പാര്‍ലമെന്റംഗങ്ങളുടെ ശരാശരി ചികിത്സാച്ചെലവ് പ്രതിവര്‍ഷം 200 കോടി രൂപ. പക്ഷേ നാലു കൊല്ലം പ്രധാനമന്ത്രിയായിരുന്ന നരേന്ദ്ര മോദിയുടെ ചികിത്സാച്ചെലവ് പൂജ്യം. ഇതുപക്ഷേ വലിയ വാര്‍ത്തയാകുന്നില്ല. അതാണത്ഭുതം. നമ്മുടെ ജനപ്രതിനിധികള്‍ പലരും ചികിത്സയെക്കുറിച്ചാലോചിക്കുന്നതുതന്നെ എംഎല്‍എയും എംപിയുമൊക്കെയായിക്കഴിഞ്ഞാലാണ്. കോടീശ്വരനായ നിയമസഭാംഗംപോലും ദശലക്ഷങ്ങള്‍ വരുന്ന ചികിത്സാച്ചെലവ് ബില്ലുകള്‍ സമര്‍പ്പിക്കുന്നത് സര്‍ക്കാര്‍ അതു വഹിച്ചുകൊള്ളും എന്ന അവസ്ഥ വരുമ്പോഴാണ്. അപ്പോള്‍പിന്നെ പാവങ്ങളായ നിയമസഭാംഗങ്ങളുടെ കാര്യം പറയാനുണ്ടോ? ജനസേവകരായ ജനപ്രതിനിധികളുടെ ആരോഗ്യസംരക്ഷണം ജനങ്ങള്‍തന്നെ നിര്വ്വഹിക്കുമ്പോഴാണല്ലോ ജനാധിപത്യം വിജയിക്കുന്നത്. അരലക്ഷം രൂപ വിലയുള്ള കണ്ണട ധരിക്കുന്നത് ജനങ്ങളെ ശരിയാംവണ്ണം സേവിക്കാന്‍ വേണ്ടിയാണ്; അതില്‍ ആരും അസൂയപ്പെട്ടിട്ടു കാര്യമില്ല.
പ്രവാചകനായ മുഹമ്മദ് നബിയെയും അദ്ദേഹത്തിന്റെ സന്തതസഹചാരികളെയും ചികിത്സിക്കുന്നതിനായി ഏതാനും വൈദ്യന്മാരെ നിയോഗിച്ചിരുന്നു. ഏറെ നാളുകള്‍ കൂടെ നടന്നിട്ടും നബിക്കും അനുയായികള്‍ക്കും എന്തെങ്കിലും അസുഖം പിടിപെടുകയോ ചികിത്സ തേടേണ്ട ആവശ്യം വരുകയോ ചെയ്തില്ല. എങ്കില്പിന്നെ തങ്ങള്‍ നിരന്തരം നബിക്കൊപ്പം സഞ്ചരിച്ചിട്ടെന്തു കാര്യം എന്ന് മഹാവൈദ്യന്മാര്‍ ചിന്തിച്ചു. ഒരു ദിവസം രണ്ടുംകല്പ്പിച്ചവര് നബിയോടു ചോദിച്ചു: ”ഏറെ നാളായിട്ടും അങ്ങേയ്ക്കും അനുയായികള്‍ക്കും യാതൊരുവിധ ചികിത്സയുടെയും ആവശ്യം വന്നില്ല. എങ്കില്പിന്നെ ഇനിയും അങ്ങയോടൊപ്പം ഞങ്ങള്‍ കൂടേണ്ട കാര്യമുണ്ടോ? ഞങ്ങളെ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ അനുമതി നല്കിയാലും.” (നാട്ടിലെത്തിയാല്‍ വൈദ്യന്മാര്ക്ക് ധാരാളം രോഗികളെ കിട്ടും). നബി സമ്മതിച്ചു. ”നിങ്ങള്‍ക്ക് മടങ്ങിപ്പോകാന്‍ അനുവാദം തന്നിരിക്കുന്നു.” വൈദ്യന്മാര്ക്ക് സന്തോഷമായി. എങ്കിലും ഒരാള്‍ക്ക് ഒരു ചോദ്യം ചോദിക്കണമെന്നു തോന്നി, ചോദിച്ചു: ”അങ്ങേക്കും അനുയായികള്‍ക്കും ഒരു രോഗവും പിടിപെടാതിരിക്കുന്നതിന്റെ രഹസ്യമെന്താണ്?” ആ ചോദ്യത്തിനു നബി പറഞ്ഞ മറുപടി: ”ഞങ്ങള്‍ വിശക്കുമ്പോള്‍ മാത്രമേ ആഹാരം കഴിക്കൂ; കഴിക്കുേമ്പാഴാകട്ടെ അരവയര്‍ നിറയാന്‍ മാത്രമേ കഴിക്കൂ.”
നോമ്പുകാലത്ത് പ്രവാചകനും അനുയായികളും കാരയ്ക്കയും പച്ചവെള്ളവും കഴിച്ചു. ഇന്നത്തെ നോമ്പുകാര്‍ പകല്‍ ഒന്നും കഴിക്കാതെ സൂര്യാസ്തമയത്തിനും സൂര്യോദയത്തിനുമിടെ വലിച്ചുവാരി തിന്നുന്നു. ഏകാദശിക്ക് അരിയാഹാരമല്ലാത്തതൊക്കെ കഴിക്കും. തലേന്ന് ഏകാദശി ആയിരുന്നല്ലോ എന്നോര്‍ത്തു ദ്വാദശിക്ക് ഇരട്ടി കഴിക്കും! നോമ്പുകാരൊക്കെ നരേന്ദ്ര മോദിയെ മാതൃകയാക്കട്ടെ.
ഇത്തരുണത്തില്‍ ഓര്‍മ്മവരുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണ്. ഒരു നവരാത്രിക്കാലമായിരുന്നു ആ സന്ദര്‍ശനം. അമേരിക്കന്‍ പ്രസിഡന്റ് നല്കിയ വിരുന്നുസല്ക്കാരത്തില്പ്പോലും തന്റെ വ്രതാനുഷ്ഠാനം തെറ്റിക്കാന്‍ മോദി തയ്യാറായില്ല. ശുദ്ധജലം മാത്രം കഴിച്ച്അദ്ദേഹം തന്റെ വ്രതാനുഷ്ഠാനത്തില്‍ ഉറച്ചുനിന്നു. ഏറ്റവും സ്വാദിഷ്ഠമായ ആഹാരസമൃദ്ധിക്കു നടുവിലും അതു വേണ്ട എന്നു വയ്ക്കുന്നതാണ് ശരിയായ ഉപവാസം അഥവാ വ്രതാനുഷ്ഠാനം. ആഹാരത്തോടും സമ്പത്ത് വാരിക്കൂട്ടുന്നതിനോടും ആസക്തിയില്ലാത്തത് നല്ല ഭരണാധികാരിയുടെ ലക്ഷണങ്ങള്‍തന്നെ. തന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ സമ്പത്ത് സമാഹരിക്കുന്ന ഭരണാധികാരിക്കു പ്രജാക്ഷേമത്തില്‍ താല്പര്യം കാണില്ല. ഇത്തരം ഭരണാധികാരികളുടെ എണ്ണം ഭീതിജനകമാംവണ്ണം വര്‍ധിച്ച ഒരു കാലഘട്ടത്തിലാണ് ജനങ്ങള്‍ മാറി ചിന്തിക്കുകയും മോദിയെ അധികാരത്തിലേറ്റുകയും ചെയ്തത്.
ജനങ്ങളുടെ പ്രതീക്ഷപോലെതന്നെ ഇക്കഴിഞ്ഞ മൂന്നുനാലു വര്‍ഷങ്ങള്‍ക്കിടെ ഒത്തിരി ഒത്തിരി അഴിമതിക്കോമരങ്ങള്‍ അഴികള്‍ക്കുള്ളിലായി. ഇനിയും ഏറെപ്പേര്‍ അഴിയെണ്ണും എന്ന് ഏതാണ്ട് ഉറപ്പായ സ്ഥിതിയുമാണ്. അവരില്‍ മുന്മുഖ്യമന്ത്രിമാര്, മുന്‍ കേന്ദ്രമന്ത്രിമാര്‍, മന്ത്രിമാര്‍, മുന്‍ സേനാമേധാവി, കേന്ദ്രമന്ത്രാലയത്തിലെ സീനിയര്‍ സെക്രട്ടറിമാര്‍, മുന്‍ സിബിഐ തലവന്‍, ചീഫ് സെക്രട്ടറിപദവിയിലുള്ളവര് ഒക്കെ ഉള്‍പ്പെടുന്നു. കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ‘ടോപ് ബ്രാസ്’ അഴിമതിക്കാര്‍ക്കെതിരെ ഇത്രയ്ക്ക് വ്യാപകവും ശക്തവുമായ നടപടികള്‍ ഉണ്ടായിട്ടില്ല. അഴിമതിക്കെതിരെ മുഖംനോക്കാതെ നടപടിയെന്ന് പലരും പണ്ടൊക്കെ കൊട്ടിഘോഷിച്ചിരുന്നു. ഇന്നിതാ അത് യാഥാര്‍ത്ഥ്യമായിക്കൊണ്ടിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: