കാട്ടാക്കട (തിരുവനന്തപുരം): വര്‍ക്കലയില്‍ കോടികള്‍ വിലമതിക്കുന്ന സര്‍ക്കാര്‍ ഭൂമി അനധികൃതമായി പതിച്ചു നല്‍കിയെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ സബ് കളക്ടര്‍ ദിവ്യ എസ്. അയ്യര്‍ക്കും അരുവിക്കര എംഎല്‍എ കെ.എസ്. ശബരീനാഥനുമെതിരെ വീണ്ടും ഭൂമി വിവാദം. കുറ്റിച്ചല്‍ പഞ്ചായത്തിന്റെ അരക്കോടിയിലേറെ വിലവരുന്ന 10 സെന്റ് ഭൂമി ഭര്‍ത്താവിന്റെ സുഹൃത്തും കോണ്‍ഗ്രസ് പ്രാദേശികനേതാവുമായ വ്യക്തിക്ക് പതിച്ചു നല്കാന് ദിവ്യ ഉത്തരവിട്ടെന്നാണ് പുതിയ ആരോപണം.
കാട്ടാക്കട താലൂക്കില്‍ മണ്ണൂര്‍ക്കര വില്ലേജില്‍ ബ്ലോക്ക് 44 ല്‍ റീസര്‍വേ 340/9ല്‍ ഉള്‍പ്പെട്ട കുറ്റിച്ചല്‍ പഞ്ചായത്ത് വക കോട്ടൂരിലുള്ള 83.05 സെന്റില്‍ 10 സെന്റാണ് ഗുണപരമായ വിനിയോഗത്തിന് സ്വകാര്യവ്യക്തിക്ക് പതിച്ചു നല്കാന് 2017ല്‍ സബ് കളക്ടര്‍ ഉത്തരവിട്ടിരിക്കുന്നത്. കോണ്‍ഗ്രസ് പ്രാദേശിക നേതാവും കെ.എസ്. ശബരീനാഥന് എംഎല്‍എയുടെ സുഹൃത്തുമായ കോട്ടൂര്‍ അഫ്സല് മന്‍സിലില്‍ നസീറിനാണ് ഭൂമി പതിച്ചുനല്കാന് സബ് കളക്ടര്‍ ഉത്തരവിട്ടതത്രെ. സെന്റിന് 6 ലക്ഷം കമ്പോള വിലയുള്ളതാണ് ഈ വസ്തു. എന്നാല്‍ പത്തുസെന്റിന് ആറുലക്ഷം കമ്പോളവില ഈടാക്കി പതിച്ചു നല്‍കാനാണ് ഉത്തരവ്.
താലൂക്ക് അസസ്മെന്റ് രജിസ്റ്ററില്‍ കുറ്റിച്ചല്‍ പഞ്ചായത്ത് വകയാണ് ഭൂമിയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പഞ്ചായത്തിന്റെ അഭിപ്രായം ചോദിക്കാതെയാണ് പതിച്ചു നല്കാന് തീരുമാനിച്ചതെന്നും ആക്ഷേപമുണ്ട്. ഈ ഭൂമിയില്‍ അനധികൃതമായി കെട്ടിടവും നിര്‍മിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: