കോട്ടയം: ഐഎസ് ഭീകരരുടെ പിടിയില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെട്ട 46 നഴ്സുമാര്‍ ഉയിരോടെ തിരിച്ചുവന്നെങ്കിലും പിന്നീട് ജീവിതം തിരിച്ച് പിടിക്കാന്‍ പലരും മണലാരണ്യത്തിലേക്ക് വീണ്ടും പറന്നു. ഏറെ ഉദ്വേഗജനകമായ സംഭവങ്ങള്‍ക്ക് ഒടുവിലാണ് ഭീകരരുടെ തടവറയില്‍ നിന്ന് 2014ല്‍ അവരെ മോചിപ്പിച്ചത്.
കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് മുന്‍െൈകയെടുത്ത് നടത്തിയ നീക്കത്തിനൊടുവില്‍ നഴ്സുമാര്‍ വിമാനമിറങ്ങിയപ്പോള്‍ അത്യന്തം ആഹ്ലാദിച്ചത് കോട്ടയം ജില്ലയായിരുന്നു. നഴ്സുമാരില്‍ 16 പേര് കോട്ടയം ജില്ലക്കാരായിരുന്നു. ഇറാഖില്‍ നഴ്സുമാര്‍ അനുഭവിച്ച നരകയാതനകള്‍ അനാവരണം ചെയ്ത ടേക്ക് ഓഫ് എന്ന സിനിമയില്‍ കോട്ടയംകാരി മറീന ജോസിന്റെ ജീവിതാനുഭവങ്ങളും ഉപയോഗിച്ചിട്ടുണ്ട്.
ജീവന് മാത്രം കൈയില്‍ പിടിച്ചായിരുന്നു 46 നഴ്സുമാര്‍ വിമാനമിറങ്ങിയത്. അന്ന് അവരെ നേരിട്ട് സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടി നാട്ടിലെ ആശുപത്രികളില്‍ തന്നെ ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. സര്‍ക്കാര്‍ നേരിട്ട് ജോലി ഏര്‍പ്പാടാക്കുമെന്ന് വിശ്വസിച്ചവര്‍ക്ക് ഒടുവില്‍ ജീവിതത്തിന് ടേക്ക് ഓഫ് ഉണ്ടാക്കാന്‍ ഇതര ദേശങ്ങളിലേക്ക് പറക്കേണ്ടി വന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. നാട്ടില്‍ തന്നെ ജോലി എന്ന വാഗ്ദാനമാണ് അവരെ പലരെയും കുറച്ച് നാള് പിടിച്ചുനിര്‍ത്തിയത്. എന്നാല്‍ സകലതും ഉപേക്ഷിച്ച് എത്തിയവര്‍ക്ക് പിടിച്ച് നില്ക്കാന് കഴിയാതെ ജീവിത പ്രാരാബ്ധങ്ങളില്‍ നിന്ന് രക്ഷതേടി വീണ്ടും പറക്കേണ്ടി വന്നു. ചിലര്‍ ദല്‍ഹിയിലും കൊല്‍ക്കത്തയിലും ആശുപത്രികളില്‍ ജോലിക്ക് കയറി. നാട്ടിലെ സ്വകാര്യ ആശുപത്രികളില്‍ ചിലര്‍ ജോലിക്ക് കയറിയെങ്കിലും അധികനാള്‍ തുടരാനാകാതെ മറ്റിടങ്ങളിലേക്ക് പറന്നു.
2014ല്‍ ഐഎസ് ഭീകരരുടെ തടവറയില്‍ കഴിഞ്ഞവരില്‍ പലരും ഇന്ന് നാട്ടിലില്ല. ഗള്‍ഫിലെ സംഘര്‍ഷ മേഖലകളിലെ ആശുപത്രികളിലേക്ക് ഇപ്പോഴും നൂറുകണക്കിന് നഴ്സുമാരാണ് ജോലി തേടി വിമാനം കയറുന്നത്. ആഭ്യന്തര സംഘര്‍ഷങ്ങള്‍ തുടരുന്ന ഇറാഖ്, ലിബിയ തുടങ്ങിയ രാജ്യങ്ങളിലേക്കും നഴ്സുമാര്‍ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ട്.
സര്‍ക്കാരിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ചാണ് ഈ യാത്ര. നാട്ടില്‍ നഴ്സിങ് മേഖലയിലെ തൊഴില്‍ സുരക്ഷയില്ലായ്മയും തുച്ഛമായ ശമ്പളവുമാണ് അവരെ ഇതിന് പ്രേരിപ്പിക്കുന്നത്. ബാങ്ക് വായ്പയെടുത്ത് പഠിച്ച് തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാതെ വരുമ്പോഴാണ് ഇത്തരം കടുത്ത തീരുമാനം എടുക്കാന്‍ പ്രേരിപ്പിക്കുന്നതെന്നാണ് നഴ്സിങ് മേഖലയിലുള്ളവര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: