കൊച്ചി: തീര്‍ഥാടനത്തിന്റെ മറവില്‍ ബോണക്കാട് വനഭൂമിയില്‍, അനധികൃതമായി കടന്നു കയറുന്നതും കൈയേറുന്നതും ഹൈക്കോടതി തടഞ്ഞു. ആരെങ്കിലും നിയമവിരുദ്ധമമായി വനത്തില്‍ കടന്നാല്‍ ശക്തമായ നടപടി എടുക്കാനും കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്കി. കറിച്ചട്ടിമലയില്‍ തീര്‍ത്ഥാടനം നടത്തുന്നതിനെതിരെ വിവധ സംഘടനകള്‍ നല്കിയ ഹര്‍ജിയിലാണ്കോടതി ഉത്തരവ്. സര്‍ക്കാരിനും സഭയ്ക്കും കനത്ത തിരിച്ചടിയാണിത്. തീര്‍ഥാടനം ഇന്ന് തുടങ്ങാനിരിക്കെയാണ് കോടതി ഉത്തരവ്.
തല്‍സ്ഥിതി തുടരാന്‍ കഴിഞ്ഞ ആഗസ്റ്റ് 31 ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നുവെന്നും എന്നാല്‍ അതിനു ശേഷം രണ്ടു തവണ തീര്‍ഥാടനത്തിന്റെ മറവില്‍ കടന്നുകയറിയെന്നും ഇക്കഴിഞ്ഞ ജനുവരിയിലെ കടന്നുകയറ്റം ക്രമസമാധാന പ്രശ്നം തന്നെ ഉണ്ടാക്കിയെന്നും നാലു കേസുകളാണ് ഇതുമായി ബന്ധപ്പെട്ട ഉണ്ടായതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിതുര ദൈവ പരിപാലന ചര്‍ച്ച് വികാരി ഫാ. സെബാസ്റ്റ്യന്‍ കണിച്ചിക്കുന്നത്തിന്റെ നേതൃത്വത്തില്‍ പാരിഷ് അംഗങ്ങള്‍ വനഭൂമിയില്‍ കടന്നു കയറി മരക്കുരിശ് സ്ഥാപിച്ചു. കറിച്ചട്ടിമൊട്ട മലയെ തീര്‍ത്ഥാടന കേന്ദ്രമാക്കി മാറ്റനുള്ള ശ്രമമാണുള്ളതെന്നും ജനുവരി അഞ്ചിന് സംഘര്‍ഷമുണ്ടായെന്നും ഹര്‍ജിയില്‍ പറയുന്നു.
കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകള്‍ക്കു പുറമേ ഫാ. സെബാസ്റ്റ്യന്‍ കണിച്ചിക്കുന്നത്ത്, നെയ്യാറ്റിന്‍കര ബിഷപ്പ്, നെയ്യാറ്റിന്‍കര ലത്തീന്‍ കത്തോലിക്ക സഭയുടെ വികാരി ജനറല്‍ തുടങ്ങിയവരെ എതിര് കക്ഷികളാക്കിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. പരുത്തിപ്പള്ളി റിസര്‍വ് വനമേഖലയുടെയും പേപ്പാറ വന്യജീവി സങ്കേതത്തിന്റെയും അതിര്‍ത്തി കടക്കാന്‍ പാരിഷ് അധികൃതരെ അനുവദിക്കരുതെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം.
ബോണക്കാട് തീര്‍ത്ഥാടനത്തിന്റെ മറവില്‍ വനമേഖലയില്‍ കടന്നു കയറാനും കൈയേറാനും നീക്കമുണ്ടെന്നാരോപിച്ച് കല്ലാര്‍ സ്വദേശി സുകുമാരന്‍ കാണി, തൊടുപുഴ സ്വദേശി എംഎന്‍ ജയചന്ദ്രന് എന്നിവര്‍ നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജി ഹൈക്കോടതി പിന്നീട് വിശദമായി പരിഗണിക്കും.
ഹൈക്കോടതി വിധിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കിളിമാനൂര്‍ സുരേഷും തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി വഴയില ഉണ്ണിയും അഭിപ്രായപ്പെട്ടു. കോടതിവിധിയുടെ പശ്ചാത്തലത്തില്‍ വന മേഖലയിലേക്കുള്ള കുരിശു തീര്‍ത്ഥാടനം ഉണ്ടാകില്ലെന്നും പകരം ബോണക്കാട് പള്ളിയില്‍ ഏഴു ദിവസം ആരാധനനടത്തുമെന്നും നെയ്യാറ്റിന്‍കര അതിരൂപത അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: