കോട്ടയം: വേനല്ച്ചൂടിനൊടുവിലെത്തിയ മഴയിലും അടങ്ങാത്ത ആവേശമായി തിരുനക്കര പൂരം പൂത്തിറങ്ങി.
കിഴക്കന്‍ ചേരുവാരത്തില്‍ 11. പടിഞ്ഞാറന്‍ ചേരുവാരത്തില്‍ 11. ആകെ 22 ഗജവീരന്മാര് തലയെടുപ്പോടെ നിരന്നതോടെ ആവേശം അണപൊട്ടി. ഒപ്പമുയര്‍ന്ന മേളപ്പെരുക്കത്തില്‍ അക്ഷരനഗരി ആടിയുലഞ്ഞു.
രാവിലെ മുതല്‍ ചെറുപൂരങ്ങള്‍ തിരുനക്കരയിലേക്കെത്തി. കോടിമത പള്ളിപ്പുറത്തു കാവ്, അമ്പലക്കടവ് ഭഗവതി ക്ഷേത്രം, തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പുതിയ തൃക്കോവില്‍ മഹാവിഷ്ണു ക്ഷേത്രം, കൊപ്രത്ത് ശ്രീദുര്‍ഗ്ഗാദേവി ക്ഷേത്രം, മള്ളൂര്‍ കുളങ്ങര മഹാദേവ ക്ഷേത്രം, എരുത്തിക്കല്‍ ദേവി ക്ഷേത്രം, പുത്തനങ്ങാടി ദേവി ക്ഷേത്രം, തളിക്കോട്ട ശ്രീ മഹാദേവര്‍ ക്ഷേത്രം, നാഗമ്പടം ശ്രീ മഹാദേവ ക്ഷേത്രം, പാറപ്പാടം ദേവി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നു പുറപ്പെട്ട ചെറുപൂരങ്ങള്‍ ഉച്ചയോടെ തന്നെ തിരുനക്കരയപ്പന്റെ സന്നിധിയില്‍ എത്തിച്ചേര്‍ന്നു.
വൈകിട്ട് നാലു മണിയോടെ ഗജവീരന്മാര് ഓരോരുത്തരായി ക്ഷേത്ര ഗോപുരനടയിറങ്ങി ജനാരവത്തെ അഭിവാദ്യം ചെയ്തതോടെ ക്ഷേത്രമൈതാനം ആരവങ്ങളില്‍ മുങ്ങി. ഓരോ ആനയുടെയും വിശേഷണങ്ങള്‍ക്ക് ജനക്കൂട്ടം ആര്പ്പുമുഴക്കി. ഏറ്റവുമൊടുവില്‍ തിരുനക്കര തേവരുടെ തിടമ്പേറ്റിയ തൃക്കടവൂര്‍ ശിവരാജു മൈതാനത്തെത്തിയതോടെ പൂരത്തിനു തുടക്കമായി. പടിഞ്ഞാറന്‍ ചേരുവാരത്തില്‍ തൃക്കടവൂര്‍ ശിവരാജുവും കിഴക്കന്‍ ചേരുവാരത്തില്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും ഗജവീരന്മാരെ നയിച്ചു. മൈതാനമധ്യത്തില്‍ തയ്യാറാക്കിയ വേദിയില്‍ തന്ത്രി കണ്ഠര് മോഹനര് ദീപം തെളിയിച്ചതോടെ പൂരത്തിനു തുടക്കമായി. ചൊവ്വല്ലൂര്‍ മോഹനന് നായര്‍, ഗുരുവായൂര്‍ കമല്‍നാഥ്, കലാമണ്ഡലം പുരുഷോത്തമന് എന്നിവരുടെ പ്രമാണിത്തത്തില്‍ എഴുപത്തഞ്ചില്‍പ്പരം കലാകാരന്മാര് ഒരുക്കിയ പാണ്ടിമേളത്തില്‍ നഗരം അലിഞ്ഞു. ഓരോ കാലവും കൊട്ടിക്കയറുമ്പോള്‍ മേളപ്രേമികള്‍ ആവേശത്തോടെ താളം പിടിച്ചു. ഇതിനൊപ്പം കുടമാറ്റവും കൂടിയായപ്പോള്‍ പൂരം അക്ഷരാര്‍ത്ഥത്തില്‍ പൂരമായി. പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങളാണ് കുടമാറ്റം ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: