മഹാത്മജിയുടെ പ്രവര്‍ത്തനകേന്ദ്രമായിരുന്ന ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിന്റെ ഇപ്പോഴത്തെ അവസ്ഥ തികച്ചും പരിതാപകരമാണെന്ന വാര്‍ത്ത കാണുകയുണ്ടായി. കുറച്ചുനാള്‍ മുന്‍പ് ഇതെഴുതുന്നയാള്‍ ഗുജറാത്ത്, രാജസ്ഥാന് സംസ്ഥാനങ്ങളില്‍ ഒരു ഓട്ടപ്രദക്ഷിണം നടത്തിയിരുന്നു. അന്നത്തെ രണ്ട് അനുഭവങ്ങള്‍ ഇപ്പോഴും മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ പ്രവര്‍ത്തന കേന്ദ്രമായ സബര്‍മതി ആശ്രമവും മൗണ്ട് അബു ക്ഷേത്ര സമുച്ചയവുമാണ് അവ. വളരെ പ്രതീക്ഷകളോടെയാണ് സബര്‍മതി ആശ്രമത്തില്‍ പോയത്. പഴയ സമ്പ്രദായത്തിലുള്ള ഏതാനും കെട്ടിടങ്ങളാണ് ‘ആശ്രമം’ എന്നറിയപ്പെടുന്നത്. ഒരു കെട്ടിടത്തില്‍ ഗാന്ധിജി ഉപയോഗിച്ചിരുന്ന മേശ, കസേര, കട്ടില് തുടങ്ങിയ ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മറ്റൊരു ഭാഗത്ത് ഗാന്ധിജി വെടിയേറ്റ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളും പേന, കണ്ണട തുടങ്ങിയവയും സൂക്ഷിച്ചിരിക്കുന്നു. വേറൊരു കെട്ടിടത്തില്‍ സാമാന്യം ഭേദപ്പെട്ട ഒരു വായനശാലയും കണ്ടു. എന്നാല്‍ തദ്ദേശ വാസികള്‍ ആരുംതന്നെ ആശ്രമപരിസരത്തേക്ക് എത്തിനോക്കുകപോലും ചെയ്യുന്നില്ലെന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ആശ്രമത്തില്‍ നിന്നുള്ള സബര്‍മതി പുഴയുടെ ദൃശ്യം അതീവ ചേതോഹരമാണ്.
രാജസ്ഥാന് സംസ്ഥാനത്ത് ഉള്‍പ്പെട്ട മൗണ്ട് അബു, ക്ഷേത്രങ്ങളാല്‍ മാത്രമല്ല ഒരു വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിലും പ്രശസ്തമാണ്. മാര്‍ബിളില്‍ നിര്‍മിച്ചിട്ടുള്ള ക്ഷേത്രങ്ങളുടെ കൊത്തുപണികള്‍ കണ്ടാല്‍ നാം അദ്ഭുതപ്പെട്ടുപോകും. മൗണ്ട് അബുവിലെ ചരിത്രാവശിഷ്ടങ്ങള്‍ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ്. ക്ഷേത്രങ്ങളും മറ്റു കാഴ്ചവസ്തുക്കളും എത്രയോ ശ്രദ്ധാപൂര്‍വമാണ് കാത്തുസൂക്ഷിച്ചിട്ടുള്ളതെന്ന് കണ്ടറിയേണ്ടതാണ്. മൗണ്ട് അബുവിലെ ക്ഷേത്രസമുച്ചയത്തിന്റെയും പരിസരപ്രദേശങ്ങളുടെയും മുഖമുദ്ര തന്നെ വൃത്തിയും വെടിപ്പുമാണ്. ബ്രഹ്മകുമാരീസ് എന്നറിയപ്പെടുന്ന ആത്മീയ-സാംസ്കാരിക പ്രസ്ഥാനത്തിന്റെ കേന്ദ്രം കൂടിയാണ് മൗണ്ട് അബു. ഏതായാലും സബര്‍മതി ആശ്രമം കാണുമ്പോള്‍ ഉണ്ടാകുന്ന വൈക്ലബ്യം, മൗണ്ട് അബു ക്ഷേത്രസമുച്ചയം കാണുമ്പോള്‍ തീരുന്നതാണ്.
വി.എസ്. ബാലകൃഷ്ണപിള്ള,
മണക്കാട്, തൊടുപുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: