തളിപ്പറമ്പ്: ബൈപ്പാസിന് ബദലുണ്ട്, പക്ഷെ നെല്വയലിന് ബദലില്ലെന്ന് എഐവൈഎഫ്. നെല്‍വയല്‍ നികത്തി വലിയ പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കി ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരെ കീഴാറ്റൂരില്‍ പ്രദേശവാസികള്‍ നടത്തുന്ന സമരത്തിന് പരിഹാരം കാണാന്‍ പിടിവാശി ഉപേക്ഷിച്ച് ചര്‍ച്ചകള്‍ നടത്തണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ആവശ്യപ്പെട്ടു. കീഴാറ്റൂരില്‍ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ നടത്തിവരുന്ന സമരകേന്ദ്രത്തിലെത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയപാത വികസിപ്പിക്കണമെന്ന കാര്യത്തില്‍ എഐവൈഎഫ് ഒരിക്കലും പ്രതികൂല നിലപാടല്ല സ്വീകരിക്കുന്നത്. എന്നാല്‍ കേരള ശാസ്ത്രസാഹിത്യപരിഷത്ത് ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചൂണ്ടിക്കാണിച്ചതുപോലെ ബദല്‍ സാധ്യതകള്‍ സര്‍ക്കാര്‍ പരിശോധിക്കേണ്ടതുണ്ട്. മഹേഷ് കക്കത്ത് പറഞ്ഞു.
കീഴാറ്റൂരീലെ സമരം ഒരു പ്രാദേശിക സമരമായല്ല എഐവൈഎഫ് കാണുന്നത്. കേരളത്തിലാകമാനം നെല്‍വയല്‍നീര്‍ത്തട സംരക്ഷണത്തിന് വേണ്ടി നടക്കുന്ന ചെറുതും വലുതുമായ സമരങ്ങളുടെ തുടര്‍ച്ചയായാണ് കീഴാറ്റൂരില്‍ നടക്കുന്ന സമരത്തെ എഐവൈഎഫ് കാണുന്നത്. കീഴാറ്റൂരിലെ ജനത നടത്തുന്ന ഈ സമരം വിജയിക്കേണ്ടത് നാടിന്റെ ആവശ്യമാണ്. സമരത്തിന്റെ ആദ്യഘട്ടം മുതല്‍ എഐവൈഎഫ് വയല്ക്കിളികള്ക്ക്് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ സമരപ്പന്തല്‍ കത്തിച്ചതുള്‍പ്പെടെയുള്ള സംഭവങ്ങളെ തുടര്‍ന്നാണ് ഇവിടം സന്ദര്‍ശിച്ചത്. ജനാധിപത്യ സമൂഹത്തില്‍ ഏത് സംഘടനയ്ക്കും സമരം ചെയ്യാനുള്ള അവകാശമുണ്ടെന്നും മഹേഷ് കക്കത്ത് പറഞ്ഞു. ജനാധിപത്യ സമരങ്ങളെ സമരപന്തല്‍ കത്തിച്ചും ഭീഷണിപ്പെടുത്തിയും തകര്‍ക്കാന്‍ ശ്രമിക്കുന്നത് ശരിയല്ല.
ചിറവക്ക് മുതല്‍ ഏഴാംമൈല്‍ വരെ ഫ്ളൈ ഓവര്‍ എന്ന ബദല്‍ നില്ദ്ദേശമാണ് പ്രായോഗികം. അത് വിശദമായ തുടര്‍പഠനങ്ങള്‍ക്ക് ശേഷം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നെല്‍വയല്‍ നികത്തപ്പെട്ടാല്‍ കൃഷി ചെയ്യാന്‍ സാധിക്കില്ല എന്ന കേവലയുക്തിക്കപ്പുറത്ത് കുടിവെള്ളം സുലഭമായി ലഭിക്കുന്ന സാഹചര്യത്തില്‍ നിന്ന് കുടിവെള്ളം കിട്ടാക്കനിയാകുന്ന ഒരു കാലത്തേക്കുറിച്ചുള്ള ആശങ്കയാണ് ഇവിടെ സമരം ചെയ്യുന്നവര്‍ക്കുള്ളത്. 2008ല്‍ നെല്‍വയല്‍നീര്‍ത്തട സംരക്ഷണനിയമം അന്നത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്നപ്പോള്‍ എല്ലാവരും അതിനെ സ്വാഗതം ചെയ്തത് അതിവിദൂരമല്ലാത്ത കുടിവെള്ളക്ഷാമത്തിന്റെ കാലത്തെക്കുറിച്ചുള്ള ഈ ഭീതിയുടെ അടിസ്ഥാനത്തിലായിരുന്നു. ആ നിലപാടില്‍ തന്നെ ഉറച്ചുനിന്നുകൊണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ കീഴാറ്റൂരിലെ ജനങ്ങളുടെ ആശങ്ക പരിഗണിച്ച് ബദല്‍ നിര്‍ദ്ദേശം നടപ്പിലാക്കാണമെന്ന് മഹേഷ് കക്കത്ത് ആവശ്യപ്പെട്ടു.
ഇന്നലെ ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് എഐവൈഎഫ് നേതാക്കള്‍ കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ചത്. സുരേഷ് കീഴാറ്റൂരും നമ്പ്രാടത്ത് ജാനകിയുമുള്‍പ്പെടെ വയല്‍ക്കിളികളുടെ സമരത്തിന് നേതൃത്വം നല്കുന്ന പ്രദേശവാസികള്‍ നേതാക്കളെ സ്വീകരിക്കാനെത്തിയിരുന്നു. എഐവൈഎഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ. പി ഗവാസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം അഡ്വ. എം.എസ്.നിഷാദ്, ജില്ല പ്രസിഡന്റ് അഡ്വ. എം.സി.സജീഷ്, ജില്ല സെക്രട്ടറി കെ.വി.രജീഷ്, നേതാക്കളായ അഡ്വ. കെ.പി.സജീഷ്, കെ.വി.സാഗര്‍, ശ്രീജിത്ത് കുഞ്ഞിമംഗലം, കെ.ആര്.ചന്ദ്രകാന്ത്, എം.രഘുനാഥ്, ഇ.ലിജേഷ് തുടങ്ങിയവര്‍ കൂടെയുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: