കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂളിലുണ്ടായ ചാവേറാക്രമണത്തില്‍ 29 പേര് കൊല്ലപ്പെട്ടു. 52 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പേര്‍ഷ്യന്‍ പുതുവര്‍ഷം ആഘോഷിക്കാന്‍ ആളുകള്‍ ഒത്തുകൂടിയ കാബൂളിലെ ആരാധാനാലയമായിരുന്നു അക്രമിയുടെ ലക്ഷ്യമെന്ന് സിറ്റി പലീസ് മേധാവി അറിയിച്ചു. എന്നാല്‍ ലക്ഷ്യ സ്ഥാനത്ത് എത്തും മുന്‍പ് സുരക്ഷാ ജീവനക്കാര്‍ തിരിച്ചറിഞ്ഞതോടെ ഇയാള്‍ സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. പ്രാദേശിക സമയം ഉച്ചയ്ക്ക് 12.40നായിരുന്നു ആക്രമണം ഉണ്ടായത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ജനുവരിയില്‍ നടന്ന താലിബാന് ആക്രമണത്തില്‍ നൂറോളം പേരും രണ്ടാഴ്ച മുന്‍പുണ്ടായ ചാവേറാക്രമണത്തില്‍ 9 പേരും കാബൂളില്‍ കൊല്ലപ്പെട്ടിരുന്നു. രാജ്യ തലസ്ഥാനത്ത് തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ ജനങ്ങളെ സംരംക്ഷിക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചയാണ് സൂചിപ്പിക്കുന്നതെന്ന ആരോപണങ്ങള്‍ ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു.
ബുധനാഴ്ചത്തെ ആക്രമണത്തെ നാണക്കേട് എന്നാണ് അഫ്ഗാനിലെ അമേരിക്കന്‍ സ്ഥാനപതി ജോണ്‍ ആര് ബ്രാസ് വിശേഷിപ്പിച്ചത്. വരും നാളുകളില്‍ അഫ്ഗാന് ഭരണകൂടവുമായി സഹകരിച്ച് അമേരിക്ക അവിടെ സമാധാനം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: