ലണ്ടന്‍: റഷ്യയും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം അടുത്ത ലോകകപ്പ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിനു മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു. ലോകകപ്പ് ബഹിഷ്കരിക്കാന്‍ പോലും ബ്രിട്ടന് ആലോചിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. മുന്‍ ചാരനേയും മകളേയും ബ്രിട്ടിനില്‍ വെച്ച് രാസവാതക പ്രയോഗത്തിലൂടെ റഷ്യ വധിക്കാന്‍ ശ്രമിച്ചു എന്ന ആരോപണമാണ് പ്രശ്നങ്ങള്‍ക്കു തുടക്കം.
റഷ്യ നടത്തിയ യുദ്ധപ്രഖ്യാപനമായി ഈ സംഭവത്തെ വിശേഷിപ്പിച്ച ബ്രിട്ടന് 23 റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി. അത്രയും തന്നെ ബ്രിട്ടിഷ് ഉദ്യോഗസ്ഥരെ പുറത്താക്കി റഷ്യ തിരിച്ചടിച്ചു. കുറച്ചു ദിവസങ്ങളായി ഇരു രാജ്യങ്ങളും ഇതെച്ചൊല്ലി രൂക്ഷമായ വാക്പോരിലാണ്. ലോകകപ്പുമായി ബന്ധപ്പെട്ട് റഷ്യയിലെ ഉദ്ഘാടന ചടങ്ങിലോ, സമാപന ചടങ്ങിലോ ബ്രിട്ടിഷ് സര്‍ക്കാരിന്റെയോ രാജകുടുംബത്തിന്റെയോ പ്രതിനിധികള്‍ ആരും പങ്കെടുക്കില്ലെന്ന് പ്രധാനമന്ത്രി തെരേസ മേ പ്രഖ്യാപിച്ചു.
ചാരനെ വധിക്കാന്‍ ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ബ്രിട്ടന് ഉന്നയിച്ച ആവശ്യങ്ങളോട് തണുപ്പന്‍ മട്ടിലാണ് റഷ്യ പ്രതികരിച്ചത്. ബ്രിട്ടിഷ് പാര്‍ലമെന്റില്‍ പ്രധാനമന്ത്രി തെരേസ മേ നടത്തിയ പ്രസംഗത്തെ സര്‍ക്കസ് എന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം വിശേഷിപ്പിച്ചത്. ഇതാണ് ബ്രിട്ടനെ ചൊടിപ്പിച്ചത്. ടീമിനെ ലോകകപ്പിന് അയയ്ക്കാതെ കടുത്ത നടപടികളിലേക്ക് കടക്കാന്‍ തെരേസ മേയ്ക്കു മേല്‍ സമ്മര്‍ദമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇനി എണ്പത്താറു ദിവസമാണ് ലോകകപ്പിന് അവശേഷിക്കുന്നത്. മുപ്പതു ദിവസം മുമ്പു വരെ പിന്മാറ്റം അറിയിക്കാമെന്നിരിക്കെ തിരക്കിട്ട തീരുമാനം വേണ്ട എന്നാണ് ബ്രിട്ടിഷ് സര്‍ക്കാരിന്റെ നിലപാട് എന്നും അറിയിയുന്നു.
നയതന്ത്ര രംഗത്ത് പരാജയപ്പെട്ട ബ്രിട്ടന് ടീമിനെ അയക്കാതെ റഷ്യയെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നാണ് റഷ്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചത്. ഇംഗ്ലണ്ടിന്റെ ടീം ലോകകപ്പു കളിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നതാണ് പ്രധാനമെന്ന് റഷ്യന്‍ ഫുട്ബോള്‍ യൂണിയന്റെ വൈസ് പ്രസിഡന്റ് നികിത സിമോണ്‍യാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: