കല്‍പ്പറ്റ: കേരള വെറ്ററിനറി സര്‍വകലാശാലയുടെ മാനേജ്മെന്റ് കൗണ്‍സില്‍ പുന:സംഘടിപ്പിച്ചുകൊണ്ട് ഇറക്കിയ സര്‍വകലാശാല രജിസ്ട്രാറുടെ ഉത്തരവില്‍ ഗുരുതര പിഴവ്.
സര്‍വകലാശാല ചട്ടം അനുസരിച്ച് മൃഗസംരക്ഷണ മന്ത്രിയാണ് വെറ്ററിനറി സര്‍വ്വകലാശാല പ്രൊവൈസ്ചാന്‍സലര്‍. എന്നാല്‍ ഇക്കഴിഞ്ഞ ഏഴാം തീയതി രജിസ്ട്രാര്‍ ഇറക്കിയ ഉത്തരവില്‍ കൃഷി മന്ത്രിയുടെ പേരാണ് ചേര്‍ത്തിരിക്കുന്നത്. ഇത് ഗുരുതര പിഴവായിട്ടാണ് നിയമ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
സര്‍വകലാശാലയുടെ എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും മൃഗസംരക്ഷണ വകുപ്പ് മുഖേനയാണ് ലഭിക്കുന്നത്. ആയതിനാല്‍ സര്‍വകലാശാല മൃഗസംരക്ഷണ വകുപ്പിന് കീഴിലാണ് വരേണ്ടതും.
എന്നാല്‍ പുതിയ സര്‍ക്കാര്‍ ഭരണം ഏറ്റെടുത്തപ്പോള്‍ ഇതിന്റെ ചുമതല താത്കാലികമായി കൃഷി വകുപ്പ് മന്ത്രിക്കു നല്‍കുകയായിരുന്നു.
ഇങ്ങനെ മാറ്റം വരുത്തണമെങ്കില്‍ സര്‍വകലാശാല ചട്ടം ഭേദഗതി ചെയ്യണ്ടതുണ്ട്. അത് ഇതുവരെ നടത്തിയിട്ടില്ല. ഇക്കാരണത്താല്‍ സര്‍വകലാശാല 2015 നു ശേഷം ബിരുദദാന ചടങ്ങും നടത്തിയിട്ടില്ല.
ഇക്കാര്യത്തില്‍ ഗവര്‍ണര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ സര്‍വകലാശാല പ്രതിസന്ധിയിലാകുമെന്നാണ് അധികൃതരുടെ ഭാഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: