തിരുവനന്തപുരം: അന്താരാഷ്ട്ര കള്ളക്കടത്തുകാരന് ബിഷു ഷെയ്ക്കിന്റെ ജാമ്യഹര്‍ജി കോടതി തള്ളി. ഉന്നതബന്ധമുള്ള പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ ബംഗ്ലാദേശിലേക്ക് കടന്നുകളയുമെന്നും അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും സിബിഐ വാദിച്ചു. അതിര്ത്തിസുരക്ഷാസേനയിലെ ഉന്നതഉദ്യോഗസ്ഥര്‍ പ്രതിയില്‍ നിന്നും കൈക്കൂലി വാങ്ങിയതായി തെളിഞ്ഞിട്ടുണ്ടെന്നും സിബിഐ പറഞ്ഞു. ജാമ്യം അനുവദിക്കരുതെന്ന സിബിഐവാദം കണക്കിലെടുത്ത് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി ജഡ്ജി നാസര്‍ ജാമ്യഹര്‍ജി തള്ളുകയായിരുന്നു.
സിബിഐ കസ്റ്റഡിയില്‍ ഉള്ളത് അന്താരാഷ്ട്ര കള്ളക്കടത്തുകാരന് ബിഷു ഷെയ്ക്ക് അല്ലെന്ന് കഴിഞ്ഞ ദിവസം പ്രതിഭാഗം കോടതിയില്‍ വാദിച്ചിരുന്നു. സിബിഐ പിടികൂടിയതു കൊല്‍ക്കത്തയില്‍ ബിസിനസ് നടത്തുന്ന മുഹമ്മദ് ഇമാമുല്‍ ഹഖ് എന്നയാളാണെന്നും ഇയാള്‍ ബിഷു ഷെയ്ക്കാണെന്ന് തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. കഴിഞ്ഞ 15 ദിവസമായി ബിഷു ഷെയ്ക്ക് സിബിഐ കസ്റ്റഡിയിലാണ്. ജാമ്യഹര്‍ജി തള്ളിയതോടെ ബിഷുഷെയ്ക്കിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടണമെന്ന സിബിഐ അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി അംഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: