്കിങ് ഒഴിവാക്കി തങ്ങളുടെ ദുരിതം പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: