കോട്ടയം: കഞ്ഞിക്കുഴിയില്‍ പുതിയ റെയില്‍വേ മേല്‍പാലം നാലുവരിയാകാന് സാധ്യത. പാലം നിര്‍മിക്കുന്ന പ്രദേശം സന്ദര്‍ശിച്ച വിദഗ്ധര്‍ നാലുവരിക്ക് സ്ഥലം ലഭ്യമാണെന്ന് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് ഉന്നതാധികാരികളുടെ അനുമതി ലഭ്യമാക്കണം. ഈമാസം അവസാനം റെയില്‍വേ ജനറല്‍ മാനേജരുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധിക്കും. തുടര്‍ന്നു ചേരുന്ന റെയില്‍വേ ഉന്നതാധികാര സമിതി ചര്‍ച്ച ചെയ്ത ശേഷമാകും അന്തിമ തീരുമാനമെടുക്കുക.
നിലവില്‍ രണ്ടുവരിയായി നിര്‍മിക്കാന്‍ തീരുമാനിച്ച കഞ്ഞിക്കുഴി റെയില്‍വേ ഓവര്‍ ബ്രിഡ്ജ് നാലുവരിയാക്കാന്‍ സ്ഥലം ലഭ്യമാണ്. സമീപത്തുള്ള പ്ലാന്റേഷന് കോര്പറേഷന് ഓഫീസിന്റെ മുന്‍ഭാഗം എടുക്കേണ്ടി വരും. മറ്റൊരു ചെറിയ കെട്ടിടവും പൊളിച്ചുനീക്കണം.
നിലവിലെ റോഡിന്റെ മധ്യത്തില്‍നിന്ന് രണ്ടുവശത്തേക്കും 11 മീറ്റര്‍ വീതം എടുത്ത് പാലവും അപ്രോച്ച് റോഡും നിര്‍മിക്കാനാണ് ആലോചിക്കുന്നത്. റോഡിന്റെ ഒരുവശത്തിന്റെ ഉയരം നാലര മീറ്ററിലധികം വരും. പിന്നീട് സ്ഥലം ബാക്കിയില്ലാത്തതിനാല്‍, റോഡ് നിര്‍മാണ സമയത്ത് താല്കാലിക റോഡ് എവിടെ പണിയുമെന്ന പ്രശ്നമുണ്ട്. സുപ്രധാനമായ കെകെ റോഡ് അടച്ചിട്ട് നിര്‍മാണം സാധ്യമല്ല. അതിനാല്‍ റോഡ് രണ്ടു ഘട്ടമായി നിര്‍മിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നുണ്ട്. ആദ്യം മധ്യത്തിലെ പതിനാല് മീറ്റര്‍ നിര്‍മാണം പൂര്‍ത്തിയാക്കി തുറന്നുകൊടുത്ത ശേഷം ഇരുവശങ്ങളിലുള്ള നിര്‍മാണം രണ്ടാം ഘട്ടമായി പൂര്‍ത്തിയാക്കാമെന്നാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: