ന്യൂദല്‍ഹി: ഇറാഖ്, യമന്‍ എന്നിവയടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് എണ്‍പതിനായിരത്തിലേറെ ഇന്ത്യക്കാരെയാണ് നാല് വര്‍ഷത്തിനിടെ മോദി സര്‍ക്കാര്‍ സുരക്ഷിതമായി രാജ്യത്ത് മടക്കിയെത്തിച്ചത്. ഏഴ് മാസം മുന്‍പ് മുംബൈയില്‍ വിദേശ ഭവന്റെ ഉദ്ഘാടന ചടങ്ങില്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്. തിരിച്ചെത്തിയവരുടെ എണ്ണം ഇപ്പോള്‍ ഇതിലും കൂടുതലാണ്.
ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും വലിയ രക്ഷാ നടപടിയായിരുന്നു ഓപ്പറേഷന് റാഹത്ത് എന്ന യമന്‍ ദൗത്യം. യമനിലെ യുദ്ധഭൂമിയില്‍ നിന്ന് ഇന്ത്യ രക്ഷപ്പെടുത്തിയത് 4640 ഇന്ത്യക്കാരെയും പാക്കിസ്ഥാന് ഉള്‍പ്പെടെയുള്ള 42 രാജ്യങ്ങളിലെ 960 പൗരന്മാരെയും. 2015 ഏപ്രില്‍ ഒന്നിനാരംഭിച്ച നടപടികള്‍ 11ന് പൂര്‍ത്തിയാക്കി. അന്താരാഷ്ട്ര തലത്തില്‍ വലിയ പ്രശംസയാണ് ഇന്ത്യക്ക് ലഭിച്ചത്. ദൗത്യത്തിന്റെ ചുമതലയുണ്ടായിരുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ. സിങ്ങ് യെമനിലെത്തി നേരിട്ട് നേതൃത്വം നല്കി.
ഇറാഖില്‍ ഐഎസ് ഭീകരരുടെ തടവറയില്‍നിന്നും മലയാളികളായ 46 നഴ്സുമാരെയാണ് കേന്ദ്രം തിരിച്ചെത്തിച്ചത്. 23 ദിവസത്തെ ദുരിതത്തിനു ശേഷം 2014 ജൂണില്‍ ഇവര്‍ കേരളത്തിലെത്തി. സൗദിയിലെ ജിസാനില്‍ നിന്നും 130 ഇന്ത്യന്‍ നഴ്സുമാരെയും കേന്ദ്രം നാട്ടിലെത്തിച്ചു. ഇവിടെ വിമതരുടെ ഷെല്ലാക്രമണത്തില്‍ നിരവധിയാളുകള്‍ കൊല്ലപ്പെട്ടിരുന്നു.
അഫ്ഗാനില്‍നിന്നും 2014 ജൂണില്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയ കത്തോലിക്ക പുരോഹിതന് ഫാ. അലക്സിസ് പ്രേംകുമാറിനെ 18 മാസത്തെ തീവ്ര പരിശ്രമത്തിന് ശേഷമാണ് തിരിച്ചെത്തിച്ചത്. വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്ന അദ്ദേഹത്തെ ജോലി ചെയ്തിരുന്ന ഹെറാത്തിലെ സ്കൂളില്‍നിന്നാണ് ഭീകരര്‍ തട്ടിയെടുത്തത്.
ഐഎസ് ഭീകരരുടെ തടവില്നിന്നാണ് മലയാളിയായ ഫാ. ടോം ഉഴുന്നാലിലിനെ തിരിച്ചെത്തിച്ചത്. 2016 മാര്‍ച്ച് നാലിന് യമനിലെ ഈഡനില്‍ നടത്തിയിരുന്ന വൃദ്ധസദനം ആക്രമിച്ചാണ് ഭീകരര്‍ കോട്ടയം സ്വദേശിയായ ടോമിനെ തട്ടിക്കൊണ്ടു പോയത്. ഫാദര്‍ കൊല്ലപ്പെട്ടതായ അഭ്യൂഹങ്ങള്‍ക്കിടെ കഴിഞ്ഞ സപ്തംബറില്‍ അദ്ദേഹം മോചിതനായി. മദര്‍ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റിയിലെ അംഗമായിരുന്ന ഫാ.ടോം ക്രിസ്തുമത പ്രചാരണത്തിനായാണ് യമനിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: