കൊച്ചി: പറശ്ശിനിക്കടവ് മുത്തപ്പന് ക്ഷേത്രത്തിന്റെ സോപാനത്തില്‍ മുത്തപ്പനുള്ള കാണിക്കയും ശാന്തിക്കാര്‍ക്കുള്ള ദക്ഷിണയുമിടാന് പ്രത്യേകം കുംഭങ്ങളോ ഉരുളികളോ വെക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ക്ഷേത്ര സോപാനത്തില്‍ ഭക്തര്‍ നിക്ഷേപിക്കുന്ന പണം മടയന്മാര് എന്ന ശാന്തിക്കാര്‍ എടുക്കരുതെന്നു വ്യക്തമാക്കി 2009 ല്‍ മലബാര്‍ ദേവസ്വം കമ്മീഷണര്‍ ഉത്തരവു നല്‍കിയിരുന്നു. ഇതിനെതിരെ പറശ്ശിനിക്കടവ് കണ്ണോത്ത് കുടുംബത്തിലെ കാരണവരായ പി.എം. സുഗുണനടക്കം മൂന്നു പേര് നല്കിയ ഹര്‍ജിയിലാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ക്ഷേത്രത്തിന്റെ ചുമതലയുള്ള കൊവ്വാല്‍, കണ്ണോത്ത്, വാടിക്കല്‍ കുടുംബങ്ങളിലെ ശാന്തിക്കാരാണ് മടയന്മാര്. സോപാനത്തില്‍ സമര്‍പ്പിക്കുന്ന പണം ഇവര്‍ക്ക് നല്കുന്ന ദക്ഷിണയാണെന്നാണ് ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ ഭക്തര്‍ മുത്തപ്പന് സമര്‍പ്പിക്കുന്ന കാണിക്ക ക്ഷേത്ര ഫണ്ടാണെന്ന് മലബാര്‍ ദേവസ്വം അധികൃതര്‍ വിശദീകരിക്കുന്നു.
വിവിധ മതവിഭാഗങ്ങളിലുള്ളവര്‍ ആരാധനയ്ക്കെത്തുന്ന ഇവിടെ പ്രതിവര്‍ഷം രണ്ട് കോടിയിലേറെ രൂപ വരുമാനമുണ്ട്. ക്ഷേത്രത്തില്‍ സമര്‍പ്പിക്കുന്ന പണം കാണിക്കയാണോ ദക്ഷിണയാണോയെന്ന് തീരുമാനിക്കേണ്ടത് ഭക്തരാണെന്ന് ഹൈക്കോടതി വിലയിരുത്തി. തുടര്‍ന്നാണ് ക്ഷേത്ര സോപാനത്തില്‍ കാണിക്കയ്ക്കും ദക്ഷിണയ്ക്കും പ്രത്യേകം പാത്രങ്ങള്‍ സ്ഥാപിക്കാന്‍ ഉത്തരവിട്ടത്. മാത്രമല്ല, പണം ആര്‍ക്കാണെന്നത് ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലും കുംഭങ്ങളില്‍ എഴുതി വെക്കണം.
ഓരോ ദിവസവും മടയന്, ദേവസ്വം അധികൃതര്‍, ഭക്തരുടെ പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തില്‍ തുക എണ്ണി തിട്ടപ്പെടുത്തണം. കാണിക്കയായി ലഭിക്കുന്ന തുക ക്ഷേത്ര ഫണ്ടായി ഉപയോഗിക്കാമെന്നും ദക്ഷിണ ക്ഷേത്രത്തിന്റെ കൈകാര്യച്ചുമതലയുള്ള മൂന്ന് കുടുംബങ്ങള്‍ക്കായി വീതിച്ചു നല്‍കണമെന്നും ദേവസ്വം ബെഞ്ചിന്റെ വിധിയില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: