ചണ്ഡീഗഡ്: പഴയ കൊലക്കേസ് കോണ്‍ഗ്രസ് നേതാവും പഞ്ചാബ് മന്ത്രിയുമായ നവജ്യോത്സിങ്ങ് സിദ്ധുവിനെ കുടുക്കിലാക്കി. 30 വര്‍ഷം പഴക്കമുള്ള കേസില്‍ അവസാന വിചാരണ ഉടന്‍ തുടങ്ങും. 1988ലാണ് സംഭവം. സിദ്ധുവും സുഹൃത്ത് രൂപീന്ദര്‍ സിങ്ങ് സന്ധുവും കാറില്‍ പോകുമ്പോള്‍ വഴിയില്‍ മറ്റു വണ്ടികള്‍ക്ക് തടസമുണ്ടാകുന്ന രീതിയില്‍ വാഹനം നിര്‍ത്തിയിട്ടു. ഇത് പിന്നാലെ വന്ന ഒരു ഡ്രൈവര്‍ ചോദ്യം ചെയ്തു. തര്‍ക്കത്തില്‍ ഇരുവരും ചേര്‍ന്ന് അയാളെ മര്‍ദിച്ചു കൊല്ലുകയായിരുന്നു.
കേസില്‍ 99ല്‍ പാട്യാല കോടതി ഇവരെ വെറുതേ വിട്ടെങ്കിലും അപ്പീലില്‍ പഞ്ചാബ് ഹരിയാന കോടതി 2006ല്‍ ഇവരെ മൂന്നു വര്‍ഷം തടവിന് വിധിച്ചു. തുടര്‍ന്ന് സിദ്ധുവിന് ലോകസഭാംഗത്വം രാജിവയ്ക്കേണ്ടിവന്നിരുന്നു. പിന്നീട് 2007ല്‍ സുപ്രീം കോടതി ഹൈക്കോടതി വിധി സ്റ്റേ ചെയ്തു. തുടര്‍ന്ന് സിദ്ധുവും കൂട്ടാളിയും ജാമ്യമെടുത്തു. 2007 ജനുവരിയിലാണ് ഇവര്‍ക്ക് ജാമ്യം ലഭിച്ചത്.
കേസില്‍ തുടര്‍ നടപടികള്‍ ഇഴഞ്ഞു നീങ്ങിയതിനാല്‍ ഇരുവരും അന്ന് നേടിയ ജാമ്യത്തിന്റെ ബലത്തിലാണ് പുറത്തു കഴിഞ്ഞത്. പഴയ കേസില്‍ സുപ്രീംകോടതി ചൊവ്വാഴ്ച വീണ്ടും വാദം കേട്ടു തുടങ്ങി. അന്തിമ വാദമായതിനാല്‍ തീരുമാനം അധികം വൈകുകയുമില്ല. ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചാല്‍ സിദ്ധു ജയിലിലാകും മന്ത്രി, എംഎല്‍എ പദവികളും പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: