കൊച്ചി: ചെങ്ങന്നൂരിലെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ സംസ്ഥാന മുന്നാക്ക ക്ഷേമ കോര്പ്പറേഷന് ചെയര്മാന് ആര്. ബാലകൃഷ്ണ പിള്ളയുടെ പ്രസംഗം വിവാദമാകുന്നു. മന്ത്രിയായിരിക്കെ ‘പഞ്ചാബ് മോഡല്‍’ പ്രസംഗിച്ച് രാജിവെക്കേണ്ടിവന്ന പിള്ളയുടെ ‘പാക്കിസ്ഥാന് ബോംബ് പ്രസംഗമാണ്’ കാരണം.
ചെങ്ങന്നൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജി ചെറിയാന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു മന്ത്രിപദവിക്ക് തുല്യ ചുമതലയുള്ള ചെയര്മാന് പിള്ള. ബിജെപി വിരുദ്ധ രാഷ്ട്രീയവും പ്രധാനമന്ത്രി നരേന്ദ്ര മോദി ആക്ഷേപവും കഴിഞ്ഞ് ബാലകൃഷ്ണപിള്ള പറഞ്ഞത് കടുത്ത രാജ്യദ്രോഹമാണ്. ”… ഇനി ഒറ്റ മാര്‍ഗ്ഗമേയുള്ളു, വടക്കേ ഇന്ത്യയില്‍ പിടിച്ചുനില്ക്കാന്. ആരംഭിച്ചിട്ടുണ്ട് അതിനുള്ള വേല. പാക്കിസ്ഥാനിലേക്ക് പോയി രണ്ട് ബോംബു പൊട്ടിക്കുക. രാജ്യത്തെ ഹിന്ദുക്കളെ രക്ഷിക്കാന്‍ വേണ്ടിയായിരുന്നുവെന്ന് പറയുക. സൂക്ഷിച്ചിരുന്നോ കാണാന്‍ തുടങ്ങിയിട്ടുണ്ട്. ടിവി നോക്കിയിരുന്നാല്‍ മതി…” പിള്ള പറഞ്ഞു.
മോദിയുടെ രാഷ്ട്രീയത്തോടുള്ള വിരോധത്തില്‍ പിള്ള പറഞ്ഞത് കടുത്ത രാജ്യദ്രോഹമാണ്. പാക്കിസ്ഥാനില്‍ ഇന്ത്യ ബോംബിടുമെന്ന മുന്നറിയിപ്പും അത് ഹിന്ദുക്കളെ രക്ഷിക്കാനാണെന്ന് പറയുമെന്ന പ്രചാരണവും രാജ്യത്ത് സമുദായ സ്പര്‍ദ്ധയും വര്‍ഗ്ഗീയ സംഘര്‍ഷവും ഉണ്ടാക്കാനിട നല്‍കും. പാക്കിസ്ഥാനില്‍ ഇന്ത്യ ബോംബു പൊട്ടിക്കുമെന്ന ഇന്ത്യയിലെ നേതാവ് പ്രസ്താവിച്ചത് അന്താരാഷ്ട്ര വേദികളില്‍ പോലും പാക്കിസ്ഥാന് ഇന്ത്യാവിരുദ്ധമായി ഉപയോഗിക്കാനിടയുള്ളതാണ് ഈ പ്രസ്താവന.
2016 ആഗസ്ത് രണ്ടിന് പത്തനാപുരത്ത് എന്‍എസ്എസ് യോഗത്തില്‍ മതന്യൂനപക്ഷങ്ങളെ പരിഹസിച്ച് സംസാരിച്ചിരുന്നു. ”സംസ്ഥാനത്ത് മുസ്ലിം, ക്രിസ്ത്യന്‍ പള്ളികളുടെ എണ്ണം ക്രമമില്ലാതെ കൂടുന്നു, അഞ്ചുനേരം മുസ്ലിം പള്ളികളില്‍ നിന്നുയരുന്ന നമാസ് ആഹ്വാനം നായ ഓരിയിടും പോലെയാണ്,” തുടങ്ങിയവയായിരുന്നു പരാമര്‍ശങ്ങള്‍. ഇത് കോടതിയിലെത്തിയപ്പോള്‍ മാപ്പു പറഞ്ഞ് കേസില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു.
സംസ്ഥാന മന്ത്രിയായിരിക്കെ, കേരളത്തിന് റെയില്‍വേ കോച്ച് ഫാക്ടറി കിട്ടാന്‍ പഞ്ചാബ് മോഡല്‍ ഭീകരവാദം വേണ്ടിവരുമെന്ന് പ്രസംഗിച്ചതിന്, ഭരണഘടനാ ലംഘനത്തിന് പിള്ളയ്ക്ക് മന്ത്രിപദവി രാജിവെക്കേണ്ടി വന്നിരുന്നു.
നിലവില്‍ ക്യാബിനറ്റ് റാങ്കില്‍ ചുമതലവഹിക്കുന്ന പിള്ള സമുദായ സ്പര്‍ദ്ധ വളര്‍ത്തുന്ന രാജ്യ വിരുദ്ധ പ്രസംഗം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പരാതികള്‍ അധികൃതര്‍ക്ക് നല്‍കിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: