ആലപ്പുഴ: പട്ടികവര്‍ഗക്കാരായ വിദ്യാര്‍ഥികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ജില്ല ഭരണകൂടം നടപ്പാക്കുന്ന ഒപ്പം പദ്ധതിയുടെ വെബ്സൈറ്റ് പ്രകാശനം ചെയ്തു. ജില്ലയില്‍ വിവിധ ക്ലാസുകളിലായി അഞ്ഞൂറോളം വിദ്യാര്‍ഥികളാണ് ഈ വിഭാഗത്തില്‍ നിന്നുള്ളത്.
ഇതില്‍ തന്നെ പത്താം ക്ലാസുകാര്‍ നൂറില്‍ താഴെയും. ഇവരെ പഠനത്തില്‍ സഹായിക്കുകയെന്നതിനപ്പുറം ജീവിതത്തില്‍ ഒപ്പമുണ്ടാവുകയെന്നതാണ് ഒപ്പത്തിന്റെ സന്ദേശം. ജില്ല പട്ടികവര്‍ഗ വികസന വകുപ്പിന്റെ പുതിയ ഈ സംരംഭത്തിന് ജില്ല ഭരണകൂടവും ഒപ്പമാകുകയാണ്. ജില്ല കളക്ടര്‍ ടി.വി. അനുപമ വെബ്സൈറ്റ് പ്രകാശനം ചെയ്തു.
വിദ്യാഭ്യാസപരമായി മുന്നോട്ടുനയിക്കുന്നതിനും ദിശാബോധം നല്‍കുന്നതിനും ജീവിതവിജയത്തിലേക്കു ചുവടുറപ്പിക്കുന്നതിനും മാനസികമായ പിന്തുണ നല്കുന്ന തരത്തിലുള്ള ഇടപെടലാണ് ഒപ്പത്തിന്റെ ലക്ഷ്യം. മാധ്യമപ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, സമൂഹപ്രവര്‍ത്തകര്‍, രാഷ്ട്രീയപ്രവര്‍ത്തകര്‍, വനിത-ശിശു അവകാശ സംരക്ഷണത്തിനായുള്ള പ്രവര്‍ത്തകര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍ നിന്നുള്ളവര്‍ ഉപദേശകരാകാന്‍ എത്തി.
ഇവര്‍ക്കായുള്ള പ്രത്യേക ക്യാമ്പ് ഏപ്രില്‍ – മെയ് മാസങ്ങളിലായി സംഘടിപ്പിക്കും. ആദ്യഘട്ടത്തില്‍ കായംകുളത്താണ് പദ്ധതിക്കു തുടക്കമിടുന്നതെങ്കിലും അടുത്ത അദ്ധ്യയനവര്‍ഷം തുടങ്ങുന്നതോടെ ജില്ല മുഴുവന്‍ വ്യാപിപ്പിക്കും.
കുസാറ്റിലെ ഒരു പറ്റം വിദ്യാര്‍ത്ഥികളാണ് ഒപ്പത്തിന്റെ വെബ്സൈറ്റ് സൗജന്യമായി രൂപകല്‍പ്പന ചെയ്തുനല്‍കിയത്. ഇവരുടെ സ്റ്റാര്‍ട്ട്അപ്പ് സംരംഭമായ അബസൊല്യൂട്ട് ടെക്നോളജിയാണ് സൈറ്റിനു പിന്നില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: