കണ്ണൂര്‍: തൊണ്ണൂറുകാരി മുത്തശ്ശിക്കും പ്രായം ചെന്ന അമ്മയ്ക്കും ദീപയ്ക്കും നാലുവയലിലെ അത്താണി സംരക്ഷണം നല്‍കും. കഴിഞ്ഞ ദിവസം വൃദ്ധരായ ഇവരെ ചെറുമകള്‍ ദീപ മര്‍ദ്ദിക്കുന്നത് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായതോടെയാണ് ഇവരുടെ സംരക്ഷണം ഏറ്റെടുക്കാന്‍ അത്താണി തയ്യാറായത്. ഇവരുടെ വീട്ടില്‍ നിന്നും ഏറെ അകലയല്ലാതെ പ്രവര്‍ത്തിക്കുന്ന പുനരധിവാസ കേന്ദ്രമാണ് അത്താണി.
അത്താണിയില്‍ ദീപയ്ക്ക് ജോലിയും നല്‍കുന്നുണ്ട്. ഇതിനു പുറമെ ദീപയുടെ രണ്ട് കുട്ടികളുടെ പഠനചെലവും മറ്റു സാമ്പത്തിക സഹായങ്ങളും അത്താണി നല്‍കുമെന്ന് ജനറല്‍ സെക്രട്ടറി ഷമീമ ഇസ്ലാഹിയ പറഞ്ഞു.
മന്ത്രി കെ.കെ.ശൈലജയുടെ നിര്‍ദേശത്തെ തുടര്‍ന്ന് സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥരും ഇന്നലെ ഇവരെ സന്ദര്‍ശിച്ചു. വൃദ്ധരായ അമ്മമാരുടെ സംരക്ഷണം ഏറ്റെടുക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അവര്‍ പറഞ്ഞു. വനിതാ കമ്മിഷന് അംഗം ഇ. എം. രാധ നാളെ ഇവരില്‍ നിന്നും തെളിവെടുക്കും.
കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷന് പരിധിയില്‍ ആയിക്കര ഉപ്പാല വളപ്പില്‍ മുത്തശ്ശിയെ മര്‍ദ്ദനത്തിന് ഇരയാക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ ചെറുമകള്‍ ദീപയ്ക്കെതിരെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
വീട്ടിലെ പല ജോലികളും മുത്തശ്ശിയെക്കൊണ്ട് ചെയ്യിക്കുന്നതിന്റെ വീഡിയോയും മനോനില തെറ്റിയ മട്ടില്‍ ദീപ ഇവരെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളുമാണ് പ്രചരിച്ചത്.
ഭര്‍ത്താവ് ഉപേക്ഷിച്ച ദീപയും രണ്ടു കുട്ടികളും അമ്മയും മുത്തശ്ശിയുമാണ് ഈ വീട്ടില്‍ താമസം. ദീപ തയ്യല്‍പ്പണിയെടുത്ത് ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലായിരുന്നു കുടുംബം പുലര്‍ന്നിരുന്നത്. കടുത്ത ദാരിദ്ര്യത്തിലായിരുന്നുവെന്നും വര്‍ഷങ്ങളായി അനുഭവിക്കുന്ന ജീവിത ദുരിതങ്ങള്ക്കിടിയില് ഒരു നിമിഷമുണ്ടായ പ്രകോപനത്തില്‍ ചെയ്തുപോയതാണെന്നും ദീപ പോലീസിനോട് പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: