ലഖ്നൗ: നാലുവര്‍ഷമായി ഉത്തര്‍പ്രദേശില്‍ നടക്കുന്ന എംബിബിഎസ് പരീക്ഷാത്തട്ടിപ്പ് പുറത്തായി. അഖിലേഷ്- മുലായം സിങ് യാദവന്മാരുടെ ഭരണകാലത്ത് 600 പേരാണ് വ്യാജപരീക്ഷവഴി ഡോക്ടര്‍മാരായി തട്ടിപ്പു നടത്തുന്നത്. രണ്ടു വിദ്യാര്‍ത്ഥികള്‍ പിടിയിലായി. വന്‍ റാക്കറ്റിന്റെ ശൃംഖല കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തീരുമാനമെടുത്തു.
സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കാര്യങ്ങളാണ്. മൂന്നുവര്‍ഷമായി ഇത്തരം തട്ടിപ്പുകളിലൂടെ പരീക്ഷ പാസായവരാണ് സംസ്ഥാനത്ത് പലയിടങ്ങളിലും ചികിത്സ നടത്തുന്നത്. സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരിക്കെ, ഭരണകക്ഷി നേതാക്കളും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട വന്‍ തട്ടിപ്പിന്റെ അംശം മാത്രമാണ് പുറത്തുവന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മുസാഫിര്‍നഗര്‍ മെഡിക്കല്‍ കോളെജിലെ രണ്ട് വിദ്യാര്‍ത്ഥികളാണ് പിടിയിലാത്. വ്യാജപരീക്ഷയെഴുത്ത് സംഘത്തിന് ഒരു ലക്ഷം രൂപവീതം കൈമാറുന്നതിനിടെയാണ് അറസ്റ്റ്. വിദഗ്ദ്ധര്‍ ഉത്തരമെഴുതി, പണംകൊടുക്കുന്നവരുടെ ഉത്തരപ്പേപ്പറായി നല്‍കുന്നതാണ് തട്ടിപ്പിന്റെ രീതി. അറസ്റ്റിലായവരെ ചോദ്യം ചെയ്തതില്‍നിന്ന് കൂടുതല്‍ പേരെക്കുറിച്ചുള്ള വിവരം ലഭിച്ചുവെന്ന് പ്രത്യേക ദൗത്യ സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.
മീററ്റിലെ ചൗധരി ചരണ്‍സിങ് സര്‍വ്വകലാശാലയിലെ ആറ് ഉദ്യോഗസ്ഥര്‍ ഈ സംഘത്തിന്റെ മുഖ്യ കണ്ണിയാണ്. 2014 മുതല്‍ നടക്കുന്ന ഈ തട്ടിപ്പിലൂടെ 600 അധികംപേര്‍ ഡോക്ടര്മാരായിട്ടുണ്ട്, പോലീസ് പറഞ്ഞു.
അറസ്റ്റിലായവര്‍ക്ക് ഈ വഴി പറഞ്ഞുകൊടുത്തത് ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ്. ഈ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനി നിരീക്ഷണത്തിലാണ്.
ഉത്തരക്കടലാസ് മൂല്യ നിര്‍ണ്ണയ വിഭാഗത്തിലെ പ്രമുഖനാണ് ഈ തട്ടിപ്പു സംഘത്തിലെ മുഖ്യ പ്രതി. ഇയാളാണ് കുട്ടികളുടെ യഥാര്‍ത്ഥ ഉത്തരക്കടലാസിനു പകരം വിദഗ്ദ്ധര്‍ തയ്യാറാക്കുന്ന ഉത്തരക്കടലാസ് വെക്കുന്നത്. എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍നിന്ന് ഒന്ന്-ഒന്നര ലക്ഷം രൂപ ഈടാക്കും. മറ്റ് പ്രൊഫഷണല്‍ കോഴ്സുകാരില്നിന്ന് 30,000 മുതല്‍ 40,000 വരെയും.
ആയുഷ്കുമാര്‍ (21) എന്ന വിദ്യാര്‍ത്ഥി ചോദ്യം ചെയ്യലില്‍ നല്കിയ വിവരങ്ങളിങ്ങനെ: ആയുഷിന്റെ അച്ഛന് ഹരിയാന ഗുരുഗ്രാമിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഡോക്ടറാണ്. പാനിപ്പത്തുകാരന്‍. മറ്റൊരാള്‍ പഞ്ചാബിലെ സംഗ്രൂരുകാരന്, സ്വരണ്‍ജിത് സിങ് (22). രണ്ടുപേരും മുസാഫിര്‍നഗര്‍ മെഡിക്കല്‍ കോളെജിലെ രണ്ടാം വര്‍ഷ എംബിബിഎസുകാരാണ്.
ഇരുവരും ഒരുലക്ഷം രൂപവീതം ഇടപാടിന് നല്കി. ഇവര്‍ ഇടനിലക്കാരിയായ വിദ്യാര്‍ത്ഥിനിയെ മാര്‍ച്ച് 15 ലെ പരീക്ഷ മോശമായതിനെത്തുടര്‍ന്ന് കണ്ട് ഇടപാടു നടത്തി. മോശം ഉത്തരപ്പേപ്പറിനു പകരം വിദഗ്ദ്ധര്‍ എഴുതിയത് വെക്കാമെന്നായിരുന്നു ധാരണ. പിന്നീട് ഈ പെണ്‍കുട്ടിയുടെ അച്ഛന് തട്ടിപ്പു സംഘവുമായി ഇടപെട്ട് പണം കൈമാറ്റം ഒരുക്കി.
2017 ല്‍ നടത്തിയ എംബിബഎസ് പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പ്രത്യേക അന്വേഷണ സംഘം സീല്‍ ചെയ്തുകഴിഞ്ഞു. മുന്‍ വര്‍ഷങ്ങളിലെ ഉത്തരക്കടലാസുകള്‍ പരിശോധിച്ചാല്‍ കൂടുതല്‍പേര്‍ കുടുങ്ങുമെന്ന് അന്വേഷണ സംഘം പറഞ്ഞു.
കേസില്‍ മുഖ്യതലവന്‍ കവിരാജ് സിങിനെയും അഞ്ച് സര്‍വ്വകലാശാലാ ജീവനക്കാരേയും പോലീസ് പിടികൂടി. സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ദൗത്യ സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: