തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ (കെഎടി) കോടതിയലക്ഷ്യ ഹര്‍ജികള്‍ കേള്‍ക്കാന്‍ ചുമതലപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് അംഗം നിരവധി കോടതിയലക്ഷ്യകേസുകള്‍ നേരിട്ട വ്യക്തി.
കെഎടിയിലെ അഡ്മിനിസ്ട്രേറ്റീവ് അംഗമായ കെ. ജോസ് സിറിയക് ആണ് കോടതിയലക്ഷ്യ കേസുകള്‍ കേള്‍ക്കാന്‍ ചുമതലപ്പെട്ട ഡിവിഷന് ബഞ്ചിലെ അഡ്മിനിസ്ട്രേറ്റീവ് അംഗം.
ഹൈക്കോടതിയില്‍ ഒട്ടനവധി കോടതിയലക്ഷ്യക്കേസുകളില് എതിര്സ്ഥാനത്തുനിന്നതും ഇപ്പോഴും നില്ക്കുന്നതുമായ ആളാണ് ഇദ്ദേഹം. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ മുന്‍ ഉദ്യോഗസ്ഥനാണ്. കേരള സര്‍ക്കാരില്‍ നിന്നും ചീഫ് സെക്രട്ടറിയായി വിരമിച്ച ശേഷമാണ് അദ്ദേഹം കെഎടിയില്‍ അഡ്മിനിസ്ട്രേറ്റീവ് അംഗമായത്.
വിവിധ വകുപ്പുകളുടെ മേധാവിയായിരിക്കെയും ചീഫ് സെക്രട്ടറിയായിരിക്കെയും ഹൈക്കോടതി ഉത്തരവുകള്‍ പാലിക്കാതിരുന്നതാണ് ജോസ് സിറിയക്കിനെതിരെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജികള്‍ ഉണ്ടാകാന്‍ കാരണം. ഒന്നും രണ്ടുമല്ല, അറുപത് കോടതിയലക്ഷ്യ ഹര്‍ജികളാണ് ഹൈക്കോടതിയില്‍ നിലവിലുണ്ടായിരുന്നത്.
2005 മുതല്‍ 2016 വരെയുള്ള കാലയളവിലെ ഹര്‍ജികളാണിത്. ഇതില്‍ 2005, 06, 07, 08, 13, 16 വര്‍ഷങ്ങളിലെ ഹര്‍ജികളുടെ എണ്ണമാണ് അറുപത്. ഇതില്‍ ഏറ്റവും കൂടുതല്‍ ഹര്‍ജികള്‍ ഉണ്ടായിട്ടുള്ളത് 2006 ലാണ്. 37 ഹര്‍ജികള്‍. 2007, 08 വര്‍ഷങ്ങളില്‍ എട്ടു ഹര്‍ജികള്‍ വീതമുണ്ടായി. 2013 ല്‍ നാലു ഹര്‍ജികളും 2016 ല്‍ ഒരു ഹര്‍ജിയും അദ്ദേഹത്തിനെതിരെ ഉണ്ടായി. ഹൈക്കോടതിയുടെ ഔദ്യോഗിക രേഖകള്‍ പ്രകാരം ഈ ഹര്‍ജികളില്‍ പലതിലും ഇതുവരെ വിധിയുണ്ടായിട്ടില്ല.
2015 ഫെബ്രുവരി 18 നാണ് ജോസ് സിറിയക് കേരള അഡ്മിനിസ്ട്രേറ്റീവ് അംഗമായി ചുമതലയേല്‍ക്കുന്നത്. അഞ്ചുവര്‍ഷമോ, അറുപത്തിയഞ്ച് വയസ്സോ ഏതാണോ ആദ്യം അതുവരെയാണ് ഒരംഗത്തിന്റെ ഔദ്യോഗിക കാലാവധി.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ സര്‍വീസ് പ്രശ്നങ്ങള്‍ സംബന്ധിച്ച കേസുകള്‍ വാദംകേട്ട് തീരുമാനമെടുക്കാന്‍ ചുമതലപ്പെട്ട ജുഡീഷ്യല്‍ സംവിധാനമാണ് കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍. കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ടി.ആര്. രാമചന്ദ്രന്‍നായരാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള ട്രൈബ്യൂണലിന്റെ ഇപ്പോഴത്തെ ചെയര്മാന്.
അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ മുതിര്‍ന്ന അംഗമാണ് ജോസ് സിറിയക്. ബെന്നി ഗര്‍വാസിസ്, വി.രാജേന്ദ്രന്, വി.സോമസുന്ദരം എന്നിവരാണ് മറ്റംഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: