വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ വലിയ പരിവര്‍ത്തനങ്ങള്‍ക്ക് വേദിയൊരുക്കിക്കൊണ്ടിരിക്കുകയാണ്. ആ പരിവര്‍ത്തനത്തെ കേവലം ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടമായോ പ്രതിമകള്‍ തകര്‍ക്കുന്ന സംഭവങ്ങളായോ ചുരുക്കിക്കാണാന്‍ ശ്രമിക്കുന്നത് ആര്‍ക്കും ഗുണം ചെയ്യില്ല.
ജനപ്രിയ മുഖങ്ങള്‍ തങ്ങളുടെ വിജയത്തിലും പരാജയത്തിലും വികാരങ്ങളുടെ അലകള്‍ സൃഷ്ടിക്കാറുണ്ട്. ആര്‍ക്കും അത് കാണാതിരിക്കാനാകില്ല. തോല്‍വിയടഞ്ഞ നായകന്മാരും ഉദിച്ചുയര്‍ന്ന മിശിഹമാരും ചരിത്രത്തില്‍ നിരവധിയുണ്ട്.
മൂന്നു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഭാരതീയ ജനതാപാര്‍ട്ടി ശ്രദ്ധേയമായ വിജയം കൈവരിച്ചു. തുടര്‍ന്ന് അങ്ങിങ്ങായി ചിലര്‍ എതിര്‍കക്ഷികളുടെ പ്രതിമകള്‍ തകര്‍ക്കാന്‍ പരസ്പരം മത്സരിച്ചിരുന്നു. പ്രധാനമന്ത്രി ശക്തമായ ഭാഷയിലാണ് അതിനെതിരെ പ്രതികരിച്ചത്. പ്രതിമകള്‍ തള്ളി താഴെയിടുന്നതും, പുതുതായി നിര്‍മിക്കുന്നതുമെല്ലാം ദേശീയശ്രദ്ധയെ വഴിതിരിച്ചുവിടാനേ ഉപകരിക്കൂ. അവിടങ്ങളിലുണ്ടായ വിജയത്തെക്കുറിച്ച് ഗൗരവമായി പഠിക്കുന്നതിനുപകരം എല്ലാവരുടെയും ശ്രദ്ധ പരസ്പരം പോര്‍വിളിക്കാനും തകര്‍ക്കാനുമുള്ള രാഷ്ട്രീയ കക്ഷികളുടെ ശക്തിയെക്കുറിച്ചാകും.
അങ്ങനെ ശ്രദ്ധ വഴിമാറി പോയാല്‍ അത് വലിയൊരു നഷ്ടമായിരിക്കും. പ്രത്യേകിച്ചും വടക്കുകിഴക്കന്‍ മേഖലയില്‍ ഭാരതീയ ജനതാപാര്‍ട്ടി വേരുറപ്പിക്കുന്ന അവസരത്തില്‍. മിസ്സോറാമാകട്ടെ, മേഘാലയമോ നാഗാലാന്‍ഡോ ത്രിപുരയോ മണിപ്പൂരോ ആകട്ടെ പ്രാദേശികവാദവും കഴിഞ്ഞുപോയ ചരിത്രത്തിന്റെ ഭാണ്ഡക്കെട്ടുമെല്ലാം ചേര്‍ന്ന് മോചനത്തിനുവേണ്ടിയുള്ള സായുധവിപ്ലവത്തിനുള്ള വിത്തുകള്‍ അവിടെ പാകിയിരുന്നു.
മണിപ്പൂരില്‍ മാത്രം അരഡസനിലധികം സായുധസംഘങ്ങളുണ്ട്. അവര്‍ക്ക് എല്ലാംതന്നെ പ്രാദേശിക പിന്തുണയും ലഭിക്കുന്നുണ്ട്. പരസ്പരം തള്ളിപ്പറയുന്ന ഇത്തരം സംഘങ്ങളാണ് അവിടുത്തെ രാഷ്ട്രീയ ചിത്രത്തിലുള്ളത്.
ഇത്തരം സായുധസേനകളുടെ ആധിക്യം ആ മേഖലയില്‍നിന്നും സൈന്യത്തെ പിന്‍വലിക്കുന്നത് അസാധ്യമാക്കുന്നുണ്ട്. ഈ എല്ലാ സായുധസംഘങ്ങളും സൈന്യം പിന്മാറണമെന്നാവശ്യപ്പെടുന്നുണ്ട്. ഏതെങ്കിലും ഒരു വിഷയത്തില്‍പോലും യോജിപ്പിലെത്താന്‍ സാധിക്കാത്ത ഈ സംഘങ്ങളെല്ലാം സൈന്യത്തെ പിന്‍വലിക്കണമെന്ന കാര്യത്തില്‍ ഏകാഭിപ്രായക്കാരാണ്.
നാഗാലാന്‍ഡില്‍ ഈ വിമോചനവാദികള്‍ രണ്ടു വിഭാഗങ്ങളായി തീര്‍ന്നിട്ടുണ്ട്. ഒരു കൂട്ടര് മ്യാന്മറിലെ വിമോചനവാദികളുടെ കൈയിലെ കളിപ്പാവയായി മാറുകയും ചെയ്തു. ഏതുവിധേനയും ന്യൂദല്‍ഹിയെ സമ്മര്‍ദ്ദത്തിലാഴ്ത്താന്‍ പണിപ്പെടുന്ന ചീന കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനുള്ള ശ്രമത്തിലാണ്. നാഗാലാന്‍ഡിലെ അവസരം നഷ്ടപ്പെടുത്താന്‍ അവര്‍ ഒരുക്കമല്ല. ചില ചില വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഈ ഗോത്രവര്‍ഗ സംസ്ഥാനങ്ങളിലെ കഥയൊക്കെ ഒന്നുതന്നെയാണ്. കേന്ദ്രത്തിലും ഈ സംസ്ഥാനങ്ങളിലും ഒരുപാടു കാലം ഭരണത്തിലിരിക്കുകയും ഇവിടങ്ങളിലെ രാഷ്ട്രീയ ഭൂമികയില്‍ പ്രമുഖ ശക്തിയായി നിലകൊള്ളുകയും ചെയ്ത കോണ്‍ഗ്രസ് അവിടത്തെ ജനതയുടെ ഉള്ളില്‍ ദേശീയ ബോധത്തിന്റെ വിത്തു വിതയ്ക്കുന്നതില്‍ പരാജയപ്പെട്ടു. ഈ സംസ്ഥാനങ്ങളില്‍ കാലുറപ്പിക്കാന്‍ വേണ്ടി ഗോത്രവിഭാഗങ്ങള്‍ക്കിടയിലെ കലഹങ്ങളെ മുതലാക്കുകയും അതിനെ വളര്‍ത്തുകയുമാണ് കോണ്‍ഗ്രസ്സ് ചെയ്തത്.
ഈ മേഖലയില്‍ ക്രിസ്ത്യന്‍ മതം വളര്‍ത്തുക എന്നതായിരുന്നു ബ്രിട്ടീഷ് നയം. ബ്രിട്ടനിലെയും അമേരിക്കയിലെയും പള്ളികളില്‍നിന്നും ഗോത്രവര്‍ഗ്ഗക്കാരായ ക്രിസ്ത്യാനികളെ ഈ മേഖലയിലെ മതപ്രചാരണത്തിനായി കൊണ്ടുവന്നിരുന്നു. വിദേശ ഫണ്ടുള്ള ഈ പള്ളികള്‍ ദേശീയതയ്ക്കെതിരായ ഒരു നിലപാട് വച്ചുപുലര്ത്തിക്കൊണ്ടേയിരുന്നു. ബിജെപിയെ എതിര്‍ക്കുക എന്നതായിരുന്നു അവരുടെ മുഖ്യ അജണ്ട.
എഴുപതുവര്ഷങ്ങള്ക്കിപ്പുറം അവിടുത്തെ ജനങ്ങള്‍ സത്യം മനസ്സിലാക്കി തുടങ്ങിയിരിക്കുന്നു. നഷ്ടമായ അവസരങ്ങളെക്കുറിച്ചവര് ബോധവാന്മാരായിരിക്കുന്നു. ബിജെപിയെ രാക്ഷസവല്ക്കരിച്ച് ചിത്രീകരിക്കുന്നതിലര്ത്ഥമില്ലെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ബിജെപി നേതൃത്വം നല്കുന്ന കേന്ദ്രഭരണകൂടത്തിന്റെ നയങ്ങള്‍ ഈ പരിവര്‍ത്തനത്തില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്.
മേഘാലയയില്‍ സംഭവിച്ചതു നോക്കൂ. അവിടുത്തെ പ്രമുഖ ക്രൈസ്തവ വിഭാഗമായ പ്രെസ്ബെറ്റീറിയന് സഭ ബിജെപി അനുകൂലതരംഗത്തെ ഏതുവിധേനയും തടയാന്‍ ശ്രമിച്ചു. പാര്‍ട്ടിക്ക് അവിടെ കേവലം രണ്ടുസീറ്റാണ് ലഭിച്ചത്. പക്ഷേ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയെപ്പോലുള്ള കക്ഷികള്‍ സഭയുടെ നയത്തിന് ചെവി കൊടുത്തില്ല. വടക്കുകിഴക്കന്‍ മേഖലക്ക് പ്രാധാന്യം നല്കുന്ന കേന്ദ്രത്തിന്റെ നയങ്ങളെ കൃത്യമായി മനസ്സിലാക്കുകയും അതിലൂടെ മേഘാലയയ്ക്കുണ്ടാവുന്ന ഗുണങ്ങള്‍ അവര്‍ തിരിച്ചറിയുകയും ചെയ്തു.
29 സീറ്റ് നേടിയ കോണ്‍ഗ്രസ്സിന് അവിടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിച്ചില്ല. കോണ്‍റാഡ് സാംഗ്മയുടെ 21 സീറ്റുകള്‍ നേടിയ എന്‍പിപി, സഖ്യകക്ഷികളോടൊപ്പം അവിടെ ഭരണത്തിലേറി. അവിടത്തെ രാഷ്ട്രീയ ചിത്രം ശരിയായി മനസ്സിലാക്കാനും ശരിയായ തീരുമാനമെടുക്കാനും ബിജെപി കേന്ദ്രനേതൃത്വത്തിന് സാധിച്ചു.
മൂന്നു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകഴിഞ്ഞ് ഒരിടത്ത് പ്രതീക്ഷയുടെ ഒരു തരി കോണ്‍ഗ്രസ്സിനുണ്ടായിരുന്നു. എന്നാല്‍ പുതുതായി സിംഹാസനത്തിലേറിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആ സമയത്ത് തന്റെ മുത്തശ്ശിയെ കാണാനായി ഇറ്റലിയിലേക്ക് പറന്നിരുന്നു. അവിടുന്ന് മലേഷ്യയിലേക്കും മറ്റും അദ്ദേഹം സഞ്ചരിച്ചു.
വികസനത്തിനു പ്രാമുഖ്യം നല്കുന്ന ബിജെപി യുടെ നയത്തിനു ജനങ്ങള്‍ പിന്തുണ പ്രഖ്യാപിച്ചതുകൊണ്ടാണ് ഈ വിജയങ്ങളെല്ലാം സാധ്യമായത്. ജോലി, ആരോഗ്യ സുരക്ഷ, വീട്, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഇതൊക്കെയാണ് ആദ്യം വേണ്ടതെന്ന ബിജെപി നയത്തെ അവര്‍ സര്‍വ്വാത്മനാ പിന്തുണച്ചു.
ബിജെപി കാഴ്ചവയ്ക്കുന്ന രാഷ്ട്രീയ സ്ഥിരത അന്തരാഷ്ട്രതലത്തിലും ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. ഗള്‍ഫ് രാഷ്ട്രങ്ങളുമായി മികച്ച ബന്ധം പുലര്‍ത്താന്‍ നരേന്ദ്രമോദിക്കു സാധിക്കുന്നുണ്ട്, നവീകരണത്തിന്റെ പാതയിലുള്ള സൗദിയുമായടക്കം.
ബിജെപിക്കെതിരെ വര്‍ഗീയത ആരോപിക്കുന്ന കോണ്‍ഗ്രസിന്റെ സ്ഥിരം പല്ലവി ഇപ്പോഴും തുടരുന്നുണ്ട്. എന്നാല്‍ അതിന്റെ മുനയൊടിഞ്ഞു തുടങ്ങിയെന്ന് മനസ്സിലായ കോണ്‍ഗ്രസ് എംപിമാര്‍ അടിസ്ഥാനരഹിതമായ അഴിമതി ആരോപണങ്ങളുമായി മുന്നോട്ടുവന്നിരിക്കയാണ്. റാഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടാകട്ടെ, ഐഎന്‍എക്സ് ആകട്ടെ, കോണ്‍ഗ്രസ്സിന്റെയും പി. ചിദംബരത്തിന്റെയും പങ്കു കൂടുതല്‍ വെളിച്ചത്തുവരുന്നുണ്ട്.
ഗുജറാത്തിലെ ചെറിയൊരു മുന്നേറ്റത്തെ തുടര്‍ന്ന് കോണ്‍ഗ്രസ്സിന് ഉണ്ടായ പ്രതീക്ഷയുടെ രജതരേഖകള്‍ മാഞ്ഞുപോയിരിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലങ്ങളും തിരിച്ചടിയായതോടെ അവസാനത്തെ കോട്ടയായ കര്‍ണാടകം കൈവിട്ടുപോവാതെ നോക്കാന്‍ ആശങ്കയിലാണ് കോണ്‍ഗ്രസ്സ്. കര്‍ണാടകയിലെ തെരഞ്ഞെടുപ്പു കഴിയുന്നതോടെ പ്രധാനമന്ത്രി 2014-ല്‍ പറഞ്ഞ കോണ്‍ഗ്രസ്സ് മുക്തഭാരതം യാഥാര്‍ത്ഥ്യമാകും.
ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയില്‍ നടന്ന പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് രാജ്യത്തിന് ശുഭപ്രതീക്ഷകള്‍ പ്രദാനം ചെയ്യുന്നുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കുകൊള്ളാനുള്ള ബിജെപിയുടെ ക്ഷണം മുന്‍ മുഖ്യമന്ത്രിയും സിപിഎമ്മുകാരനുമായ മണിക് സര്‍ക്കാര്‍ സ്വീകരിക്കുകയും അദ്ദേഹം ആ ചടങ്ങില്‍ സന്നിഹിതനാകുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി ബിപ്ലബ് ദേവും സത്യപ്രതിജ്ഞാ വേദിയില്‍വച്ച് മണിക് സര്‍ക്കാരിനെ ഉപചാരം ചെയ്തത് മാതൃകാപരമായി. വ്യത്യസ്ത ആദര്‍ശങ്ങളില്‍ വിശ്വസിക്കുന്നവര്‍ ശത്രുക്കളല്ലെന്ന മഹത്തായ സന്ദേശമാണത് നല്‍കിയത്. ഈ സന്ദേശം പശ്ചിമബംഗാളിലെയും കേരളത്തിലെയും മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ നേതാക്കന്മാരിലേക്കും അണികളിലേക്കും ആഴത്തില്‍ എത്തിച്ചേരേണ്ടതുണ്ട്. തങ്ങളോട് വിയോജിക്കുന്നവരെ അക്രമമുപയോഗിച്ച് അടിച്ചമര്‍ത്തുക എന്നത് മുഖ്യാദര്ശമായി സ്വീകരിച്ചവരാണല്ലോ ഇക്കൂട്ടര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: