ന്യൂദല്‍ഹി: നിരവധി വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അധിക്ഷേപിച്ചെന്ന കേസില്‍ ജെഎന്‍യു പ്രഫസര്‍ അതുല്‍ ജോഹ്റിയെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. ദല്‍ഹി റേഞ്ചിലെ ജോയിന്റ് കമ്മീഷ്ണര്‍ അജയ് ചൗധരി അറസ്റ്റ് സ്ഥിരീകരിച്ചു. ജോഹ്റിയെ പിന്നീട് കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ജോഹ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തണമെന്ന വിഷയത്തില്‍ ജെഎന്‍യു സ്കൂള്‍ ഓഫ് ലൈഫ് സയന്‍സസ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലായിരുന്നു.
അധ്യാപകനെ കുറിച്ച് വളറെ ഗുരുതര ആരോപണങ്ങളാണ് ഇവര്‍ ഉന്നയിച്ചിരിക്കുന്നത്. പ്രൊഫസര്‍ വിദ്യാര്‍ത്ഥികളെ കുറിച്ച് അശ്ലീല പരാമര്‍ശങ്ങള്‍ വരെ നടത്താറുണ്ടെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. ലൈംഗിക ബന്ധത്തിനായി പരസ്യമായി നിര്‍ബന്ധിച്ചെന്നും വിദ്യാര്‍ത്ഥിനികള്‍ പറയുന്നു. തങ്ങളുടെ കൂട്ടത്തിലുള്ള എല്ലാവരോടും ഇതേ ആവശ്യം പ്രൊഫസര്‍ ഉന്നയിച്ചതായും ഇവര്‍ പറയുന്നു. അതേസമയം അധ്യാപകന്റെ ആവശ്യം നിരസിക്കുന്ന വിദ്യാര്‍ത്ഥിനികളോട് ഇയാള്‍ പക വെച്ചുപുലര്‍ത്താറുണ്ടെന്നും ആരോപണമുണ്ട്.
അതിനിടെ കോളേജിലെ പല വിഭാഗത്തിലും അഴിമതി നടക്കുന്നുണ്ട്. ഭരണകാര്യ വിഭാഗവും പ്രൊഫസറും അറിഞ്ഞുകൊണ്ടാണ് ഇത് നടത്തുന്നത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കോളേജിലേക്ക് പഠനോപകരണങ്ങളൊന്നും വാങ്ങിയിട്ടില്ല. എന്നാല്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ചിട്ടുണ്ടെന്നും വിദ്യാര്‍ത്ഥിനികള്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: