കണ്ണൂര്‍: ജില്ലയില്‍ 2017-18 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 9631.38 കോടി രൂപ വായ്പ നല്‍കിയതായി ജില്ലാതല ബാങ്കിംഗ് അവലോകന സമിതി യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തു. കാര്‍ഷിക മേഖലയില്‍ 3438.02 കോടി രൂപയുടെ വായ്പ നല്കി. കൃഷി അനുബന്ധ മേഖലയില്‍ ബാങ്കുകള്‍ ലക്ഷ്യമിട്ട 3330.17 കോടി രൂപയേക്കാള്‍ മൂന്ന് ശതമാനം കൂടുതല്‍ വളര്‍ച്ച കൈവരിച്ചു. ചെറുകിട വ്യവസായ മേഖലയില്‍ 1113.98 കോടി രൂപയുടെ വായ്പ നല്കി. മറ്റു മുന്‍ഗണനാ മേഖലകളില്‍ 2262.28 കോടി രൂപ വായ്പ ലഭ്യമാക്കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലയുടെ 2018-19 സാമ്പത്തിക വര്‍ഷത്തേക്കുള്ള വാര്‍ഷിക വായ്പാ പദ്ധതിയുടെ രൂപരേഖയും നബാര്‍ഡിന്റെ സാധ്യതാധിഷ്ഠിത വായ്പ നയരേഖയും പ്രസിഡന്റ് പ്രകാശനം ചെയ്തു. എഡിഎം ഇ. മുഹമ്മദ് യൂസഫ് അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റ് ബാങ്ക് ഡപ്യൂട്ടി റീജ്യനല്‍ മാനേജര്‍ എ.ഇരുദയരാജ് മുഖ്യപ്രഭാഷണം നടത്തി. റിസര്‍വ് ബാങ്ക് മാനേജര്‍ വി.ജയരാജ് വിവിധ മേഖലകളിലെ വായ്പാ വിതരണം അവേലാകനം ചെയ്തു. നബാര്‍ഡ് ഡിഡിഎം എസ്.എസ്.നാഗേഷ് കൃഷി അനുബന്ധ മേഖലകളിലെ വായ്പാ അവലോകനം നടത്തി.
സര്‍ക്കാര്‍ പദ്ധതികളായ മുദ്ര, പിഎംഎവൈ, സ്റ്റാന്റപ്പ് ഇന്ത്യ തുടങ്ങിയവയുടെ അവലോകനവും നടത്തി. സംസ്ഥാന സര്‍ക്കാറിന്റെ വിദ്യാഭ്യാസ വായ്പാ പദ്ധതികളെക്കുറിച്ചും ബാങ്കിംഗ് സംബന്ധമായ മറ്റു വിഷയങ്ങളെക്കുറിച്ചും ലീഡ് ബാങ്ക് മാനേജര്‍ എന്‍.ബി.മുകുന്ദന് സംസാരിച്ചു. ലീഡ് ബാങ്ക് ഓഫീസര്‍ കെ.സി.ഹനീഫ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: