കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തുന്നതിനെതിരെ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തെ കായികമായി നേരിടാന്‍ സിപിഎം. കേരളം കീഴാറ്റൂരിലേക്കെന്ന പേരില്‍ വയല്‍ക്കിളികള്‍ 25 ന് നടത്തുന്ന സമരത്തിനു മുമ്പ് നാടിന് കാവല്‍ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ച് സംഘര്‍ഷം സൃഷ്ടിക്കാനുള്ള നീക്കമാണ്.
വയല്‍ക്കിളി സമരത്തിന് സിപിഎം ഇതര രാഷ്ട്രീയ, പരിസ്ഥിതി സംഘടനകളില്‍ നിന്ന് വ്യാപകമായ പിന്തുണയാണ് ലഭിക്കുന്നത്. സമരപരിപാടികളില്‍ സിപിഎം നേതൃത്വത്തിന് ഇരട്ടത്താപ്പാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തക മേധാപട്കര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതികരിച്ചത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി. എല്‍ഡിഎഫിലെ മറ്റ് സംഘടനകളും വയല്‍ക്കിളി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സമരക്കാരെ അറസ്റ്റ് ചെയ്യുകയും സമരപ്പന്തല്‍ കത്തിക്കുകയും ചെയ്തതില്‍ രാഷ്ട്രീയ പരമായും സിപിഎം ഒറ്റപ്പെട്ടു. സമരപ്പന്തല്‍ കത്തിച്ചതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നാണ് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് പറഞ്ഞതെങ്കിലും മുന്‍ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പടെ അറസ്റ്റിലായതോടെ വാദം പൊളിഞ്ഞു.
കൃഷിക്കാരെ അറസ്റ്റ് ചെയ്ത് സമരപ്പന്തല്‍ കത്തിച്ചതോടെ സമരം അവസാനിച്ചു എന്ന കണക്ക് കൂട്ടലിലായിരുന്നു സിപിഎം . എന്നാല്‍ സമരത്തിന്വിവിധ കോണുകളില്‍ നിന്നുള്ള പിന്തുണ വര്‍ദ്ധിക്കുകയാണ് ചെയ്തത്. സാംസ്കാരിക നായകന്മാരും, പരിസ്ഥിതി പ്രവര്‍ത്തകരും സമരപ്പന്തല്‍ കത്തിച്ചതിനെ നിശിതമായി വിമര്‍ശിച്ചതോടൊപ്പം സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. കേരളം കീഴാറ്റൂരിലേക്ക് എന്ന പേരില്‍ സമരം പുനരാരംഭിക്കാന്‍ വയല്‍ക്കിളികള്‍ തീരുമാനിച്ചത് തന്നെ സമരത്തിന് കൂടുതല്‍ പിന്തുണ ലഭിച്ചതിനാലാണ്.
പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സിപിഎം നേതൃത്വം നാടിന് കാവല്‍ എന്ന പേരില്‍ സമരവുമായി മുന്നോട്ട് വരുന്നത്. വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ അണിനിരത്തി കീഴാറ്റൂരിലേക്ക് മാര്‍ച്ച് നടത്താനാണ് പദ്ധതി. 25 ന് ശേഷം കീഴാറ്റൂരില്‍ പന്തല്‍ കെട്ടി സമരം നടത്താനാണ് സിപിഎം നീക്കം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെ അണിനിരത്തി വയല്‍ക്കിളികളുടെ സമരത്തെ പിന്തുണയ്ക്കുന്നവരെ കീഴാറ്റൂരില്‍ വിലക്കുക എന്ന സമ്മര്‍ദ്ദ തന്ത്രം കൂടി സിപിഎം നീക്കത്തിന് പിന്നിലുണ്ട്. സമരക്കാരെ കായികമായി നേരിടാനുള്ള സിപിഎം നീക്കം പ്രദേശത്ത് മറ്റൊരു നന്ദിഗ്രാം സൃഷ്ടിക്കുമോ എന്ന ആശങ്ക ജനങ്ങളില്‍ ഉയര്‍ത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: