ന്യൂദല്‍ഹി: ഇറ്റ്സ് ടൈം ടു ഡിലീറ്റ് ഫേസ്ബുക്ക്, ഇന്നലെ ഏറ്റവും ലോകശ്രദ്ധ നേടിയ ട്വീറ്റ്. അഞ്ചു കോടി അമേരിക്കക്കാരുടെ രഹസ്യങ്ങള്‍ ചോര്‍ത്തിയതിനു കൂട്ടു നിന്നു എന്ന കടുത്ത ആരോപണം നേരിടുന്ന ഫേസ്ബുക്കിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി വാട്സ്ആപ് സഹസ്ഥാപകന്‍ ബ്രയാന്‍ അക്ടണ് ആണ് ഇങ്ങനെ ട്വീറ്റ് ചെയ്തത്.
പത്തൊമ്പതു ബില്യണ്‍ ഡോളറിന് 2014ല്‍ വാട്സ്ആപ്പിനെ ഫേസ്ബുക്ക് സ്വന്തമാക്കിയിരുന്നു. എങ്കിലും ഫേസ്ബുക്കുമായി സഹകരിച്ചു നീങ്ങുകയായിരുന്നു ബ്രയാന്‍. എന്നാല്‍ ഈ വര്‍ഷമാദ്യം ഫേസ്ബുക്കുമായുള്ള ചങ്ങാത്തം അവസാനിപ്പിച്ച് സിഗ്നല്‍ ഫൗണ്ടേഷന് പുതിയ സ്ഥാപനം തുടങ്ങി.
ഫേസ്ബുക്കുമായി സഹകരിച്ചിരുന്ന ബ്രയാന്‍ തന്നെ ഫേസ്ബുക് ഉപേഷിക്കാന്‍ സമയമായി എന്നു ട്വീറ്റ് ചെയ്തത് വലിയ ചര്‍ച്ചയായി. ഇന്നലെ രാവിലെ ഫേസ്ബുക്കിന്റെ ഓഹരിമൂല്യം ഏഴു ശതമാണ് ഇടിഞ്ഞത്. ബ്രയാനും ജോന് കൗമും ചേര്‍ന്നാണ് വാട്സ്ആപ് ആവിഷ്കരിച്ചത്. വിറ്റതും ഒന്നിച്ചെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍. ഈ ഇടപാടിലൂടെ വന്‍ തുക സ്വന്തമാക്കിയ ബ്രയാന്‍ ഇപ്പോള്‍ ഐടി രംഗത്തെ കോടീശ്വരന്മാരില് ഒരാളാണ്. 2018 മാര്‍ച്ചിലെ കണക്കനുസരിച്ച് 5.5 ബില്യണ്‍ ഡോളറാണ് ബ്രയാന്റെ സമ്പാദ്യം. ജാന്‍ കൗം ഇപ്പോഴും ഫേസ്ബുക്കിനൊപ്പമാണ്. കൈമാറ്റത്തിനു ശേഷവും വാട്സ്ആപ്പിന്റെ സിഇഒയായി ജാന്‍ തുടരുകയാണ്.
വിവരങ്ങള്‍ ചോര്‍ത്തിയ കേംബ്രിജ് അനലിറ്റിക്ക എന്ന കമ്പനിയുമായി സഹകരിച്ചിരുന്നു എന്ന കാര്യം ഫേസ്ബുക് സമ്മതിച്ചു. എന്നാല്‍ ചോര്‍ത്തലില്‍ പങ്കില്ല. അനുവദിച്ച അവസരങ്ങള്‍ അനലിറ്റിക്ക എങ്ങിനെ ദുരപയോഗപ്പെടുത്തി എന്നന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിച്ചതായും ഫേസ്ബുക് അറിയിച്ചു.
എന്നാല്‍ ഇപ്പോഴും പരസ്യ പ്രതികരണത്തിന് ഫേസ്ബുക് സിഇഒ മാര്‍ക് സുക്കര്‍ബെര്‍ഗ് തയാറായിട്ടില്ല. എവിടെയാണ് സുക്കര്‍ബെര്‍ഗ് എന്ന ചോദ്യം ഉയരുമ്പോഴും ലോകത്തിലെ ഏറ്റവും ശ്രദ്ധേയനും സമ്പന്നനുമായ സിഇഒ വെളിച്ചത്തു വരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: