വാഷിംഗ്ടണ്‍: ബരാക് ഹുസൈന് ഒബാമ വീണ്ടും അമേരിക്കന്‍ പ്രസിഡന്റ്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോംനിയെ പരാജയപ്പെടുത്തിയാണ് ഒബാമ രണ്ടാംതവണയും വൈറ്റ് ഹൗസിലെത്തുന്നത്. കറുത്ത വര്‍ഗക്കാരനായ ആദ്യ പ്രസിഡന്റ് എന്ന നിലയില്‍ ഒബാമ ചരിത്രത്തില്‍ ഇടം നേടിയിരുന്നു. ഇപ്പോള്‍ തുടര്‍ച്ചയായ രണ്ടാംതവണയും പ്രസിഡന്റ് പദത്തിലെത്തി അദ്ദേഹം വീണ്ടും ചരിത്രത്തില്‍ സ്ഥാനം പിടിക്കുകയാണ്. 538 അംഗ ഇലക്ടറല്‍ കോളേജില്‍ 270 പേരുടെ പിന്തുണയാണ് ജയിക്കാന്‍ വേണ്ടത്. 303 വോട്ടുകള്‍ ഒബാമയും 206 വോട്ടുകള്‍ റോംനിയും നേടി. കൂടുതല്‍ ഫലങ്ങള്‍ പുറത്തുവരുന്നതേയുള്ളു. നാല് വര്‍ഷം കൂടി എന്നായിരുന്നു വിജയം ഉറപ്പിച്ച ശേഷമുള്ള ഒബാമയുടെ ആദ്യപ്രതികരണം. സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റായ ട്വിറ്ററിലൂടെയാണ് ഒബാമ ലോകത്തെ തന്റെ ആദ്യപ്രതികരണമറിയിച്ചത്. നിങ്ങള്‍ മൂലമാണ് അത് സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടിയ ഒബാമ ജനങ്ങള്‍ക്ക് നന്ദി രേഖപ്പെടുത്തി.
രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാന്‍ ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ എതിര്‍സ്ഥാനാര്‍ത്ഥിയായിരുന്ന മിറ്റ് റോംനിയോട് അഭ്യര്‍ത്ഥിക്കുമെന്ന് വിജയമാഘോഷിക്കാന്‍ തെരഞ്ഞെടുപ്പ് പ്രചാരണകേന്ദ്രമായ ചിക്കാഗോയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഒബാമ പറഞ്ഞു. കൂടുതല്‍ നിശ്ചയദാര്‍ഢ്യത്തോടെയും ഊര്‍ജ്ജത്തോടെയും താന്‍ വൈറ്റ് ഹൗസിലേക്ക് തിരികെ വരികയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്യം കടുത്ത സാമ്പത്തികപ്രതിസന്ധി നേരിടുന്ന സമയമാണെന്നും അത് പരിഹരിക്കാന്‍ പുതിയ പ്രസിഡന്റിന് കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും പരാജയം സമ്മതിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മിറ്റ് റോംനി പ്രതികരിച്ചു. ബോസ്റ്റണില്‍ നടത്തിയ വികാരപരമായ പ്രസംഗത്തിലാണ് മിറ്റ് റോംനി പരാജയം സമ്മതിച്ചത്. അമേരിക്കയിലും അമേരിക്കന്‍ ജനതയിലും താന്‍ ഇപ്പോഴും വിശ്വസിക്കുന്നതായും റോംനി പറഞ്ഞു.
അമ്പത് സംസ്ഥാനങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ആദ്യഫലസൂചനകള്‍ ഒബാമയ്ക്ക് അനുകൂലമായിരുന്നു.മധ്യവര്‍ഗ വോട്ടര്‍മാരുടെ വോട്ടുകളാണ് ഒബാമയുടെ വിജയത്തിന് നിര്‍ണായകമായതെന്നാണ് വിലയിരുത്തപ്പെടുന്നത്. വിസ്കോണ്‍സില്‍, പെന്‍സില്‍വാനിയ, മിഷിഗണ്‍, കോളറാഡോ, ഒഹായെ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ആധിപത്യം നേടിയതും ഒബാമയുടെ വിജയത്തെ സഹായിച്ചു. ഏറ്റവും കൂടുതല്‍ ഇലക്ടറല്‍ വോട്ടുകളുള്ള കാലിഫോര്‍ണിയയില്‍ 57 ശതമാനം പേരും ഒബാമയ്ക്ക് അനുകൂലമായി വോട്ടുചെയ്തു.
പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ജനപ്രതിനിധിസഭയിലെ ചില സീറ്റുകളിലേക്കും സെനറ്റിലേക്കും ചില സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍ സ്ഥാനത്തേക്കും ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടന്നിരുന്നു. സെനറ്റില്‍ ഡെമോക്രാറ്റുകള്‍ ആധിപത്യം നേടിയപ്പോള്‍ പ്രതിനിധി സഭ റിപ്പബ്ലിക്കുകള്‍ കയ്യടക്കി. നൂറംഗ സെനറ്റിലെ മൂന്നിലൊന്ന് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള ഇലക്ടറല്‍ കോളേജിലേക്കുള്ള തെരഞ്ഞെടുപ്പാണ് ചൊവ്വാഴ്ച നടന്നത്. തെരഞ്ഞെടുക്കപ്പെട്ട ഇല്ക്ടര്മാര് അടുത്തമാസം 17 ന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് ഔപചാരികമായി വോട്ട് രേഖപ്പെടുത്തും. ജനുവരി ആറിന് യുഎസ് കോണ്‍ഗ്രസില്‍ വോട്ടെണ്ണി ഔപചാരികമായി പ്രസിഡന്റിനെ പ്രഖ്യാപിക്കും. അമേരിക്കയുടെ പരമ്പരാഗതരീതിയനുസരിച്ച് ജനുവരി 20നാണ് പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യേണ്ടത്. എന്നാല്‍ ജനുവരി 20 ഞായറാഴ്ചയായതിനാല്‍ 21നായിരിക്കും ഒബാമയുടെ സത്യപ്രതിജ്ഞ.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വാശിയേറിയതും പണച്ചെലവുള്ളതുമായ പ്രസിഡന്റ് തെരഞ്ഞെടുപ്പിനാണ് ലോകം സാക്ഷ്യം വഹിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ഫലം പ്രവചനാതീതമെന്നായിരുന്നു വോട്ടെടുപ്പിന്റെ ആദ്യമണിക്കൂറുകളില്‍ മാധ്യമങ്ങളുടെ വിലയിരുത്തല്‍. സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് അമേരിക്കയെ രക്ഷിക്കാന്‍ ഒബാമയ്ക്ക് കഴിഞ്ഞില്ലെങ്കിലും സാമ്പത്തിക തിരിച്ചുവരവിന്റെ സൂചന നല്കാന് അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇത് ജനങ്ങള്‍ അംഗീകരിച്ചതിന്റെ സൂചനയായാണ് വിജയം വിലയിരുത്തപ്പെടുന്നത്. സാമ്പത്തിക ഉത്തേജക പാക്കേജ് പാസ്സാക്കിയതും അമേരിക്കയുടെ ശത്രു ഒസാമ ബിന്‍ ലാദനെ വധിച്ചതും അഫ്ഗാനിസ്ഥാനില്‍ നിന്ന് അമേരിക്കന്‍സൈന്യത്തെ ഘട്ടംഘട്ടമായി പിന്‍വലിച്ചതും ഒബാമയുടെ നേട്ടങ്ങളില്‍ പ്രധാനപ്പെട്ടവയാണ്. എന്നാല്‍ തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ ഒബാമ പരാജയപ്പെട്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കയിലെ തൊഴില്‍ രഹിതരുടെ എണ്ണം 7.9 ശതമാനമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: