ആലപ്പുഴ: നഗരസഭ കരളകം വാര്‍ഡിലെ പുന്നമടയില്‍ നിന്ന് – നെഹ്റുട്രോഫി വാര്‍ഡിലേക്കുള്ള പാലം നിര്‍മ്മാണത്തിന് ഭരണാനുമതി ലഭിച്ചിട്ടും പണികള്‍ ആരംഭിച്ചില്ല. കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പുന്നമടക്കായലിന് കുറുകെ കരളകം വാര്‍ഡിലെ പുന്നമട ഭാഗത്തുനിന്ന് നെഹ്റുട്രോഫി വാര്‍ഡിനെ ബന്ധിപ്പിക്കുന്ന പാലം നിര്‍മ്മാണത്തിന് പദ്ധതി തയ്യറാക്കിയത്.
600 ലധികം കുടുംബങ്ങള്‍ക്ക് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏകമാര്‍ഗം ജലഗതാഗത വകുപ്പിന്റെ യാത്രബോട്ടുകളും ചെറുവള്ളങ്ങളും മാത്രമാണ്. ചെറിയ വാഹനങ്ങള്‍ക്കുകൂടി കടന്നുപോകാന്‍ കഴിയുന്ന തരത്തില്‍ നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാണ്.
ആദ്യഘട്ടത്തില്‍ നഗരസഭയുടെ ബഡ്ജറ്റില്‍ 4.60 കോടി രൂപ അനുവദിച്ചിരുന്നു. എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും തുടര്‍നടപടികള്‍ ഒന്നും മുന്നോട്ട് പോകാതിരുന്നത് തിരിച്ചടിയായി. ഇരുകരയിലുമുള്ളവര്‍ക്ക് രോഗങ്ങള്‍ വന്നാല്‍ കൃത്യസമയത്ത് ആശുപത്രിയിലെത്താന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. നാട്ടുകാര്‍ സമരപരിപാടികളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് കഴിഞ്ഞ മാസം പാലം നിര്‍മ്മാണത്തിനുള്ള ഭരണാനുമതി ലഭിച്ചത്. കരാര്‍ നല്കി നിര്‍മ്മാണം വേഗത്തിലാക്കാനുള്ള നടപടി കാലതാമസമില്ലാതെ നടപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നഗരസഭ ഇക്കാര്യത്തില്‍ ഗുരുതര വീഴ്ചയാണ് വരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: