ന്യൂദല്‍ഹി: രാജ്യത്തെ നിയമ സംവിധാനവും സഭാപരമായ കാര്യങ്ങളില്‍ കാനന്‍ നിയമവും ഉള്ളതിനാല്‍ ചര്‍ച്ച് ആക്ടോ, മറ്റേതെങ്കിലും സര്‍ക്കാര്‍ നിയമമോ വേണമെന്ന നിര്‍ദേശങ്ങളോട് യോജിപ്പില്ലെന്ന് സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് വ്യക്തമാക്കി.
എന്നാല്‍, സഭയുടെയും സഭാ സ്ഥാപനങ്ങളുടെയും ഭരണത്തില്‍ കൂടുതല്‍ സുതാര്യത ഉറപ്പാക്കണം. പ്രഫഷണലുകള്‍ അടക്കമുള്ള അത്മായരുടെ പ്രാതിനിധ്യവും നേതൃത്വവും വേണം. മുംബൈ അതിരൂപതയിലെ സാമ്പത്തികം, മാനേജ്മെന്റ്, നിയമമടക്കം ഭരണപരമായ എല്ലാക്കാര്യങ്ങളുടെയും മേധാവിത്വം അത്മായര്ക്കാണ്. ആകെയുള്ള ഒരു വൈദികന് വോട്ടവകാശം ഇല്ലെന്നും മുംബൈ ആര്‍ച്ച ബിഷപ്പു കൂടിയായി കര്‍ദിനാള്‍ വിശദീകരിച്ചു.
സഭയുടെ കാര്യങ്ങളില്‍ സര്‍ക്കാരിന്റെ മറ്റൊരു പ്രത്യേക നിയമം ആവശ്യമില്ല. അതിനോട് യോജിപ്പില്ലെന്നു മാത്രമല്ല, അത്തരം നീക്കങ്ങളെ എതിര്‍ക്കുകയും ചെയ്യും. എന്തെങ്കിലും മറയ്ക്കാനുള്ളതു കൊണ്ടല്ല, ദുരുപയോഗിക്കാന്‍ അവസരം ഉണ്ടാകുമെന്നതിനാലാണ് എതിര്‍പ്പ്.
കാനന്‍ നിയമത്തില്‍ മതിയായ സുരക്ഷാകവചങ്ങളുണ്ട്. അതിനു പുറമേ രാജ്യത്തെ സിവില്‍ നിയമങ്ങളും ഉണ്ട്. അതിനാല്‍ ചര്‍ച്ച് ആക്ട് പോലുള്ളതെല്ലാം എതിര്‍ക്കപ്പെടേണ്ടതാണെന്ന് സിബിസിഐ പ്രസിഡന്റ് വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: